ടെഹ്റാന്‍: ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിച്ചത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളോ ഷാഹെദ്-136 ഡ്രോണുകളോ അല്ല. നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ (Jilin-1) സാറ്റലൈറ്റ് ശൃംഖലയാണ്.
കൃത്യമായി ഈ ചൈനീസ് ഉപഗ്രഹ ശൃംഖല അമേരിക്കൻ സൈന്യം എവിടെയൊക്കെ ഒളിച്ചിരിക്കുന്നുവെന്നും എങ്ങോട്ടൊക്കെ ആയുധങ്ങൾ നീക്കുന്നുവെന്നും ജിയോ ലൊക്കേഷൻ സഹിതം ഇറാന് അപ്പപ്പോള്‍ കൈമാറിക്കൊണ്ടിരുന്നു. ഇത് മുതലാക്കിയാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തത്. ഖത്തറിലെ കൂറ്റൻ സൈനിക താവളമായ അൽ-ഉദൈദ് എയർ ബേസും ജോർദാനിലെ അതീവ സുരക്ഷിത മേഖലയായ മുവാഫാക്ക് സാൽറ്റി എയർ ബേസും ഇറാന്‍ മിസൈലുകള്‍ക്ക് തകര്‍ക്കാനായത് ചൈന നല്‍കിയ വിവരങ്ങള്‍ കാരണമാണ്.

അതുപോലെ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ ചില ആക്രമണങ്ങള്‍, തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും അയച്ച മിസൈലുകള്‍, ഖത്തറിലെ കടല്‍വെള്ള ശുദ്ധീകരണശാല തകര്‍ത്ത ആക്രമണം എന്നിവയ്‌ക്ക് പിന്നിലെല്ലാം ഇറാനല്ല, അമേരിക്കയായിരുന്നു എന്ന കൃത്യമായി തുറന്നുകാണിച്ചത് റഷ്യയുടെ ഉപഗ്രഹങ്ങളാണ്. ഇതിന് മുന്നില്‍ അമേരിക്ക മാത്രമല്ല, ലോകം മുഴുവന്‍ ഞെട്ടി. കൂടുതല്‍ രാജ്യങ്ങളെ ഇറാനെതിരെ തിരിക്കാനായിരുന്നു അമേരിക്കയുടെ ഈ തന്ത്രം. പക്ഷെ അത് പൊളിഞ്ഞു എന്ന് മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ അമരിക്കയ്‌ക്ക് വിചാരിച്ചതുപോലെ സായുധ സഹായം എത്തിയില്ല. എന്തിന് അമേരിക്ക മുന്‍പെല്ലാം പറഞ്ഞുചതിച്ചതിന്റെ ചരിത്രമുള്ളതിനാല്‍ ഇറാനില്‍ കരയുദ്ധം നടത്താന്‍ കുര്‍ദ്ദുകളെപ്പോലും കിട്ടിയില്ല. ഇറാഖിലെ കുര്‍ദ്ദുകള്‍ ഇറാനില്‍ അമേരിക്കയ്‌ക്ക് വേണ്ടി കരയുദ്ധം നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചത് അമേരിക്കയ്‌ക്ക് തിരിച്ചടിയായി. അതുപോലെ കുര്‍ദ്ദുകളുടെ ആഭ്യന്തരകലഹം മൂലം തലവേദന അനുഭവിക്കുന്ന തുര്‍ക്കിയെപ്പോലുള്ള രാജ്യങ്ങലും അമേരിക്കയെ കുര്‍ദ്ദുകളെ ഉപയോഗിക്കുന്നതിനെ എതിര്‍ത്തതും അമേരിക്കയ്‌ക്ക് തിരിച്ചടിയായി.
ചൈനയുടെ 100 ഉപഗ്രഹങ്ങള്‍ ഒപ്പിയെടുത്ത ജിയോലൊക്കേഷന്‍ മാപ്പുകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാന്റെ മിസൈലുകള്‍ അമേരിക്കയ്‌ക്കെതിരെ തീക്കാറ്റുയര്‍ത്തിയത് അധികമാരും അറിഞ്ഞില്ല. അമേരിക്കയ്‌ക്ക് ഏറ്റവും വലിയ തിരിച്ചടിയായത് അമേരിക്കയുടെ ആഗോള വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായിരുന്ന 300 മില്യൺ ഡോളർ വിലമതിക്കുന്ന AN/TPY-2 റഡാർ സിസ്റ്റം ഇറാൻ തകർത്തതാണ്. പശ്ചിമേഷ്യയിലെ അമേരിക്കൻ-ഇസ്രയേൽ വ്യോമപ്രതിരോധത്തിന് ഇതോടെ കാഴ്ച നഷ്ടപ്പെട്ടു. THAAD പോലുള്ള അത്യാധുനിക മിസൈൽ വേധ സംവിധാനങ്ങൾ പോലും ഇറാന്റെ മിസൈലുകളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.
ജിയോസ്പേഷ്യൽ ഇന്‍റലിജന്‍സ് മേഖലയിലേക്ക് ചൈന ഒരു കൊടുങ്കാറ്റായി കടന്നുവന്നിരിക്കുന്നു എന്ന വസ്തുത അമേരിക്കയെ ഞെട്ടിക്കുകയാണ്. അമേരിക്ക കടലിനടിയില്‍ ഒളിപ്പിച്ചുവെച്ച വിമാനവാഹിനിക്കപ്പലുകളുടെ ലൊക്കേഷൻ പോലും നിമിഷങ്ങൾക്കുള്ളിൽ ചൈന ഒപ്പിയെടുത്തു. അമേരിക്കയുടെ അപകടകാരിയായ യുദ്ധവിമാനമായ F-22 സ്റ്റെൽത്ത് വിമാനങ്ങളുടെ വിന്യാസം ചൈന ഒരു കുട്ടിക്കളി പോലെ അവരുടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് അമേരിക്കയ്‌ക്ക് വലിയ നാണക്കേടായി.
പണ്ട് അമേരിക്കൻ ചാര ഏജന്‍സികളുടെ കുത്തകയായ പല ഉന്നത സാങ്കേതിക വിദ്യകളും ഈസിയായി ഉപയോഗിച്ച് ചൈന ചോര്‍ത്തിയ അമേരിക്കന്‍ സൈനിക നീക്കങ്ങളുടെ രഹസ്യവിവരങ്ങള്‍ അമേരിക്കയെ ശരിയ്‌ക്കും ഞെട്ടിച്ചു. അമേരിക്കയെ ഞെട്ടിച്ച് രഹസ്യവിവരങ്ങള്‍ ആധുനികരീതികള്‍ ഉപയോഗിച്ച് കണ്ടെത്തുന്ന ചൈനയിലെ ‘മിസാർ വിഷൻ’ എന്ന ചെറിയ ഐടി കമ്പനിയുടെ അത്ഭുതങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ അങ്ങാടിപ്പാട്ടാണ്.
















