മലയാളപത്രങ്ങള്‍ക്ക് പ്രഗത്ഭരായ പല പത്രാധിപന്മാരും ഉണ്ടായിട്ടുണ്ട്. പക്ഷേ പത്രാധിപര്‍ ഒന്നേയുള്ളൂ. കേരള കൗമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരന്‍. കേരള കൗമുദിയില്‍ തന്നെ കെ.സുകുമാരന്റെ മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി പ്രഗത്ഭരുണ്ടായിരുന്നെങ്കിലും പത്രാധിപര്‍ എന്ന വിശേഷണത്തിന് അര്‍ഹനായത് കെ. സുകുമാരന്‍ മാത്രം. മലയാള മാധ്യമ ചരിത്രത്തില്‍ ദേശീയതയുടെ ജിഹ്വയായ ജന്മഭൂമിക്കും പ്രഗത്ഭരും പ്രശസ്തരുമായ നിരവധി പത്രാധിപന്മാര്‍ ഉണ്ടായിരുന്നെങ്കിലും സംഘപരിവാറിന്റെ പത്രാധിപര്‍ എന്ന വിശേഷണം പി.നാരായണനു മാത്രം അവകാശപ്പെട്ടതാണ്. പത്ര നടത്തിപ്പിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും സമസ്ത മേഖലകളിലും വ്യാപരിക്കാന്‍ കഴിഞ്ഞ നരായണ്‍ജിയെത്തേടി രാഷ്‌ട്രത്തിന്റെ രണ്ടാമത്തെ പൗരബഹുമതിയായ പത്മവിഭൂഷണ്‍ എത്തിയതും പുതിയൊരു ചരിത്രമാണ്. കാരണം മലയാളത്തിലെ മറ്റൊരു മാധ്യമ പ്രവര്‍ത്തകനും പത്രാധിപര്‍ക്കും ഈ ബഹുമതി ഇതിനു മുന്‍പ് ലഭിച്ചിട്ടില്ല. രാജ്യത്തുതന്നെ മാധ്യമ പ്രവര്‍ത്തകരില്‍ ഈ പരമോന്നത ബഹുമതിക്ക് അര്‍ഹരായിട്ടുള്ളവര്‍ അപൂര്‍വമായിരിക്കും.
നാരായണ്‍ജിക്ക് ലഭിക്കുന്ന ഏതൊരു അംഗീകാരവും ജന്മഭൂമിക്കുള്ളതുകൂടിയാണ്. നാരായണ്‍ജിയുടെ പൊതുപ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തനവും വലിയൊരളവോളം വ്യക്തിജീവിതവും ജന്മഭൂമിയുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു. ഇതുകൊണ്ടുതന്നെ പത്മവിഭൂഷണ്‍ ലഭിച്ച നാരായണ്‍ജിയെക്കാള്‍ ആ ബഹുമതിയില്‍ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ജന്മഭൂമിയും, പലതലമുറകളില്‍പ്പെടുന്ന ജന്മഭൂമി പ്രവര്‍ത്തകരുമായിരിക്കും. ഈ സ്‌നേഹബഹുമാനങ്ങളുടെ പ്രതിഫലനമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിന് എറണാകുളം ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ച സമാദരണ സഭയില്‍ കണ്ടത്.
