തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലയിലെ നദിയിൽ നിന്ന് 900 വർഷത്തോളം പഴക്കമുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹം കണ്ടെത്തി . ഏകദേശം 5 അടി ഉയരമുള്ള ഈ പ്രതിമ കാകതീയ കാലഘട്ടത്തിലേതാണെന്ന് പറയപ്പെടുന്നു.
മഹാമുത്തരം മണ്ഡലത്തിലെ മദാരം ഗ്രാമത്തിനടുത്ത് ഒഴുകുന്ന പെഡവാഗു എന്ന നദിയിൽ നിന്നാണ് പ്രതിമ കണ്ടെടുത്തത്. മൂന്ന് വർഷം മുമ്പ്, ജലനിരപ്പ് കുറഞ്ഞപ്പോൾ, വിഗ്രഹത്തിന്റെ തലഭാഗം മണലിൽ പുതഞ്ഞ നിലയിൽ കാണാമായിരുന്നു, പക്ഷേ അത് പൂർണ്ണമായി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. അടുത്തിടെ, ജലനിരപ്പ് വീണ്ടും കുറഞ്ഞപ്പോൾ, വിഗ്രഹം വീണ്ടും ദൃശ്യമായി. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ , ഹൈദരാബാദിൽ നിന്നുള്ള യുവാവ് വിഗ്രഹം കാണാനായി എത്തിയിരുന്നു. ഇദ്ദേഹമാണ് സമീപത്തെ താമസക്കാരുടെ സഹായത്തോടെ വിഗ്രഹം പുറത്തെത്തിച്ചത്.
കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച വിഗ്രഹത്തിലെ സങ്കീർണ്ണമായ കൊത്തുപണികൾ അക്കാലത്തെ കരകൗശല വൈദഗ്ധ്യം പ്രകടമാക്കുന്നു. കൈ ആംഗ്യങ്ങൾ, കിരീടം, അലങ്കാരങ്ങൾ എന്നിവ കണ്ട ചില നാട്ടുകാർ ഇത് ചെന്നകേശവ സ്വാമി വിഗ്രഹമാണെന്നും പറയുനുണ്ട്.
















