ന്യൂദൽഹി: മാർച്ച് 16 ന് 10 സംസ്ഥാനങ്ങളിലായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാർത്ഥികളെ കോൺഗ്രസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇത്തവണ കോൺഗ്രസ് പട്ടികയിൽ മുതിർന്ന രാജ്യസഭാ എംപിയും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി, തെലങ്കാന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വെം നരേന്ദ്ര റെഡ്ഡി, ഫുലോ ദേവി നേതം, കരംവീർ സിംഗ് ബൗധ്, അനുരാഗ് ശർമ്മ, എം ക്രിസ്റ്റഫർ തിലക് എന്നിവർ ഉൾപ്പെടുന്നു. നരേന്ദ്ര റെഡ്ഡിക്കൊപ്പം തെലങ്കാനയിൽ നിന്നുള്ള പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി സിംഗ്വിയെ വീണ്ടും നാമനിർദ്ദേശം ചെയ്തു.
ഛത്തീസ്ഗഢ്, ഹരിയാന, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ഫുലോ ദേവി നേതം, കരംവീർ ബൗധ്, ക്രിസ്റ്റഫർ തിലക് എന്നിവരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത സഹായിയായ വെം നരേന്ദ്ര റെഡ്ഡി, രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ നാമനിർദ്ദേശം ചെയ്തതിന് കോൺഗ്രസ് ഹൈക്കമാൻഡിനോട് നന്ദി പറഞ്ഞു.
അതേ സമയം 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 16 ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് മാർച്ച് 16 ന് നടക്കും. അതേ ദിവസം വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണൽ നടക്കും.
മഹാരാഷ്‌ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 37 അംഗങ്ങളുടെ കാലാവധി ഏപ്രിലിൽ അവസാനിക്കും. പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി എല്ലാ സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന വിജ്ഞാപനം ഫെബ്രുവരി 26 നാണ് പുറപ്പെടുവിച്ചത്.
