സാമൂഹ്യ പ്രതിബദ്ധമായ പത്രപ്രവര്‍ത്തനം
ജന്മഭൂമിയുടെ അഭിമാനമാണ് നാരായണ്‍ജി എന്ന ആമുഖത്തോടെ തുടങ്ങിയ സ്വാഗത പ്രസംഗത്തില്‍ ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തി. പത്രപ്രവര്‍ത്തകനെന്ന നിലയ്‌ക്കും പൊതുപ്രവര്‍ത്തകനെന്ന നിലയ്‌ക്കും പതിറ്റാണ്ടുകളായി നാരായണന്‍ജിയെ അടുത്തറിയാവുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് സമാദരണ സഭ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് സായാഹ്ന പത്രമായി ആരംഭിച്ച ജന്മഭൂമിക്ക് പിച്ചവയ്‌ക്കുന്നതിനു മുന്‍പേ അടച്ചുപൂട്ടാനായിരുന്നു വിധി. 1975 ല്‍ പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും നിഷേധിച്ച് ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ ഇരയായിരുന്നു ജന്മഭൂമി. അന്ന് മുഖ്യ പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടിക്കും പ്രസാധകനായിരുന്ന ദത്താത്രേയ റാവുവിനുമൊപ്പം നാരായണ്‍ജിയും ജയിലിലടയ്‌ക്കപ്പെട്ടു. ഈ ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട്, ജനാധിപത്യത്തിനായി നിലകൊള്ളുകയും, അതിനുവേണ്ടി തടവനുഭവിക്കുകയും ചെയ്ത നാരായണ്‍ജിയുടെ സാമൂഹ്യ പ്രതിബദ്ധമായ പത്രപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് രാഷ്‌ട്രം പത്മവിഭൂഷണ്‍ നല്‍കിയതെന്ന് ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സഞ്ചരിക്കുന്ന സര്‍വവിജ്ഞാന കോശമായ നാരായണ്‍ജിയുടെ പത്രപ്രവര്‍ത്തനം വരുംതലമുറയ്‌ക്ക് മാതൃകയാണെന്നും ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെടുകയുണ്ടായി. ”ഉദാരവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ പരസ്യ ദാതാക്കളാണ് മാധ്യമ ഉള്ളടക്കം നിര്‍ണയിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ജന്മഭൂമിയുടെയും നാരായണ്‍ജിയുടെയും യാത്ര.”
നാരായണ്‍ജിക്ക് ലഭിച്ച ആദരവ് ജന്മഭൂമിക്കുമുള്ളതാണെന്നു പറഞ്ഞുകൊണ്ട് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ അര്‍എസ്എസ് പ്രചാരകനും പത്രപ്രവര്‍ത്തകനുമായ നാരായണ്‍ജിയെ പരിചയപ്പെടുത്തുകയായിരുന്നു. ”ജന്മഭൂമി എന്നുപറയുന്നത് നാരായണ്‍ജിയാണ്. അതേസമയം ജന്മഭൂമിയില്‍ പരിമിതപ്പെടുത്താവുന്ന വ്യക്തിത്വവുമല്ല. പ്രചാരകനായ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനായ പ്രചാരകനുമായിരുന്നു നാരായണ്‍ജി. മഹത്വവും പ്രശസ്തിയും എപ്പോഴും ഒരുമിച്ചു പോകണമെന്നില്ല. അര്‍എസ്എസില്‍ പ്രശസ്തരല്ലാത്ത, ഏന്നാല്‍ മഹത്വമുള്ളവരുടെ ഒരു നിരതന്നെയുണ്ട്. അതിലൊരാളായ നാരായണ്‍ജിയെ ഇപ്പോള്‍ രാഷ്‌ട്രം അംഗീകരിച്ചിരിക്കുകയാണ്. നാരായണ്‍ജിയുടെ സമ്പര്‍ക്ക മേഖല വിശാലമാണ്. സംഘപഥത്തിലൂടെ എന്ന പംക്തി ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ ഓര്‍മകളിലൂടെയുള്ള ഒരു യാത്രയാണ്. സാധാരണക്കാരന്റെ വ്യക്തിത്വത്തെ പോലും സവിശേഷമായി നോക്കിക്കാണുന്ന രീതി നാരായണ്‍ജിക്കുണ്ട്. പ്രാദേശിക സംഭവങ്ങളുടെ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഉള്ളടക്കമാകുന്ന സംഘപഥത്തിന്റെ ആദ്യഭാഗം പുറത്തുവന്നിട്ടുണ്ട്. രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.”
