പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരാജയഭീതി പൂണ്ട മുഖ്യമന്ത്രി മമതാ ബാനര്‍ജി എല്ലാ പരിധികളും ലംഘിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടര്‍മാരായി നിലനിര്‍ത്താന്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതിനു ശേഷവും നിയമവാഴ്ചയെ മാനിക്കാന്‍ ഈ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ പരിപാടി അലങ്കോലപ്പെടുത്താന്‍ നടത്തിയ ശ്രമം.
രാഷ്‌ട്രപതി പങ്കെടുക്കുന്ന ഒന്‍പതാമത് അന്താരാഷ്‌ട്ര സാന്താള്‍ സമ്മേളനത്തിന്റെ വേദി അവസാന നിമിഷം മാറ്റിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ബംഗാള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ രാഷ്‌ട്രപതി തന്നെ കടുത്ത അസന്തുഷ്ടി അറിയിച്ചിരിക്കുകയാണ്. സംസ്ഥാന ഭരണകൂടം നല്‍കിയ വിശദീകരണത്തെ ചോദ്യം ചെയ്തതിനു പുറമെ, സാന്താള്‍ സമൂഹത്തിലെ നിരവധി അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാതിരുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞിരിക്കുന്നു.
സ്ഥലത്ത് തിരക്ക് കൂടുതലാണെന്ന കാരണം പറഞ്ഞാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സാന്താള്‍ സമ്മേളനത്തിന്റെ വേദി മാറ്റിയത്. എന്നാല്‍ പിന്നീട് ഈ സ്ഥലം സന്ദര്‍ശിച്ച രാഷ്‌ട്രപതി സംസ്ഥാനസര്‍ക്കാരിന്റെ വിശദീകരണം തള്ളിക്കളഞ്ഞു. രാജ്യത്തിനുവേണ്ടി സാന്താള്‍ സമൂഹം നല്‍കിയിട്ടുള്ള ചരിത്രപരമായ ത്യാഗങ്ങള്‍ ചൂണ്ടിക്കാട്ടിയ രാഷ്‌ട്രപതി, ഈ സംഭാവനകള്‍ പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സാന്താള്‍ സമൂഹം ഒന്നിക്കാതെയും മുന്നേറാതെയും, വിദ്യാഭ്യാസവും ശക്തിയും നേടാതെയുമിരിക്കണമെന്ന് ആരോ ആഗ്രഹിക്കുന്നതുപോലെ തോന്നുന്നുവെന്നും രാഷ്‌ട്രപതി പറയുകയുണ്ടായി. അഞ്ച് ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലിയ സ്ഥലത്താണ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതെന്ന രാഷ്‌ട്രപതിയുടെ ചോദ്യത്തിന് സംസ്ഥാന സര്‍ക്കാരിന് മറുപടിയില്ല. രാഷ്‌ട്രപതിയുടെ വാക്കുകള്‍ മമതാ സര്‍ക്കാരിന് വലിയ അപമാനമാണ്.
സമ്മേളനത്തിനു ശേഷം ആദ്യം നിശ്ചയിച്ചിരുന്ന വേദിയില്‍ രാഷ്‌ട്രപതി എത്തിയത് മമതാ സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഇങ്ങനെയൊരു നടപടി രാഷ്‌ട്രപതിയുടെ ഭാഗത്തുനിന്ന് മുഖ്യമന്ത്രി മമത പ്രതീക്ഷിച്ചതല്ല.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കടുത്ത ഭാഷയില്‍ പ്രതികരിച്ചു. സംഭവം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച പ്രധാനമന്ത്രി അതിനെ ‘ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്. ഗോത്രജന സമൂഹത്തില്‍ നിന്നുതന്നെ വരുന്ന രാഷ്‌ട്രപതി പ്രകടിപ്പിച്ച വേദന രാജ്യത്തുടനീളം ആളുകളെ ദുഃഖിപ്പിച്ചതായും പ്രധാനമന്ത്രി പറയുകയുണ്ടായി.
പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും, രാഷ്‌ട്രപതിയുടെ പദവിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവത്തിന് സംസ്ഥാന ഭരണകൂടമാണ് ഉത്തരവാദിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. സാന്താള്‍ സംസ്‌കാരം പോലെ പ്രധാനപ്പെട്ട വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണനയോടെ കൈകാര്യം ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, രാഷ്‌ട്രപതിയുടെ പദവി രാഷ്‌ട്രീയത്തിനു മുകളില്‍ നിലകൊള്ളുന്നതാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
രാഷ്‌ട്രപതിയെ കാണാന്‍ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി വലിയ അഹങ്കാരവും ധിക്കാരവുമാണ് കാണിച്ചിരിക്കുന്നത്. ഗോത്ര ജനവിഭാഗത്തില്‍പ്പെട്ട ദ്രൗപദി മുര്‍മുവിനെ സമവായത്തിലൂടെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കാന്‍ ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും പ്രതിപക്ഷത്തെ സമീപിച്ചതാണ്. എന്നാല്‍ തൃണമൂല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അതിന് തയ്യാറായില്ല. ഗോത്ര ജനവിഭാഗങ്ങളോട് ഇവര്‍ പുലര്‍ത്തുന്ന അവഗണനയ്‌ക്ക് തെളിവാണിത്. കോണ്‍ഗ്രസും അതിന്റെ നേതാവ് രാഹുലും പലതവണ രാഷ്‌ട്രപതിയെ അപമാനിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് മമതാ ബാനര്‍ജിയില്‍ നിന്ന് ഉണ്ടാവുന്നത്. രാഷ്‌ട്രപതി എന്ന പദവിയുടെ പ്രാധാന്യത്തെ അവഗണിക്കുന്നതും, ഭരണഘടനയെ അപമാനിക്കുന്നതും അംഗീകരിക്കാനാവില്ല. ബംഗാളിന്റെ ജനസംഖ്യയില്‍ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അവരില്‍പ്പെടുന്ന ഒരാളെ അപമാനിച്ച നടപടി അതിശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
















