മലയാള സിനിമയിൽ സംഘടനകൾ പ്രബലമായ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ കഴിഞ്ഞിരിക്കുകയാണ്. പൊതുവെ ഇക്കാലത്ത് അതിനൊരു അപവാദമെന്ന് പറയാൻ കഴിയുന്ന കാര്യങ്ങളും ഉണ്ടാവുന്നുണ്ട്. പാട്രിയോറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ശാന്തിവിള ദിനേശ്. കൂടാതെ കലാഭവൻ മണിയുടെ മരണത്തെ കുറിച്ചും അദ്ദേഹം മനസ് തുറക്കുകയുണ്ടായി.
ചൊറി മാറാനായി മരുന്നിട്ടപ്പോൾ വരട്ടുചൊറി ആയി എന്ന് പറയുന്നത് പോലെയാണ് മലയാള സിനിമയിലെ സംഘടനകളുടെ കാര്യം. ഒരു ഏകാധിപതിയെ പോലെ ലിബർട്ടി ബഷീർ തിയേറ്ററുകളുടെ കാര്യം ഒറ്റയ്‌ക്ക് തീരുമാനിക്കുന്ന സമയത്താണ് എന്നാൽ പിന്നെ ഇയാൾക്ക് ഒരു മുട്ടൻ പണി കൊടുക്കാമെന്ന് ഉറപ്പിച്ച് നടൻ ദിലീപും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും കൂടി ഫിയോക് എന്ന സംഘടന ഉണ്ടാക്കിയത്
ചില ബുദ്ധിമോശ തീരുമാനങ്ങൾ കാരണം ആന്റണി ഫിയോകിന്റെ ഭാരവാഹിത്വം രാജിവച്ചിരുന്നു. പിന്നെയാണ് ഫിയോകിന്റെ തലവനായി വിജയകുമാർ എത്തുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയായി പിന്നത്തെ കാര്യങ്ങൾ. സിനിമാക്കാർക്ക് ഗുണകരമായ ഒരു കാര്യവും വിജയകുമാർ അനുവദിക്കില്ല. സിനിമ നിർമ്മിക്കുന്നവരെ പുള്ളിക്കാരന് പരമ പുച്ഛമാണ്.
അതിനായി അദ്ദേഹം സംസാരിക്കുന്ന ഭാഷ ആയുത്തുള്ള ഖമേനിയും ട്രംപും പോലും പറയാത്ത പരുഷമായ വാക്കുകൾ ആയിരിക്കും. ആന്റോ ജോസഫ് ഒരു പടം എടുത്തു. എഴുപത് കോടിയിൽ അധികം രൂപയാണ് അഭിനേതാക്കൾക്ക് മാത്രം നൽകുന്ന സിനിമയാണ് പാട്രിയറ്റ്, ആകെ ചിലവ് 140 കോടിയോളം രൂപയാണ്. വിദേശത്ത് ഒക്കെ വച്ച് ചിത്രീകരിച്ച സിനിമയാണ് ഇത്. ആന്റോ തിയേറ്റർ ഉടമകൾക്ക് ഒരു കത്ത് കൊടുത്തു. ഇപ്പോഴത്തെ ഷെയർ ടാക്‌സ് കഴിച്ചാൽ കിട്ടുന്ന ബാക്കി തുകയുടെ 60 ശതമാനം നിർമ്മാതാവിനും 40 ശതമാനം തിയേറ്റർ ഉടമകൾക്കുമാണ്. ആദ്യത്തെ ആഴ്‌ചയാണ് ഇത്. 3 കോടി മുടക്കുന്ന സിനിമകൾക്കും 140 കോടി മുടക്കുന്ന സിനിമയ്‌ക്കും ഒരേ റേഷ്യോ മതിയോ എന്നത് വിജയകുമാർ ചിന്തിക്കുന്നില്ല. ഞങ്ങളുടെ നിയമം മാറ്റില്ല എന്നൊക്കെ വച്ച് കാച്ചുകയാണ് വിജയകുമാർ. ലിബർട്ടി ബഷീർ വേണമെങ്കിൽ 30 ശതമാനത്തിനും കളിയ്‌ക്കാൻ തയ്യാറാവും.
കലാഭവൻ മണി മരിച്ചിട്ട് പത്ത് വർഷം തികഞ്ഞത് അടുത്തിടെയാണ്. മണിയെ കൂടെ നടന്ന് വഴി തെറ്റിച്ചവരോ, മണിയുടെ പടം തട്ടിയെടുത്തവരോ, സഹായം ലഭിച്ചവരോ, ആരാധകർ എന്ന് വീമ്പ് പറയുന്നവരോ ഓർത്തതേ ഇല്ല. മണി തികഞ്ഞ കമ്മ്യൂണിസ്‌റ്റുകാരൻ ആയിരുന്നു. സാംസ്‌കാരിക വകുപ്പോ, സാംസ്‌കാരിക മന്ത്രിയോ അറിഞ്ഞില്ല, മണി പോയിട്ട് പത്ത് വർഷം ആയെന്ന്. ഇപ്പൊ ജീവിച്ചിരുന്നെങ്കിൽ മണിക്ക് 55 വയസ്സേ ആവുമായിരുന്നുള്ളൂ.
വന്ന വഴിയൊക്കെ മറന്ന്, തന്റെ സ്വത്തും പണവും കണ്ട് വന്നവരെ മണി വല്ലാതെ വിശ്വസിച്ചു. അവരോടപ്പം എല്ലാം മറന്ന് ഉല്ലസിച്ചു. തൊട്ടടുത്തുള്ള വീട്ടിൽ ഭാര്യയും മകളും കാത്തിരിപ്പുണ്ട് എന്ന കാര്യം പോലും മറന്ന്, പാടി എന്ന പേരിൽ ഒരു ആഘോഷ കുടിൽ കെട്ടി ജീവിതം തീർത്തു. എനിക്ക് അതിലാണ് മണിയോടുള്ള ദേഷ്യം. ജീവിതത്തിൽ ഒന്നും അല്ലാതിരുന്ന മണി ഒരുപാട് സമ്പാദിച്ചു കൂട്ടിയപ്പോൾ എവിടെന്നെക്കൊയോ വന്ന് ചേർന്ന ചില കുടിയന്മാർ ചേർന്ന് പാടിയെന്ന് പറയുന്ന ആഭാസകേന്ദ്രം ഉണ്ടാക്കി.
അവിടെ കുക്കറിൽ ചാരായം വരെ വാറ്റിയെന്ന് പറയുന്നു. അതൊക്കെ കുടിച്ച് മദിച്ച് ദിവസങ്ങളോളം കിടന്നപ്പോൾ അവന്മാർ എല്ലാവരും കൂടി തന്നെ കൊല്ലാൻ കൊണ്ട് പോവുകയാണെന്ന് മണി അറിഞ്ഞില്ല. നല്ല ആരോഗ്യമുള്ള ആളായിരുന്നു മണി. എന്ത് വേഷവും ചെയ്യാൻ തന്റേടം കാണിക്കുന്ന നല്ല നടൻ ആളായിരുന്നു കലാഭവൻ മണി. നല്ല പാട്ടുകാരനായിരുന്നു മണി.
