ത്യാഗോജ്വലമായിരുന്നു ജന്മഭൂമിയുടെ ഭൂതകാലം. കേരളത്തിന്റെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഒരു പത്രം ആവശ്യമായി വന്നതിനെക്കുറിച്ചും, ജന്മഭൂമി എന്ന പേര് സ്വന്തമാക്കാന്‍ നേരിടേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ചും മുന്‍ ബിജെപി
നേതാവ് കെ. രാമന്‍പിള്ള ആത്മകഥാപരമായ എഴുത്തുകളില്‍ വിശദീകരിച്ചിട്ടുള്ളതാണ്. തുടക്കം മുതല്‍തന്നെ ജന്മഭൂമിയുടെ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്‌ക്കും നാരായണ്‍ജി നല്‍കിയ സംഭാവനകളിലേക്ക് എത്തിനോക്കുന്ന തായിരുന്നു സമാദരണം നിര്‍വഹിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞ വാക്കുകള്‍. അടിയന്തരാവസ്ഥയ്‌ക്കുശേഷം എറണാകുളത്ത് നിന്നുള്ള ജന്മഭൂമിയുടെ പുനഃപ്രസിദ്ധീകണം പത്മവിഭൂഷണ്‍ ലഭിച്ച നാരായണ്‍ജിയെ ആദരിക്കുന്ന അതേ ടൗണ്‍ഹാളില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനായിരുന്ന ഡോ. കെ.എന്‍.രാജ് നിര്‍വഹിച്ചതിന്റെ ഓര്‍മകളും കുമ്മനം പങ്കുവയ്‌ക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധിയില്ലാതെ ഈ പത്രം എങ്ങനെ മുന്നോട്ടുപോകുമെന്ന് കെ.എന്‍.രാജ് ചോദിച്ചപ്പോള്‍ ‘പ്രഗല്‍ഭനായ മാനേജരും പത്രാധിപരുമായ പി.നാരായണനാണ് ഇതിന്റെ ചുമതല’ എന്നായിരുന്നു അന്നത്തെ മുഖ്യപത്രാധിപര്‍ പ്രൊഫ. എം.പി. മന്മഥന്റെ മറുപടി. പില്‍ക്കാലത്ത് മാധ്യമരംഗത്ത് പ്രസിദ്ധരായിത്തീര്‍ന്ന പലരും ജന്മഭൂമിയുടെ പത്രാധിപ സമിതിയില്‍ ഉണ്ടായിരുന്നെങ്കിലും താന്‍ എഴുതുന്ന മുഖപ്രസംഗങ്ങള്‍ പരിശോധിക്കാന്‍ മന്മഥന്‍സാര്‍ ഏല്‍പ്പിച്ചിരുന്നത് നാരായണ്‍ജിയെയാണ്. വിവിധ വിഷയങ്ങളില്‍ അപാരമായ അറിവുള്ള നാരായണ്‍ജി പത്രാധിപരായപ്പോള്‍ നിമിഷ നേരംകൊണ്ട് വെട്ടും തിരുത്തുമില്ലാതെയാണ് മുഖപ്രസംഗങ്ങള്‍ എഴുതിയിരുന്നത്. അച്ചടി മെഷീന്‍ ഇടക്കിടെ തകരാറിലാവും. ടെക്‌നീഷ്യനെ വിളിക്കാന്‍ പണമില്ല. അപ്പോഴൊക്കെ നാരായണ്‍ജി തന്നെയാണ് തകരാറുകള്‍ പരിഹരിച്ച് പത്രമിറക്കിയിരുന്നത്. പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണത്തോടെയാണ് നാരായണ്‍ജി പ്രവര്‍ത്തിച്ചത്. ഇതിനുള്ള അംഗീകാരമാണ് പത്മവിഭൂഷണ്‍ ബഹുമതി.”
