ന്യൂദല്‍ഹി: സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ ക്ഷാമവും കാരണം ആയിരക്കണക്കിന് ഫ്ലൈറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രതിസന്ധിക്ക് കാരണമായ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രാജിവെച്ചു. 2025 ഡിസംബറില്‍ ആരംഭിച്ച വിമാനപ്രതിസന്ധി ഇന്ത്യയുടെ യശസ്സിന് തന്നെ കോട്ടം തട്ടുന്ന ഒന്നായിരുന്നു. പത്ത് ദിവസം നീണ്ട ഫ്ലൈറ്റ് റദ്ദാക്കല്‍ പ്രതിസന്ധിക്കിടയില്‍ ഏകദേശം 4500 യാത്രാവിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്.
വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് പീറ്റര്‍ എല്‍ബേഴ്സിന്റെ രാജി. “വ്യക്തിപരമായ കാരണങ്ങളാൽ ഇന്നുമുതൽ സിഇഒ സ്ഥാനത്ത് നിന്ന് പിന്മാറുന്നു. നോട്ടീസ് പിരീഡ് ഒഴിവാക്കണം” -അദ്ദേഹം ബോർഡിന് അയച്ച രാജിക്കത്തിൽ പറഞ്ഞു. ആ വിമാന പ്രതിസന്ധിയുണ്ടായതിന്റെ പേരില്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം വന്‍തുകയാണ് ഇന്‍ഡിഗൊയ്‌ക്ക് പിഴയിട്ടത്. ഇത് ഇന്‍ഡിഗോ കമ്പനിയെ തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. ആകെ വിമാനയാത്രക്കാരുടെ വിപണിയില്‍ 60 ശതമാനവും കയ്യടക്കിയിരിക്കുന്നത് ഇന്‍ഡിഗോ ആണ്.
നെതര്‍ലാന്‍റ്സുകാരനായ പീറ്റര്‍ എല്‍ബേഴ്സ് പ്രശസ്തമായ കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സിന്റെ സിഇഒ ആയിരിക്കെയാണ് ഇന്‍ഡിഗൊ അദ്ദേഹത്തെ ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കി കൊണ്ടുവന്നത്. വിദേശ സിഇഒയ്‌ക്ക് പക്ഷെ ഇന്ത്യയുടെ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അത് വലിയ പരാജയവുമായി.
അതേ സമയം, ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലികമായി കമ്പനിയുടെ ചുമതല ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. ഇൻഡിഗോയുടെ പ്രതിസന്ധി വിദേശരാജ്യങ്ങളില്‍ വരെ വാര്‍ത്തയായി. ഇന്ത്യയുടെ യശസ്സിന് കോട്ടം തട്ടുകയും ചെയ്തു.
നിരവധി വിമാനങ്ങൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തത് യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇൻഡിഗോ സർവീസ് പ്രതിസന്ധി സൃഷ്ടിച്ചത് മുതൽ കേന്ദ്രസർക്കാറുമായി ഉടക്കിലായിരുന്നു പീറ്റർ എൽബേഴ്സ്. സംഭവത്തിൽ പല തവണ വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം വിശദീകരണവും തേടുകയും പിഴചുമത്തുകയും ചെയ്തിരുന്നു.
















