Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബയ്:ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ.സെമി ഫൈനലില്‍ അവസാന പന്ത് വരെ ഉദ്വേഗം നിറഞ്ഞ് നിന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിനാണ് തോല്‍പിച്ചത്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ചത്തെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് പടുത്തുയര്‍ത്തി. ടി20 ലോകകപ്പ് നോക്കൗട്ട് ചരത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ആണിത്.

മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ഇന്ത്യക്ക് കരുത്തായത്.വെറും 42 പന്തുകളില്‍ നിന്നാണ് ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 89 റണ്‍സ് സഞ്ജു നേടിയത്. ശിവം ദുബെ 25 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 39 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചതോടെ മത്സരം ആവേശത്തിന്റെ നെറുകയിലെത്തി.യുവതാരം ജേക്കബ് ബെഥേല്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.48 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയ ബെഥേലിന്റെ പ്രകടനം ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ് വേണ്ടിയിരിക്കെ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ത്രോയില്‍ ബെഥേല്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് പോരാട്ടം അവസാനിച്ചു.

ഏഴ് വിക്കറ്റ് നഷ്ടത്തല്‍ 246 റണ്‍സ് എടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടു നല്‍കി ഒരു വിക്കറ്റ് വീഴ്‌ത്തിയത് നിര്‍ണായകമായി.

അര്‍ഷ്ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി.സഞ്ജു സാംസണാണ് കളിയിലെ താരം. ജയത്തോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്.

 

 

Recent Posts