സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയില്‍ ഇക്കുറി അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പത്ത് കിലോമീറ്ററിലധികം പ്രദേശത്ത് പൊങ്കാല അടുപ്പുകള്‍ വ്യാപിച്ചപ്പോള്‍ തിരുവനന്തപുരം നഗരമാകെ ആറ്റുകാലമ്മയുടെ സന്നിധിയായി മാറുകയായിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ഭാര്യ അനഘ ലോക്ഭവനിലും, കേന്ദ്ര മന്ത്രി ശോഭ കരന്തലജെ ബിജെപി
സംസ്ഥാന കാര്യാലയത്തിലും പൊങ്കാലയിട്ടത് ഇത്തവണത്തെ പുതുമയായി. പതിവുപോലെ രാഷ്‌ട്രീയ- കലാരംഗങ്ങളിലെ പ്രമുഖര്‍ ഇക്കുറിയും പൊങ്കാലയിടാനെത്തി. ‘അമ്മേ ശരണം ദേവീ ശരണം’ മന്ത്രങ്ങളോടെ ഭക്തജന സഹസ്രങ്ങള്‍ ആറ്റുകാലമ്മയുടെ അനുഗ്രഹം ലഭിച്ചതിന്റെ സംതൃപ്തിയോടെയാണ് മടങ്ങിയത്. അടുത്തവര്‍ഷവും പൊങ്കാലയിടാന്‍ എത്തുമെന്ന മനസ്സോടെയായിരുന്നു ഈ മടക്കയാത്ര.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷം ആദ്യം നടന്ന പൊങ്കാലയാണിത്. മൂന്നര പതിറ്റാണ്ടുകാലം സിപിഎമ്മും ഇടതുമുന്നണിയും കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന കാലത്ത് പൊങ്കാല ഉത്സവത്തിന്റെ നടത്തിപ്പില്‍ പല അപാകതകളും ഉണ്ടായിരുന്നു. അടിസ്ഥാനപരമായി ഈശ്വര വിശ്വാസികളല്ലാത്തതിനാലുള്ള അനാസ്ഥയും, ഹിന്ദുക്കള്‍ ഭക്തിയുടെ പേരില്‍ ഒന്നിക്കുന്നതിലുള്ള അമര്‍ഷവുമാണ് ഇതിനു കാരണം. പൊങ്കാലയിടാനെത്തുവര്‍ക്ക് മതിയായ സൗകര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുകയും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തരെ പലതരത്തില്‍ ചൂഷണം ചെയ്യാന്‍ തല്‍പ്പരകക്ഷികള്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിന് മാറ്റം വരുത്താന്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ ഭരണസമിതിക്ക് കഴിഞ്ഞത് അഭിനന്ദനം അര്‍ഹിക്കുന്നു.
ആറ്റുകാല്‍ പൊങ്കാല എങ്ങനെയും അലങ്കോലപ്പെടുത്തി അതിന്റെ കുറ്റം ബിജെപിയുടെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയുടെ സിപിഎം നടത്തിയത്. എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടി ഇതിനുവേണ്ടതായ കരുക്കള്‍ നീക്കിയെന്നും ആക്ഷേപമുയര്‍ന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനുവേണ്ടി ആസൂത്രിത ശ്രമവും നടത്തി. പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭിക്കാതിരിക്കാനുള്ള നീക്കവും നടത്തി. പൊങ്കാലയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇടത് അനുഭാവമുള്ള ഡോക്ടര്‍മാര്‍ രാഷ്‌ട്രീയപ്രേരിതമായി പ്രഖ്യാപിച്ചു. എന്നാല്‍ ബിജെപി ഭരണസമിതിയുടെ ദൃഢനിശ്ചയത്തിനു മുന്‍പില്‍ ഇതെല്ലാം പരാജയപ്പെട്ടു.
സിപിഎമ്മിന്റെ ഒത്താശയോടെ നടന്നിരുന്ന അനധികൃത പാര്‍ക്കിങ് പിരിവ് മേയര്‍ വി.വി.രാജേഷ് നേരിട്ട് രംഗത്തിറങ്ങി അവസാനിപ്പിച്ചു. സിപിഎമ്മിന്റെ ഭീഷണി മുന്‍നിര്‍ത്തി ക്ഷേത്രത്തിന് ചുറ്റുമുള്ള വാര്‍ഡുകളിലേക്കായി 160 ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ചു. ശുചീകരണത്തിനും സേവനത്തിനും സേവാഭാരതി സ്വന്തം സന്നദ്ധ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും രംഗത്തിറക്കി. ഭീഷണി ഫലിക്കില്ലെന്നു വന്നപ്പോള്‍ പ്രസ്താവന പിന്‍വലിച്ച് പൊങ്കാലയുമായി സഹകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായി. സേവാഭാരതിയുടെ 5000 പേരാണ് വിവിധ സേവനങ്ങള്‍ക്കായി രംഗത്തിറങ്ങിയത്. ഇതോടെ പൊങ്കാല ഉത്സവം പൊളിക്കാനുള്ള ഇടതുപദ്ധതി പൊളിഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ആറ്റുകാല്‍ പൊങ്കാല അലങ്കോലപ്പെടുത്താന്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായത്. ക്ഷേത്രോത്സവങ്ങള്‍ നടക്കാതിരിക്കാനും ക്ഷേത്രങ്ങള്‍ നശിച്ചു കാണാനും ആഗ്രഹിക്കുന്നവരാണ് സിപിഎമ്മുകാര്‍. ശബരിമലയില്‍ യുവതികളെ ബലമായി പ്രവേശിപ്പിച്ചത് ഇതിന്റെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് ഹിന്ദുക്കളെ കബളിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ തന്നെയാണ് ആറ്റുകാല്‍ പൊങ്കാല അലങ്കോലപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തിയത്. ഇക്കൂട്ടരുടെ തനിനിറം ഹിന്ദുക്കള്‍ മാത്രമല്ല, ഈശ്വരവിശ്വാസികളായ എല്ലാവരും തിരിച്ചറിയാതിരിക്കില്ല.
