പാഴായ ഒരു ജന്മവും വിജയിച്ച ജന്മങ്ങളും
നാരായണ്‍ജിക്ക് ‘പാഴായ ഒരു ജന്മവും’ വിജയിച്ച പല ജന്മങ്ങളുമുണ്ട് എന്നു പറഞ്ഞുകൊണ്ടായിരുന്നു ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരക് പി.ആര്‍.ശശിധരന്‍ ആശംസാപ്രസംഗം ആരംഭിച്ചത്. ആര്‍എസ്എസ് പ്രചാരകനാവുന്ന വ്യക്തി ജീവതം പാഴാക്കിക്കളയുകയാണെന്ന ഒരു ധാരണ പൊതുസമൂഹത്തിന് ഉണ്ടായിരുന്ന കാലത്താണ് നാരായണ്‍ജി ആ പാത തെരഞ്ഞെടുത്തത്. ”സംഘപഥത്തിലൂടെ എന്ന പംക്തിയില്‍ ആര്‍എസ്എസിനെ കുറിച്ച് മാത്രമല്ല നാരായണന്‍ജി എഴുതിയിട്ടുള്ളത,് നാട്ടിലെ പല സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ജനസംഘത്തിന്റെ നേതാവായിരിക്കെ നാരായണ്‍ജി പൊന്‍കുന്നത്ത് പ്രസംഗിക്കാന്‍ വന്നിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളില്‍ നാരായണ്‍ജിക്കുണ്ടായിരുന്ന പിടിപാട് ഞങ്ങളെപ്പോലുള്ളവര്‍ക്ക് അന്നേ മനസ്സിലായിരുന്നു. നാരായണ്‍ജിയുടെ അറിവിന്റെ ഗംഗാ പ്രവാഹത്തില്‍ പുതിയ വാക്കുകളും ശൈലികളും ഇടംപിടിക്കുന്നു. തന്റെ ജീവിതത്തെ സമര്‍പ്പണമാക്കി മാറ്റി രാജ്യത്തിനൊപ്പം നടന്നു. മറ്റുള്ളവരും അഭിമാനത്തോടെ കാണുന്ന വ്യക്തിത്വമായിത്തീര്‍ന്നു.” ആര്‍എസ്എസ് പ്രചാരകന്മാരായിരിക്കെ സ്വര്‍ഗീയ പരമേശ്വര്‍ജിയും നാരായണ്‍ജിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ രസകരമായ വശങ്ങളും പി.ആര്‍.ശശിധരന്‍ അനുസ്മരിച്ചു.
രാഷ്‌ട്രീയ നിലപാടുകള്‍ക്കപ്പുറം മാധ്യമ നൈതികത ഉയര്‍ത്തിപ്പിടിക്കുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ ജന്മഭൂമിയുമായുള്ള അരനൂറ്റാണ്ടുകാലത്തെ പരിചയം പങ്കുവച്ചു. തിരുവനന്തപുരത്ത് താന്‍ പത്രപ്രവര്‍ത്തകനായിരിക്കെ അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് പ്രൊഫ.എം.പി. മന്മഥനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നത് നേരില്‍ കണ്ടത് സെബാസ്റ്റ്യന്‍ പോള്‍ ഓര്‍മിച്ചു. ”അടിയന്തരാവസ്ഥയ്‌ക്കു ശേഷം ജന്മഭൂമി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഉദ്ഘാടന സമ്മേളനത്തില്‍ ഞാനും പങ്കെടുത്തിരുന്നു. പത്രാധിപന്മാര്‍ അപ്രസക്തമാകുന്ന കാലമാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപര്‍ ആരെന്ന് നമുക്കറിഞ്ഞുകൂടാ. ഇതായിരുന്നില്ല ദിലീപ് പഡ്ഗാവ്ങ്കര്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും, മുള്‍ഗാവ്കറും ഫ്രാങ്ക് മൊറൈസും ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെയും എഡിറ്റര്‍മാരായിരുന്നപ്പൊഴുള്ള അവസ്ഥ. പത്രപ്രവര്‍ത്തകരുടെ ജീവിതം പലപ്പോഴും പാഴായിപ്പോകുന്ന സാഹചര്യത്തിലാണ് നാരായണ്‍ജി ജന്മഭൂമിയിലൂടെ അസാധാരണമായ നേട്ടം കൈവരിച്ചത്. ഒരു പത്രത്തിന് കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയുന്നത് ഇത്തരം വ്യക്തികളിലൂടെയാണ്. ജനങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന പത്രപ്രവര്‍ത്തകരെ കണ്ടുകിട്ടാന്‍ കഴിയാത്ത കാലമാണിത്. പത്മ പുരസ്‌കാര ശ്രേണിയിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് നാരായണന്‍ജിക്ക് ലഭിച്ചത്. ജന്‍മഭൂമിക്കുള്ള ബഹുമതി കൂടിയാണിത്. രാഷ്‌ട്രത്തിന്റെ ഈ ആദരവില്‍ ഞാനും പങ്കുചേരുന്നു.”
സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും ആര്‍എസ്എസിന് എതിരായിരുന്ന കാലത്ത് ആ സംഘടനയുടെ പ്രചാരകനായ നാരായണ്‍ജിയുടെ മാതൃകാപരമായ തീരുമാനം പില്‍ക്കാലത്ത് തൊടുപുഴയില്‍ വലിയ മാറ്റംവരുത്തിയെന്ന് പറഞ്ഞുകൊണ്ടാണ് തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ് ആശംസയര്‍പ്പിച്ചത്. ”നാരായണ്‍ജിക്ക് പത്മവിഭൂഷണ്‍ ലഭിച്ചത് മലയാളികള്‍ക്കെന്ന പോലെ ഞങ്ങള്‍ തൊടുപുഴക്കാര്‍ക്കും അഭിമാന നിമിഷമാണ്. സമര്‍പ്പിത ജീവിതത്തിലൂടെയാണ് ഈ ബഹുമതി നേടിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന എഴുത്തു ജീവിതമാണ് നാരായണ്‍ജിക്കുള്ളത.്” വായനയിലൂടെയും യാത്രകളിലൂടെയും നാരായണ്‍ജി വിപുലമായ അറിവുകള്‍ നേടുകയും, മാധ്യമപ്രവര്‍ത്തനത്തിലൂടെ രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കുചേരുകയാണെന്നും പ്രൊഫ.ഹരിദാസ് പറയുകയുണ്ടായി.
പതിറ്റാണ്ടുകളുടെ പത്രപ്രവര്‍ത്തനം
ജന്മഭൂമിയിലൂടെയാണ് താന്‍ നാരായണ്‍ജിയെ അറിഞ്ഞതെന്നും, മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേപോലെ എഴുതാനുള്ള കഴിവിനെ നമിക്കുന്നുവെന്നും പറഞ്ഞ എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍, പത്രപ്രവര്‍ത്തകനാവാനുള്ള നാരായണ്‍ജിയുടെ തീരുമാനം തെറ്റായിരുന്നില്ലെന്നു കാലം തെളിയിച്ചതായി അഭിപ്രായപ്പട്ടു.
സാമ്പത്തികമായും മറ്റു തരത്തിലും ഉറച്ച അടിത്തറയുള്ള ഒരു പത്രത്തില്‍ നിന്നുവന്ന തനിക്ക് ജന്മഭൂമിയിലെ പ്രവര്‍ത്തനം അഭിമാനകരമാണെന്നും, ഗുരുസ്ഥാനീയനായി കാണുന്ന നാരായണ്‍ജിയില്‍ നിന്ന് ഇടക്കിടെ ലഭിക്കാറുള്ള ഫോണ്‍കോളുകള്‍ ഊര്‍ജദായകമാണെന്നും പറഞ്ഞ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, നാരായണ്‍ജിയുടെ പത്മവിഭൂഷണ്‍ ജന്മഭൂമി കുടുംബത്തിന് ഇനിയുള്ള കാലം പ്രചോദനവും കരുത്തുമായി മാറുമെന്നും അഭിപ്രായപ്പെട്ടു.
