ന്യൂദല്‍ഹി: യുഎസും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ വായ് തുറന്നില്ല എന്ന ഒരു നെരേറ്റീവ് വ്യാപകമായി കോണ്‍ഗ്രസ്- ജിഹാദി-കമ്മി സംഘങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യുഎസിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന ഇന്ത്യയിലെ എന്‍ജിഒ സംഘങ്ങളും ഇത്തരമൊരു അജണ്ട സെറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ മോദിയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും മുസ്ലിം വോട്ടുകള്‍ പരാമവധി അനുകൂലമാക്കാന്‍ ഈ അവസരം അപകടകരമാം വിധം ദുരുപയോഗം ചെയ്യുകയാണ്.
ഇന്ത്യ ഇതുവരെ ഈ യുദ്ധത്തില്‍ വായ് തുറന്നില്ലേ? ഇക്കാര്യത്തില്‍ ചില സത്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇറാനും ഇസ്രയേലും പരസ്പരം ശത്രുക്കളാണെങ്കിലും കാലാകാലങ്ങളായി ഇരുകൂട്ടരോടും നല്ല സമീപനമാണ് ഇതുവരെ ഇന്ത്യ പുലര്‍ത്തിപ്പോന്നിരുന്നത്. ഇന്ത്യയുടെ മധ്യേഷ്യ നയത്തിന്റെ കാതല്‍ തന്നെ ഇരുകൂട്ടരോടുമുള്ള മൃദുസമീപനമാണ്. അല്ലെങ്കില്‍ ഇസ്രയേലില്‍ ഹൈഫ തുറമുഖത്തില്‍ നിക്ഷേപിച്ച ഇന്ത്യ ഇറാനിലെ ഛാബഹാര്‍ തുറമുഖത്തില്‍ അതിനേക്കാള്‍ കൂടുതല്‍ പണം നിക്ഷേപിയ്‌ക്കുമായിരുന്നില്ലല്ലോ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വ്യാപാരം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനം. ഛാബഹാര്‍ വഴി മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പാകിസ്ഥാന്റെ സഹായമില്ലാതെ ഇന്ത്യയ്‌ക്ക് സുഗമമായ പാതയാണ് തുറന്ന് കിട്ടുക. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇറാനും ഇസ്രയേലും ഇന്ത്യയുടെ തന്ത്രപ്രധാനപങ്കാളികളാണ്.
ആദ്യമായാണ് നയതന്ത്രത്തില്‍ ഇന്ത്യയ്‌ക്ക് ഇത്രയേറെ വിഷമകരമായ ഒരു ഘട്ടം ഉണ്ടാകുന്നത്. യുഎസും ഇസ്രയേലും സംയുക്തമായി മിസൈല്‍ മഴയാണ് ഇറാനില്‍ വര്‍ഷിച്ചത്. തിരിച്ച് ഇറാന്‍ ഇസ്രയേലിലും ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ ആക്രമണവും നടത്തി. തന്ത്രപ്രധാന പങ്കാളികളായ ഈ രണ്ട് പേരില്‍ ഇന്ത്യ ആരെ തുണയ്‌ക്കും? ഇത് നയതന്ത്രരംഗത്ത് ഉണ്ടാകുന്ന അപൂര്‍വ്വമായ വെല്ലുവിളികളില്‍ ഒന്നാണ്. ദശകങ്ങളായി ഇന്ത്യ നടത്തിവരുന്ന ഇരുകൂട്ടരെയും പിന്തുണച്ചുകൊണ്ടുള്ള ബാലന്‍സ് ചെയ്തുകൊണ്ടുള്ള നയത്തെ പെട്ടെന്ന് ഉപേക്ഷിക്കേണ്ടിവരുമോ? അതാണ് ഇന്ത്യ ആദ്യം ചിന്തിച്ചത്. അതുകൊണ്ട് ഇന്ത്യയ്‌ക്കുണ്ടാവുക വലിയ നഷ്ടമാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു കൂട്ടരോടൊപ്പം നില്‍ക്കുന്നതിന് പകരം ഇരുകൂട്ടരോടും സംഘര്‍ഷം കുറയ്‌ക്കാനും നിയന്ത്രണം പാലിക്കാനും ആവശ്യപ്പെടുകയാണ് ഇന്ത്യ ആദ്യം ചെയ്തത്. ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി പ്രഖ്യാപിച്ചതും ഈ നിലപാടാണ്.
