അമേരിക്കന്‍ നാവികത്താവളമുള്ള ഡീഗോ ഗാർഷ്യ ഷാഗോസ് എന്ന ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യത്തില്‍ ഭാരതത്തിനും മൗറീഷ്യസിനും ഇടയ്‌ക്കാണ് 58 ദ്വീപുകള്‍ ചേര്‍ന്ന, ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഈ ദ്വീപസമൂഹം. ഇവയില്‍ ഏറ്റവും വലുതാണ് തെക്കേയറ്റത്തുള്ള ഡീഗോ ഗാര്‍ഷ്യ എന്ന സു(കു)പ്രസിദ്ധ അമേരിക്കന്‍ നാവികത്താവളം.
പതിനെട്ടാം നൂറ്റാണ്ടുവരെ ഇവിടെ ആള്‍താമസം ഇല്ലായിരുന്നു. പതിനെട്ടാം നൂറ്റാണ്ട് ആയതോടെ ഫ്രാന്‍സും ബ്രിട്ടനും സമുദ്രാധിപത്യത്തിനായി മത്സരിച്ചപ്പോഴാണ് ഷാഗോസ് ചിത്രത്തില്‍ വരുന്നത്. അവയുടെ ഭൗമശാസ്ത്രപരമായ തന്ത്രപ്രാധാന്യമായിരുന്നു കാരണം. നാവികതാവളമുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, മാത്രമല്ല ഇന്ത്യയെ തേടിപ്പോകുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും മറ്റും അനുയോജ്യമായ ഇടത്താവളവും. തിരുവനന്തപുരത്തു നിന്നും 1,700 കിലോമീറ്റര്‍ ദൂരം. മൗറീഷ്യസില്‍ നിന്നും 2,200 കി.മീ വടക്കു കിഴക്കും മാലിദ്വീപില്‍ നിന്നും 500 കി.മീ തെക്കും.
കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കു സമീപം ഇറാന്റെ പടക്കപ്പൽ മുക്കിയ അന്തർവാഹിനി എത്തിയത് ഡീഗോ ഗാർസ്യയിൽനിന്നാണെന്നു കരുതപ്പെടുന്നു.സൈനിക കേന്ദ്രം എന്നതിനപ്പുറം വലിയ ജൈവവൈവിധ്യവുമുണ്ട് ഈ ദ്വീപിൽ. കോക്കനട്ട് ക്രാബ് എന്നറിയപ്പെടുന്ന ഞണ്ടുവർഗത്തിലെ ഏറ്റവും വലിയ ജീവിയും ഈ ദ്വീപിലുണ്ട്. തേങ്ങകൾ കടിച്ചുപൊട്ടിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവയ്‌ക്ക് ആ പേര് ലഭിച്ചത്. ചാൾസ് ഡാർവിൻ ഭീകരർ എന്നു വിശേഷിപ്പിച്ച ഈ ഞണ്ടുകൾ വലിയ പക്ഷികളെയും എലികൾ പോലെയുള്ള ജീവികളെയുമൊക്കെ ഇര പിടിക്കാൻ ശേഷിയുള്ളവയാണ്. തങ്ങളുടെ ഇരകളുടെ അവശിഷ്ടങ്ങൾ ദൂരത്തേക്കു വഹിച്ചുകൊണ്ടുപോകാൻ ഇവയ്‌ക്കാകും.
ഡീഗോ ഗാർസ്യ കടൽപ്പക്ഷികളുടെ പ്രധാന ആവാസകേന്ദ്രമാണ്. സൂട്ടി ടേൺ, വൈറ്റ് ടേൺ, റെഡ്-ഫൂട്ടഡ് ബൂബി, ഫ്രിഗേറ്റ്ബേഡ് തുടങ്ങിയ ഇനങ്ങൾ ഇവിടെയുണ്ട്. ദ്വീപിലെ തെങ്ങുകളും കുറ്റിച്ചെടികളും ഇവയ്‌ക്ക് കൂടുണ്ടാക്കാൻ സൗകര്യമൊരുക്കുമ്പോൾ, ചുറ്റുമുള്ള കടൽ മത്സ്യസമ്പത്താൽ സമൃദ്ധമാണ്. പല്ലികളും അരണകളുമാണ് ഇവിടുത്തെ പ്രധാന ഉരഗവർഗങ്ങൾ.
















