കൊച്ചി: മദ്യശാലകളുടെ പെരുംപ്രളയത്തിലാണ് കേരളമെന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. മദ്യ-ലഹരി വിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായാണ് കെസിബിസിയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചത്.
29 ബാറുകള്‍ മാത്രമുണ്ടായിരുന്ന 2016ല്‍ ഒരു ബാര്‍ പോലും കൂടുതലായി അനുവദിക്കില്ലെന്നായിരുന്നു അധികാരത്തിലെത്തും മുന്‍പ് ഈ സര്‍ക്കാര്‍ പറഞ്ഞത്. അധികാരത്തിലെത്തിയപ്പോള്‍ അവരുടെ നയം മാറി.
രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്താകെ ആയിരത്തിലധികം ബാറുകള്‍, 337ലധികം ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍, 5071 ഓളം കള്ളുഷാപ്പുകള്‍ തുടങ്ങിയവ സ്ഥാപിച്ചു. അനധികൃത മദ്യനിര്‍മ്മാണവും ലഹരി കടത്തും തടയാന്‍ ഉത്തരവാദിത്വപ്പെട്ട എക്സൈസ്-പൊലീസ്-ഫോറസ്റ്റ്-റവന്യൂ സംവിധാനങ്ങള്‍ നിസംഗതയോടെ പ്രഹസന മീറ്റിംഗുകള്‍ നടത്തി തലയൂരുകയാണ്. സംസ്ഥാനത്തെ 14,00 സ്‌കൂളുകള്‍ മയക്കുമരുന്നിന്റെ ഹോട്ട് സ്പോട്ടായി സര്‍ക്കാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന സര്‍ക്കാരാണിവിടെ ഉണ്ടാകേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
