ജന്മഭൂമിയെ വളര്‍ത്തിയതില്‍ തന്നെക്കാള്‍ പങ്ക് ജനങ്ങള്‍ക്കാണെന്നും, പ്രഭാതദിനപത്രമായി ജന്മഭൂമിയുടെ ഉദ്ഘാടനം നടന്ന എറണാകുളം ടൗണ്‍ ഹാളില്‍ തന്നെ ഇങ്ങനെയൊരു ആദരവ് ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു നാരായണ്‍ജിയുടെ മറുമൊഴി. ഉദ്ഘാടന വേളയില്‍ ഡോ.കെ.എന്‍. രാജ് ഇടതുപക്ഷ വീക്ഷണത്തോടെ നിശിതമായി വിമര്‍ശിച്ച ജന്മഭൂമി പില്‍ക്കാലത്ത് വളര്‍ച്ച കൈവരിക്കുകയായിരുന്നുവെന്നും നാരായണ്‍ജി ചൂണ്ടിക്കാട്ടി. പത്മവിഭൂഷണ്‍ ലഭിച്ചതറിഞ്ഞ് നിരവധി പേര്‍ വിളിച്ചിരുന്നുവെന്നും ജന്മഭൂമിയെ ജനങ്ങള്‍ ഏറ്റെടുത്ത തിന്റെ തെളിവാണിതെന്നും നാരായണ്‍ജി പറയുകയുണ്ടായി. ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. എം. ശ്രീദാസ് നന്ദി അറിയിച്ചു.
നാരായണ്‍ജിയെ എഴുത്തിലൂടെയും നേരിട്ടും അറിഞ്ഞവരും, ജന്മഭൂമിയുടെ അഭ്യുദയകാംക്ഷികളും സമാദരണ സഭയിലെത്തി. മുന്‍കാലത്ത് ജന്മഭൂമിയുടെ ചുമതലക്കാരായിരുന്നവര്‍ മുതല്‍ സാധാരണ വായനക്കാര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. പ്രായാധിക്യത്തിന്റെ വെല്ലുവിളികളെ അവഗണിച്ച് പതിവുപോലെ ഭാര്യ രാജേശ്വരിയുമൊത്താണ് നാരായണ്‍ജി വന്നത്.
ജന്മഭൂമി എന്ന ആശയം ഉടലെടുത്ത നാള്‍ മുതല്‍ നാരായണ്‍ജി അതിന്റെ സഹയാത്രികനായിരുന്നു. നാരായണ്‍ജിയെപ്പോലെ നീണ്ടകാലം പത്രാധിപരായിരുന്നവര്‍ ചുരുക്കമായിരിക്കും. നാല് പതിറ്റാണ്ടോളം വരും നാരായണ്‍ജിയുടെ ജന്മഭൂമിക്കാലം. പത്രപ്രവര്‍ത്തനത്തിന്റെയും പത്രനടത്തിപ്പിന്റെയും ഏതാണ്ടെല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച ഇങ്ങനെയൊരാള്‍ അപൂര്‍വ്വമായിരിക്കും. നാരായണ്‍ജിയുടെ വ്യക്തിജീവിതത്തിന്റെയും എഴുത്തിന്റെയും വൈവിധ്യമാര്‍ന്ന മേഖലകളിലെ ചില കാര്യങ്ങള്‍ മാത്രമാണ് സമാദരണ സഭയില്‍ പരാമര്‍ശിക്കപ്പെട്ടതെങ്കിലും അവയെല്ലാം അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.
