അതേ സമയം യുഎസും ഇസ്രയേലും നടത്തിയ അതിരൂക്ഷ ആക്രമണത്തെ ആദ്യഘട്ടത്തില്‍ ഇന്ത്യ വിമര്‍ശിച്ചില്ല. ഇറാന്റെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിച്ച് യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തെയും ഇന്ത്യ ആദ്യ ഘട്ടത്തില്‍ തള്ളിപ്പറഞ്ഞില്ല. ആയത്തൊള്ള ഖമേനിയുടെ മരണത്തിലും ഇന്ത്യ ശക്തമായി പ്രതികരിച്ചില്ല. അതിന് ഇന്ത്യക്ക് കഴിയുമായിരുന്നില്ല. കാരണം ഇറാനുമായും ഇസ്രയേലുമായും ഉള്ള ബന്ധത്തിന് ഒരു സുദീര്‍ഘചരിത്രം ഇന്ത്യയ്‌ക്കുണ്ട്. ഏതെങ്കിലും ഒരാളുടെ സൗഹൃദത്തെ മറ്റൊരാളുടെ സൗഹൃദത്തിന് വേണ്ടി പെട്ടെന്ന് തള്ളിപ്പറയാന്‍ കഴിയുന്ന സാഹചര്യമല്ല ഇത് എന്ന കാര്യം ഇന്ത്യയ്‌ക്കുറപ്പുണ്ട്.
ഓര്‍മ്മയുണ്ടോ പഹല്‍ ഗാം ആക്രമണത്തിന് പകരം വീട്ടാന്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചപ്പോള്‍ എത്ര ലോകരാഷ്‌ട്രങ്ങള്‍ ഇന്ത്യയ്‌ക്ക് ഒപ്പം നിന്നു? അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ പക്ഷം പിടിച്ചില്ല. അതിനര്‍ത്ഥം അവര്‍ക്ക് പാകിസ്ഥാനെ ഇഷ്ടമുള്ളതുകൊണ്ടോ ഇന്ത്യയെ ഇഷ്ടമില്ലാത്തതുകൊണ്ടോ അല്ല. ആ രാജ്യങ്ങളുടെ ഏഷ്യാനയത്തില്‍ അവര്‍ ഇന്ത്യയ്‌ക്കും പാകിസ്ഥാനും തുല്യ പരിഗണന നല്‍കുന്നവരാണ്. അതാണ് അവരുടെ നയതന്ത്രം. പക്ഷെ പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ യുദ്ധം നയിച്ച ഇന്ത്യയെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും പിന്തുണയ്‌ക്കാത്തതില്‍ ഇന്ത്യയ്‌ക്ക് വലിയ മനോവിഷമം ഉണ്ടായിരുന്നു. അത് ഇന്ത്യ ജര്‍മ്മനിയോടും ഫ്രാന്‍സിനോടും ബ്രിട്ടനോടുമെല്ലാം തുറന്നടിയ്‌ക്കുകയും ചെയ്തിരുന്നു. നയതന്ത്രത്തിലെ അസാധാരണമായ പ്രതിസന്ധി ഘട്ടങ്ങള്‍ ചിലപ്പോള്‍ വിശദീകരിക്കാന്‍ കഴിയുന്നതിനും അപ്പുറം സങ്കീര്‍ണ്ണമാകാറുണ്ട്
എന്തായാലും ഇപ്പോള്‍ റഷ്യയും ചൈനയും ഇന്ത്യയും എല്ലാം അംഗങ്ങളായ ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനേസേഷന്‍ (എസ് സിഒ) സമിതി യുഎസിനെയും ഇസ്രയേലിനെയും വിമര്‍ശിച്ചപ്പോള്‍ ഇന്ത്യ അതിനൊപ്പം നിലകൊണ്ടിരിക്കുകയാണ്.
സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ത്യയുടെ ഈ വിഷമസന്ധിയെ രാഷ്‌ട്രീയമായി മുതലെടുത്ത് ഇന്ത്യയെയും മോദിയെയും കുറ്റപ്പെടുത്തി സംസാരിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ. ഇന്ത്യ ഈ യുദ്ധത്തില്‍ പിന്തുടരുന്നത് ‘ഉത്തരവാദിത്വമുള്ള നയതന്ത്ര’മാണെന്നായിരുന്നു (Responsible diplomacy) അമിത് മാളവ്യയുടെ വിശദീകരണം. ഗ്വാ ഗ്വാ വിളികള്‍ക്കുള്ള സന്ദര്‍ഭമല്ല ഇതെന്നറിയുക.
ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എല്ലാ രാജ്യങ്ങളുമായി ബന്ധത്തിലേര്‍പ്പെടുക എന്നതാണ് ഇന്ത്യയുടെ വിദേശനയം. ഗള്‍ഫ് മേഖലയില്‍ 90 ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയ്‌ക്കാകട്ടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അത്യന്താപേക്ഷിതമാണ്. അത് ഇറാനില്‍ നിന്നായാലും ശരി, യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവയില്‍ നിന്നായാലും ശരി. ഈ രാജ്യങ്ങളെല്ലാം ഇന്ത്യയിലെ 140 കോടി വരുന്ന ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ഒരുപോലെ സഹായിക്കുന്നവരാണ്. “മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ സമയം മോശമായിപ്പോയി. അത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. അതുകൊണ്ട് തന്നെ ഇസ്രയേല്‍ പക്ഷത്താണ് ഇന്ത്യ എന്ന തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഇത് കാരണമായി. ഇന്ത്യ ഇത് തിരുത്താന്‍ ശ്രമിക്കുകയാണ്. ചിലപ്പോള്‍ മൗനത്തിലൂടെ, ചിലപ്പോള്‍ മൃദുഭാഷണങ്ങളിലൂടെ. ” . – മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ കെ.സി. സിങ്ങ് പറയുന്നു.
സോണിയാ ഗാന്ധിയുടെ കുറ്റപ്പെടുത്തലിനെ എതിർത്ത് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയായ അമിത് മാൾവ്യ പറഞ്ഞത് ഇതാണ് :”ഉത്തരവാദിത്തമുള്ള നയതന്ത്രം” “നിശബ്ദത” ആണെന്ന് തെറ്റിദ്ധരിക്കരുത്. ഇന്ത്യ നിശബ്ദരായിട്ടില്ല. സംയമനം പാലിക്കാനും പരമാധികാരത്തോടുള്ള ബഹുമാനം, സംഘർഷം കുറയ്‌ക്കൽ എന്നിവയ്‌ക്കായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ട്,” മാളവ്യ വിശദീകരിക്കുന്നു.
“ഇന്ത്യക്കാരുടെ ജീവിതത്തോടുള്ള ഉത്കണ്ഠയല്ല, പ്രീണനത്തിന്റെ പ്രിസത്തിലൂടെ വിദേശനയം രൂപപ്പെടുത്താനുള്ള മാനസികാവസ്ഥയാണ് സോണിയയുടെ മോദിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയിലൂടെ പുറത്തുവന്നത്..,” അമിത് മാളവ്യ പറയുന്നു.
മോദിയുടെ രണ്ട് ഫോണ്‍ വിളികള്‍….ഒന്ന് യുഎഇ പ്രസിഡന്‍റിനെ, രണ്ടാമത്തേത് നെതന്യാഹുവിനെ…
യുഎസ്-ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിന്റെ കാതൽ പ്രധാനമന്ത്രി മോദി നടത്തിയ രണ്ട് ഫോൺ വിളികളാണ്. ഞായറാഴ്ച രാത്രി, ഗൾഫ് രാഷ്‌ട്രത്തിന് നേരെ ഇറാന്‍ മിസൈലുകൾ വർഷിക്കുകയും ഏറ്റവും പ്രശസ്തമായ ചില കെട്ടിടങ്ങൾക്കും ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തപ്പോൾ, പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു.
