കൊച്ചി: മന്ത്രി മുഹമ്മദ് റിയാസിന്റെ കാപട്യങ്ങൾ തുറന്നുകാട്ടി ബിജെപി നേതാവ് എം.ടി. രമേശ്. സിപിഎമ്മിന് നിയന്ത്രണമുണ്ടായിരുന്ന യുപിഎ സർക്കാരിന്റെ ഭരണകാലമായ 2014 വരെ കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ചരിത്രമെന്തായിരുന്നു. 2016 ൽ ദേശീയ പാതാ വികസനത്തിനെതിരേ സമരം നടത്തിയതാരാണ്, സിപിഎമ്മല്ലേ, രമേശ് ചോദിച്ചു.
2014 ൽ മോദി സർക്കാരാണ് ദേശീയപാതാ വികസന പദ്ധതികൾ പൊടിതട്ടിയെടുത്തത്. അന്ന് സിപിഎം എതിരായിരുന്നു. വർഗ്ഗീയ സംഘടനകളെ ഇളക്കിവിട്ട് കേന്ദ്ര സർക്കാരിനും ദേശീയ പാതാവികസനത്തിനും എതിരേ നിന്നത് സിപിഎമ്മല്ലേ. ഒടുവിൽ ദേശീയപാത പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ മറ്റു പദ്ധതിക്ക് പണം നൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചപ്പോഴല്ലേ പിണറായി സർക്കാർ സഹകരിക്കാൻ തയാറായത്, രമേശ് പറഞ്ഞു.
കേരളം ദേശീയ പാതയ്‌ക്ക് പണം മുടക്കിയെന്നു പറയുമ്പോൾ കേരളത്തിലെ ഭൂമി വില മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കൂടുതലായതിനാലല്ലേ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എങ്ങനെയാണ് ഭൂമി ഏറ്റെടുത്തുകൊടുത്തത്? മന്ത്രി റിയാസ് പറയുന്നതെല്ലാം നുണയാണെന്ന് ജനങ്ങൾക്ക് ബോധ്യമാകുന്നുണ്ട്, രമേശ് പറഞ്ഞു.
















