കൊൽക്കത്ത: വോട്ടർ പട്ടികയിൽ നിന്ന് യോഗ്യരായ ആരുടെയും പേര് നീക്കം ചെയ്യില്ലെന്നും പശ്ചിമ ബംഗാളിൽ സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻഗണനയെന്നും വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും നിരവധി കൂടിക്കാഴ്ചകൾ നടത്തിയ ശേഷം പശ്ചിമ ബംഗാളിലെ ജനങ്ങൾ എല്ലായ്‌പ്പോഴും സമാധാനപരവും പങ്കാളിത്തപരവുമായ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് സിഇസി പറഞ്ഞു. ബംഗാൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ സർക്കാർ ജീവനക്കാരും കമ്മീഷൻ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കേണ്ടിവരുമെന്നും ഒരു അലസതയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളും സമാധാനപരമായ വോട്ടെടുപ്പും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. അർഹതയുള്ള എല്ലാ വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വ്യാപ്തി എടുത്തുകാണിച്ചുകൊണ്ട്, പശ്ചിമ ബംഗാളിൽ ഏകദേശം 80,000 പോളിംഗ് സ്റ്റേഷനുകളുണ്ടെന്നും അതിൽ ഏകദേശം 61,000 എണ്ണം ഗ്രാമപ്രദേശങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ വോട്ടെടുപ്പ് പ്രക്രിയയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള പോളിംഗ് ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ 100 ശതമാനം വെബ്‌കാസ്റ്റിംഗ് നടപ്പിലാക്കുമെന്നും കുമാർ പ്രഖ്യാപിച്ചു.
ഇതിനു പുറമേ ഭരണഘടന പ്രകാരമാണ് എസ്‌ഐആർ പ്രക്രിയ നടക്കുന്നതെന്നും അത് തികച്ചും ന്യായമാണെന്നും ഗ്യാനേഷ് കുമാർ കൂട്ടിച്ചർത്തു.
















