വാഷിംഗ്ടൺ: ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലാണെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്‍ യാതൊരു വ്യവസ്ഥകളും മുന്‍പോട്ട് വെയ്‌ക്കാതെ നിരുപാധികം കീഴടങ്ങിയാല്‍ മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കൂ എന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കയിലെ പ്രധാന ആയുധ നിർമാതാക്കളുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ആയുധനിര്‍മ്മാണം നാലിരട്ടിയായി വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.ഹൈപ്പർസോണിക്, സ്റ്റെൽത്ത് മിസൈലുകൾ, അറ്റാക്ക് ഡ്രോണുകളടക്കം ഉയർന്ന ശ്രേണിയിലുള്ള ആയുധ നിർമ്മാണം വേഗത്തിലാക്കും. ബോയിങ്, ഹണിവെൽ, ലോക്ഹീഡ് മാർട്ടിൻ, ബി എ ഇ സിസ്റ്റംസ് അടക്കം ഏഴ് സിഇഒമാർ യോഗത്തിൽ പങ്കെടുത്തു. വെടിക്കോപ്പുകളുടെ അനന്തമായ ശേഖരം അമേരിക്കയ്‌ക്ക് നിലവിലുണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു.
ഇറാന്റെ സമ്പൂർണ നാശമാണ് ട്രംപ് ലക്ഷ്യമാക്കുന്നതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കുര്‍ദ്ദുകളെ വിട്ട് കരയുദ്ധം തുടങ്ങാനും ട്രംപ് ആസൂത്രണം ചെയ്ത് വരികയാണ്. എട്ട് ലക്ഷം സൈനികര്‍ ഇറാനുണ്ടെന്നാണ് കണക്ക്. എന്നാല്‍ വ്യോമമേഖല പൂര്‍ണ്ണമായും അമേരിക്കയുടെയും ഇറാന്റെയും കയ്യിലായതിനാല്‍, കുര്‍ദ്ദുകള്‍ കരയുദ്ധം തുടങ്ങിക്കഴിഞ്ഞാല്‍ ആകാശത്ത് നിന്നും ഇറാന്റെ സൈനികരെആക്രമിക്കാനാണ് പദ്ധതി.
ഗള്‍ഫിലെ മറ്റ് രാജ്യങ്ങളെ ഇനി മുതല്‍ ആക്രമിക്കില്ലെന്ന് ഇറാൻ പറഞ്ഞെങ്കിലും ശനിയാഴ്ചയും യുഎഇയില്‍ ഇറാന്റെ മിസൈലുകളും ഡ്രോണുകളും പറന്നെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നുമായിരുന്നു ഇറാന്റെ അറിയിപ്പ്. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്.
ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണെന്നും മിഡിൽഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറയുന്നു.
















