വിജയ്-സംഗീത വിവാഹമോചനക്കേസ് തമിഴകത്ത് വലിയ ചർച്ചാ വിഷയമായി തുടരുകയാണ്. ഗുരുതരമായ ആരോപണമാണ് സംഗീത വിജയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു നടിയുമായി വിജയ്‌ക്ക് ബന്ധമുണ്ടെന്നും ഇതാണ് ബന്ധം തകരാനുള്ള കാരണമെന്നും സംഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നു. ഭർത്താവിന്റെ അവഗണന തനിക്കുണ്ടാക്കിയ അപമാനത്തെക്കുറിച്ചും മാനസിക വിഷമത്തെക്കുറിച്ചും സംഗീത പെറ്റീഷനിൽ പരാമർശിക്കുന്നുണ്ട്.
വിവാഹമോചനം, ന്യായമായ ജീവനാംശം, നിലവിൽ താമസിക്കുന്ന വീട്ടിൽ തന്നെ തുടരാനാകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സംഗീത ഉന്നയിക്കുന്നത്. സംഗീതയ്ക്കെതിരെ വിജയുടെ പിആർ ടീമുകൾ തിരിഞ്ഞിട്ടുണ്ട്. സംഗീതയെ വിജയുടെ രാഷ്‌ട്രീയ എതിരാളിയായ ഡിഎംകെ തക്ക സമയത്ത് ഇറക്കിയതാണെന്നാണ് ഇവരുടെ വാദം.
ഇതിനിടെ ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നീലാങ്കരയിലെ വീട്ടിൽ വിജയ്‌ക്ക് താഴത്തെ നിലയിൽ വേറൊരു അടുക്കളയും പാചകവുമാണ്. മുകളിലത്തെ നിലയിൽ സംഗീതയും. അവിടേക്ക് പോകാൻ മറ്റൊരു വഴിയാണ്. താഴത്തെ നിലയിലേക്ക് പോകാൻ പറ്റില്ല. വിജയും സംഗീതയും സംസാരിച്ചിട്ട് തന്നെ ആറ് വർഷമായി. മാനേജർ മുഖേനയാണ് ഇവർ സംസാരിക്കുന്നത്. ഭാര്യക്ക് കൊടുക്കേണ്ട മര്യാദയും സ്നേഹവും കൊടുത്തിട്ടില്ല.
വലിയ തെറ്റാണിത്. നാട് നന്നാക്കുമെന്ന് പറയുന്ന വിജയ് സ്വന്തം ഭാര്യയോട് ഇങ്ങനെയാെരു അനീതി ചെയ്തത് ആശ്ചര്യമാണെന്നും ബാലാജി പ്രഭു പറയുന്നു. മനസ് തകർന്നത് കൊണ്ടാണ് സംഗീത ഇങ്ങനെയാരു തീരുമാനമെടുത്തത്. ഭർത്താവ് രാഷ്‌ട്രീയത്തിലേക്ക് പോകുമ്പോൾ തമിഴ്നാട്ടിലെ ജനങ്ങളോട് എന്തോ പറയാൻ സംഗീത ആഗ്രഹിക്കുന്നു. ഈ മനുഷ്യന്റെ യഥാർത്ഥ മുഖം ഇതാണെന്ന് ജനങ്ങളെ അറിയിക്കുകയാണ് സംഗീത ചെയ്തത്. അത് മനസിലാക്കേണ്ടതുണ്ടെന്നും ബാലാജി പ്രഭു പറഞ്ഞു.
















