ന്യൂദൽഹി : മിഡിൽ ഈസ്റ്റിൽ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധത്തിൽ മോദി സർക്കാർ നയതന്ത്ര ഇടപാടുകൾ നടത്തുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി മോദിയെ പ്രതിക്കൂട്ടിലാക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും അക്ഷീണം ശ്രമിക്കുന്നുണ്ട്.
ഇന്ത്യയുടെ എണ്ണ വിതരണം അപകടത്തിലാണെന്നും നമ്മുടെ ഇറക്കുമതിയുടെ 40% ത്തിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എൽപിജിയുടെയും എൽഎൻജിയുടെയും സ്ഥിതി ഇതിലും മോശമാണ്. അത്തരമൊരു സമയത്ത് നമുക്ക് ശക്തമായ ഒരു കൈ ആവശ്യമാണ്. എന്നാൽ നമ്മുടെ തന്ത്രപരമായ സ്വാതന്ത്ര്യം ഉപേക്ഷിച്ച ഒരു വിട്ടുവീഴ്ചക്കാരനായ പ്രധാനമന്ത്രിയാണ് ഇന്ത്യയിലുള്ളതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുൽ ഗാന്ധി തന്റെ എക്‌സ് പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. “ലോകം അസ്ഥിരമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. സമുദ്രമേഖലയിൽ വലിയ വെല്ലുവിളികൾ മുന്നിലുണ്ട്. ഇന്ത്യയുടെ എണ്ണ വിതരണം അപകടത്തിലാണ്, നമ്മുടെ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. എൽപിജിയുടെയും എൽഎൻജിയുടെയും സ്ഥിതി കൂടുതൽ മോശമാണ്.” – രാഹുൽ പറഞ്ഞു.
കൂടാതെ അമേരിക്ക-ഇറാൻ യുദ്ധത്തെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയത് സംഘർഷത്തെ ഇന്ത്യയുടെ പടിവാതിൽക്കൽ എത്തിച്ചുവെന്നും രാഹുൽ പറഞ്ഞു.
അതേ സമയം ഇറാൻ-യുഎസ് സംഘർഷത്തിനിടയിൽ എട്ട് ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു. അവിടെ താമസിക്കുന്ന 9 ദശലക്ഷം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ നേതൃത്വവുമായുള്ള ചർച്ചകൾ പ്രാദേശിക സ്ഥിരത, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കൽ, ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയ്‌ക്ക് ഇന്ത്യ നൽകുന്ന ഉയർന്ന മുൻഗണന ഈ ഉന്നതതല ബന്ധങ്ങൾ തന്നെ തെളിയിക്കുന്നുണ്ട്. പ്രാദേശിക സ്ഥിരതയ്‌ക്കും സംഘർഷം കുറയ്‌ക്കുന്നതിനും വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്.
അന്താരാഷ്‌ട്ര വേദികളിൽ സംയമനം, സംഭാഷണം, സമാധാനപരമായ പരിഹാരം എന്നിവയ്‌ക്കായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം കണ്ണിൽ കാണാതെയാണ് രാഹുലും കോൺഗ്രസും കേന്ദ്രസർക്കാരിനെതിരെ നുണ പ്രചരണങ്ങൾ അഴിച്ചുവിടുന്നത്.
















