കൊച്ചി: രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ചാനല്‍ സംഘത്തിന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം?. ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ രഹസ്യമാക്കിവെച്ചിരിക്കെ അന്വേഷണാത്മകപത്രപ്രവര്‍ത്തനത്തിന്റെ അതിര് ലംഘിയ്‌ക്കുകയായിരുന്നു റിപ്പബ്ലിക് ചാനല്‍ സംഘം. റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് ശങ്കര്‍, ക്യാമറാമാന്‍ മണി, ബോട്ട് ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
അതിനിര്‍ണ്ണായകമായ ഒരു രാജ്യസുരക്ഷാ പ്രശ്നത്തെയാണ് കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആ രഹസ്യസ്വഭാവം പൊളിക്കാന്‍ റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. ഇറാന്റെ മറ്റൊരു കപ്പലായ ദേനയില്‍ നിന്നുള്ള ജീവനക്കാരെ രക്ഷപ്പെടുത്തിയ ശ്രീലങ്കയോട് ആ ഇറാന്‍ ജീവനക്കാരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് അമേരിക്ക വിലക്കിയ സാഹചര്യത്തില്‍ ഇന്ത്യയും അതീവ സമ്മര്‍ദ്ദത്തില്‍ കഴിയവേയാണ് റിപ്പോര്‍ട്ടര്‍ ടിവി സംഘത്തിന്റെ സാഹസികത. . ഇറാന്റെ കപ്പലായ ലവാനും അതിലെ ജീവനക്കാരായ 183 ഇറാന്‍കാര്‍ക്കും അഭയം നല്‍കിയതോടെ ഈ കപ്പലിന്റെയും ഇറാന്‍കാരുടെയും സുരക്ഷാ ചുമതല കൂടി ഇന്ത്യന്‍ നാവികസേനയുടെ കയ്യിലാണ്. ഏത് ഭാഗത്ത് നിന്നാണോ ആക്രമണം ഉണ്ടാകുന്നത് എന്നതും നോക്കി കരുതലോടെ ഇരിക്കുകയാണ് ഇന്ത്യന്‍ നാവികസേന.
അതുകൊണ്ട് തന്നെ ഈ കപ്പലിന്റെ ലൊക്കോഷനും ജീവനക്കാര്‍ താമസിക്കുന്ന ലൊക്കേഷനും അതീവരഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഈ രഹസ്യസ്വഭാവത്തെ ലംഘിക്കാനാണ് റിപ്പബ്ലിക് ടിവി ചാനലിന്റെ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഒരര്‍ത്ഥത്തില്‍ രാജ്യദ്രോഹനടപടിയാണ് അവര്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ചെയ്തത്.
ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിയില്‍ എത്തിയിരുന്ന ദേന എന്ന ഇറാന്‍ കപ്പലിനെ ടോര്‍പ്പിഡോ വിട്ട് അമേരിക്ക തകര്‍ത്തത് കഴിഞ്ഞ ദിവസമാണ്. ലവാന്‍ എന്ന കപ്പലിനൊപ്പം തന്നെ ഇന്ത്യയില്‍ നടന്ന മിലാന്‍ നാവികാഭ്യാസപ്രകടനത്തില്‍ പങ്കെടുത്ത കപ്പലാണ് ദേനയും. ഇതിലെ 32 ഇറാന്‍സ്വദേശികളായ ജീവനക്കാരെ രക്ഷിക്കാന്‍ ശ്രീലങ്കയുടെ നാവിക സേനയ്‌ക്ക് കഴിഞ്ഞു. മറ്റ് 87 ഇറാന്‍ ജീവനക്കാരുടെ മൃതദേഹം കടലില്‍ നിന്നും ശ്രീലങ്കന്‍ നാവികസേന കണ്ടെടുക്കുകയും ചെയ്തു.
പക്ഷെ ഇപ്പോള്‍ വലിയ പുലിവാല് പിടിച്ചിരിക്കുകയാണ് ശ്രീലങ്ക. കാരണം ഈ 32 ഇറാന്‍കാരെയും ഇറാനിലേക്ക് തിരിച്ചയയ്‌ക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്ക. ലവാനും ദേനയ്‌ക്കും ഒപ്പും ബുഷെഹര്‍ എന്ന മൂന്നാമതൊരു ഇറാന്‍ കപ്പലും ഇന്ത്യയില്‍ നടന്ന നാവികാഭ്യാസപ്രകടനത്തില്‍ പങ്കെടുത്തിരുന്നു. ഈ കപ്പലും ഇറാനിലേക്ക് മടങ്ങിപ്പോകാന്‍ ഇരിക്കുന്നതിനിടയിലാണ് ദേന എന്ന കപ്പലിനെ അമേരിക്ക ടോര്‍പ്പിഡോ അയച്ച് തകര്‍ത്തത്. ഇതോടെയാണ് ശ്രീലങ്കയുടെ കടല്‍പരിധിയില്‍ നില്‍ക്കുന്ന ബുഷെഹറിന് സുരക്ഷ നല്‍കാന്‍ ശ്രീലങ്കന്‍ നാവികസേന തീരുമാനിച്ചത്. അത് പ്രകാരം ബുഷെഹര്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സുരക്ഷയില്‍ അവിടെ നങ്കൂരമിട്ടിരിക്കുകയാണ്. എന്നാല്‍ ഈ ബുഷെഹറിലെ ജീവനക്കാരായ ഇറാന്‍കാരെയും ഇറാനിലക്ക് തിരിച്ചയയ്‌ക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്ക.
ഇന്ത്യയോട് ഇതുവരെ അമേരിക്ക ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഏത് നിമിഷവും അമേരിക്കിയില്‍ നിന്നും ശ്രീലങ്കയ്‌ക്ക് നല്‍കിയതുപോലെ ഒരു ഉത്തരവ് അമേരിക്ക നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ നടന്ന മിലാന്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇറാനില്‍ നിന്നും എത്തിയതാണ് ലവാന്‍, ദേന, ബുഷെഹര്‍ എന്ന ഇറാന്‍ കപ്പലുകള്‍.
കപ്പലിന് സാങ്കേതികത്തകരാറുണ്ടെന്നും അത് പരിഹരിക്കാന്‍ സഹായിക്കണമെന്നും ഇന്ത്യാസര്‍ക്കാരിനോട് ലവാന്‍ എന്ന കപ്പലിലെ ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഈ കപ്പലിന് സംരക്ഷണം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതിസങ്കീര്‍ണ്ണമായ ഒരു നയതന്ത്രതീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരുന്ന ലവാന്‍ എന്ന കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താനാണ് മറൈൻ ഡ്രൈവിൽ നിന്നും ബോട്ട് വാടകയ്‌ക്കെടുത്ത് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം എത്തിയത്. നിരോധിത മേഖലയിൽ ബോട്ട് പ്രവേശിക്കുന്നത് കണ്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് ഇവരെ ഹാർബർ പോലീസിന് കൈമാറിയിരിക്കുകയാണ്.സംഘം ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ക്യാമറയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയിലാണ് ലാവൻ ഉള്ളത്. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് അധികൃതർ കണക്കാക്കുന്നത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കും.
















