ശ്രീനഗർ: ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്ന ഭീകരന് മരണം ഉറപ്പാക്കുന്ന ജാഗ്രതയില്‍ സൈന്യം. ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം ചൊവ്വാഴ്ച പരാജയപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രജൗരി മേഖലയിൽ സുരക്ഷാ സേന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് പരാജയപ്പെടുത്തിയത്.
രജൗരി സെക്ടറിലെ ജാംഗർ-നൗഷേര മേഖലയിൽ നിയന്ത്രണരേഖ വഴി നടന്ന നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഭീകരരുടെ ഭാഗത്ത് നിന്ന് കശ്മീരിലേയ്‌ക്ക് നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് 3 മണിയോടെയാണ് നിയന്ത്രണരേഖയ്‌ക്ക് സമീപം രണ്ട് ഭീകരരുടെ നീക്കം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സൈന്യം തിരിച്ചടിക്കുകയും നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടയുകയും ചെയ്തു. കൊല്ലപ്പെട്ടത് പാകിസ്ഥാൻ ഭീകരനാണെന്ന് സൈന്യം അറിയിച്ചു.
സൈന്യം വധിച്ച ഭീകരനെ കൂടാതെ ഇയൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനായി ഡ്രോണുകൾ ഉൾപ്പെടെയുള്ള ആകാശനിരീക്ഷണ സംവിധാനങ്ങളും കരസേനയുടെ പ്രത്യേക സംഘവും രംഗത്തിറങ്ങിയിട്ടുണ്ട്.
തുടർച്ചയായി ഉണ്ടാകുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടർന്ന് അതിർത്തിയിൽ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.
















