ന്യൂഡല്‍ഹി: അമേരിക്കന്‍ ആക്രമണത്തില്‍ ഇന്ത്യ മഹാസമുദ്രത്തില്‍ മുങ്ങിയ ഇറാനിയന്‍ കപ്പലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യയും ഇറങ്ങി. ശ്രീലങ്കയ്‌ക്ക് സമീപം വെച്ച് യുഎസിന്റെ ടോര്‍പ്പിഡോ ഇടിച്ചതിനെ തുടര്‍ന്നാണ് ഇറാന്റെ ഫ്രിഗേറ്റ് ഐറിസ് ദേന മുങ്ങിയത്. കപ്പലില്‍ നിന്ന് അപകട സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.നാവികസേന പുറത്തുവിട്ട വിവരമനുസരിച്ച്, മാര്‍ച്ച് നാലിന് പുലര്‍ച്ചെ കൊളംബോയിലേ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ ഐറിസ് ദേനയില്‍ നിന്നുള്ള സന്ദേശം ലഭിച്ചു.
ഗാലെയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ്, ശ്രീലങ്കയുടെ നേതൃത്വത്തിലുള്ള മേഖലയിലാണ് ഫ്രിഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ വിവരം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.ശ്രീലങ്ക നടത്തിയിരുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി മാര്‍ച്ച് നാലിന് തന്നെ 1,000 മണിക്കൂറില്‍ ദീര്‍ഘദൂര സമുദ്ര പട്രോളിങ് വിമാനം നാവികസേന വിന്യസിച്ചിരുന്നു. ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി എയര്‍ ഡ്രോപ്പിങ് ലൈഫ് റാഫ്റ്റുകള്‍ ഘടിപ്പിച്ച രണ്ടാമത്തെ വിമാനത്തെയും ഇന്ത്യ സജ്ജമാക്കിയിരുന്നു.
കൂടാതെ സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സെയിലിങ് പരിശീലന കപ്പലായ ഐഐഎന്‍എസ് തരംഗിണിക്ക് ഉടന്‍ തന്നെ ഇന്ത്യ സഹായ മുന്നറിയിപ്പ് നല്‍കുകയും ശ്രീലങ്കന്‍ തീരത്തേക്ക് അയക്കുകയും ചെയ്തു. അപ്പോഴേക്കും ശ്രീലങ്കന്‍ നാവികസേനയും മറ്റ് ഏജന്‍സികളും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഈ സമയം കൊച്ചിയില്‍ നിന്ന് ഐഎന്‍എസ് ഇക്ഷാക് സര്‍വേ കപ്പലും സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.
വിശാപട്ടണത്ത് ഇന്ത്യ നടത്തിയിരുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് കപ്പലിന് നേരെ യുഎസിന്റെ ആക്രമണമുണ്ടായത്. ഏകദേശം 130 നാവികരുമായി സഞ്ചരിച്ച കപ്പല്‍ ഇറാന്‍ തീരത്ത് നിന്ന് ഏകദേശം 2,000 മൈല്‍ അകലെ അന്താരാഷ്‌ട്ര ജലാശയത്തില്‍ വെച്ച് മുന്നറിയിപ്പില്ലാതെ ആക്രമിക്കപ്പെട്ടുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
