യുഎഇ പ്രസിഡന്‍റിനെ “സഹോദരൻ” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, ആക്രമണങ്ങളെ “ശക്തമായി അപലപിക്കുകയും” ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇറാന്‍ എന്ന വാക്ക് ഉച്ചരിക്കാതെയാണ് പ്രധാനമന്ത്രി യുഎഇയ്‌ക്കെതിരെ നടന്ന ആക്രമങ്ങളെ അപലപിച്ചത്. ഇതിനകം 800-ലധികം പേർ കൊല്ലപ്പെട്ട സംഘർഷത്തിലെ ഏതെങ്കിലും പക്ഷത്തെ ഇന്ത്യ ഔദ്യോഗികമായി അപലപിക്കുന്ന ആദ്യ പ്രസ്താവനയായിരുന്നു ഇത്.
രസകരമെന്നു പറയട്ടെ, പ്രധാനമന്ത്രി മോദിയുടെ ഫോൺ കോളിനെക്കുറിച്ച് യുഎഇ നടത്തിയ പ്രസ്താവന മോദിയെ അംഗീകരിക്കുന്ന ഒന്നായിരുന്നു. യുഎഇ എടുക്കുന്ന ഏത് തീരുമാനങ്ങളെയും പ്രധാനമന്ത്രി മോദി പിന്തുണയ്‌ക്കുമെന്ന് നിര്‍ദേശിച്ചതായി യുഎഇ പറഞ്ഞു. “ആഹ്വാനത്തിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി… യുഎഇയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും, സുരക്ഷ സംരക്ഷിക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികളോടും ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു,” യുഎഇ പ്രസിഡന്‍റ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ച, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി മോദി സംഭാഷണം നടത്തി. ഇംഗ്ലീഷിലും അറബിയിലും ഹീബ്രുവിലും പ്രധാനമന്ത്രി മോദി താന്‍ നടത്തിയ സംഭാഷണങ്ങള്‍ പോസ്റ്റ് ചെയ്തു. നെതന്യാഹുവുമായുള്ള തന്റെ ഫോണിൽ, പ്രധാനമന്ത്രി മോദി ഇറാനെതിരെ നടത്തുന്ന യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അറിയിക്കുകയും “ശത്രുത നേരത്തെ അവസാനിപ്പിക്കാൻ” ആഹ്വാനം ചെയ്യുകയുമാണ് ചെയ്തത്.
പ്രധാനമന്ത്രി മോദിയുടെ കീഴിൽ, ഇന്ത്യ-ഇസ്രായേൽ ബന്ധങ്ങൾക്ക് ഒരു പ്രോത്സാഹനം ലഭിച്ചു എന്നത് നേരാണ്. , ന്യൂദല്‍ഹിയുടെ മുൻനിര പ്രതിരോധ, സാങ്കേതിക പങ്കാളികളിൽ ടെൽ അവീവ് ഇടം നേടി. ഇസ്രായേലിന്റെ ആയുധ കയറ്റുമതിയുടെ 38% ത്തിലധികവും ഇന്ത്യയാണ്. പാകിസ്ഥാനെ മറികടന്ന് മധ്യേഷ്യയിലേക്കുള്ള ദൽഹിയുടെ കവാടമായി കണക്കാക്കപ്പെടുന്ന ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ ഇറാനില്‍ നിക്ഷേപിച്ചത് ഏകദേശം 35,000 കോടി രൂപയാണ്. ആയത്തൊള്ള ഖമേനിയുമായി ചര്‍ച്ച ചെയ്താണ് അന്ന് മോദി ഈ ഇറാനുമായി കരാര്‍ ഒപ്പിടുവിച്ചത്.
വരികൾക്കിടയിൽ വായിച്ചാൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. എതിരാളികളായ ക്യാമ്പുകൾക്കിടയിലുള്ള ബന്ധങ്ങൾ സന്തുലിതമാക്കാൻ ശ്രമിക്കുകയാണ് ഇന്ത്യ.
















