കോഴിക്കോട്: ഇരുപത്തിയാറാമത്തെ വയസില്‍ 1962 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കെ.പി. ഉണ്ണികൃഷ്ണനനെന്ന രാഷ്‌ട്രീയ നേതാവ് കാല്‍നൂറ്റാണ്ടു കാലം വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രതിനിധീകരിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രത്യേക നിയോഗത്തോടെയാണ് 1971 ല്‍ കെപിസിസിയെ മറികടന്ന് ഉണ്ണികൃഷ്ണന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് (യു), കോണ്‍ഗ്രസ് (എസ്), എന്നീ മേല്‍വിലാസങ്ങളിലൊക്കെ മത്സരിച്ചപ്പോഴും ഉണ്ണികൃഷ്ണന്‍ വടകരയില്‍ വിജയം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പറന്നുവരുന്ന നേതാവ് എന്ന എതിര്‍പക്ഷത്തിന്റെ വിശേഷണങ്ങളൊക്കെ മറികടന്നാണ് വടകരയില്‍ വിജയം ആവര്‍ത്തിച്ചത്.
ഡല്‍ഹയിലെത്തിയ കാലം മുതല്‍ ഇന്ദിരാഗാന്ധിയുമായുള്ള അടുപ്പമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിലേക്ക് ഉണ്ണികൃഷ്ണനെ എത്തിച്ചത്. 1967 ല്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമുണ്ടായിരുന്നു. പാര്‍ലമെന്റ് ബോര്‍ഡും ഒറ്റക്കെട്ടായി ഉണ്ണികൃഷ്ണനെ പിന്തുണച്ചു. എന്നാല്‍ ഒരാള്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചതെന്ന് ഉണ്ണികൃഷ്ണന് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. മൊറാര്‍ജി ദേശായിയായിരുന്നു അത്. താന്‍ കമ്മ്യൂണിസ്റ്റ് ചായ്‌വുള്ള വ്യക്തിയാണെന്നും മദ്യപിക്കുന്ന ശീലമുണ്ടെന്നും മറ്റുമായിരുന്നു വിമര്‍ശനം. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഡി.പി. മിശ്ര മധ്യപ്രദേശില്‍ സീറ്റ് വാഗ്ദാനം
ചെയ്തിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്നവിടെ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നുവെങ്കില്‍ തന്റെ ഭാവി മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായപ്പോഴും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നപ്പോഴും വടകരക്കാര്‍ ഉണ്ണികൃഷ്ണനെ വിജയിപ്പിച്ചു. ദല്‍ഹി വാസം മതിയാക്കി പന്നിയങ്കരയിലെ പത്മാലയത്തില്‍ വിശ്രമിക്കുമ്പോഴും ദേശീയ രാഷ്‌ട്രീയത്തെ വിലയിരുത്തുന്നതിലും വിശദമായ വായനയിലൂടെ കാലത്തോട് ചേര്‍ന്ന് നടക്കാനും പത്രപ്രവര്‍ത്തകനായ ആ രാഷ്‌ട്രീയ നേതാവ് ശ്രദ്ധിച്ചു. കോണ്‍ഗ്രസിന്റെ വഴിവിട്ട നീക്കങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ബിജെപിക്കെതിരെ രാഷ്‌ട്രീയമായി നിലപാടെടുക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ലെന്ന പരസ്യവിമര്‍ശനമുയര്‍ത്തി. പത്മാലയത്തില്‍ വായനയായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. സോണിയാഗാന്ധി കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ എത്തിയതിന് ശേഷമാണ് ഉണ്ണികൃഷ്ണന്റെ മടക്കത്തിന് തുടക്കമായത്.
പാര്‍ലമെന്റില്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി, എസ്റ്റിമേറ്റ്‌സ് കമ്മിറ്റി അംഗം, വിവിധ വിഷയങ്ങളില്‍ സെലക്റ്റ് കമ്മിറ്റി അംഗം, യു.എന്നില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി സംഘം, വിയന്ന, പാരിസ്, യു.കെ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ പാര്‌ലമെന്റ് പ്രതിനിധി സംഘം എന്നനിലകളില്‍ അനുഭവസമ്പത്തുള്ള ഉണ്ണികൃഷ്ണന്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി. മൂന്ന് തവണ യു.എന്നില്‍ പ്രസംഗിച്ച അദ്ദേഹം വിവിധ വിദേശ സര്‍വ്വകലാശാലകളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തെ ഏറെ ഗൗരവത്തോടെ സമീപിച്ച അദ്ദേഹം കോണ്‍ഗ്രസ്സിന്റെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ടുപോവുകയായിരുന്നു.
കൊയിലാണ്ടിയിലെ പരേതരായ അഡ്വ. ഇ. കുഞ്ഞിക്കണ്ണന്‍നായരുടെയും കെ.പി. അമ്മുക്കുട്ടിഅമ്മയുടെയും മകനായി 1936 സപ്തംബര്‍ 20-ന് ജനിച്ച ഉണ്ണികൃഷ്ണന്‍ എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയശേഷം ചെന്നൈ ക്രിസ്ത്യന്‍കോളജില്‍നിന്ന് ഇന്റര്‍മീഡിയേറ്റും ചെന്നൈ പ്രസിഡന്‍സി കോളജില്‍നിന്ന് ബിഎ ഹോണേഴ്‌സും പാസായി. മദ്രാസ് ലോ കോളജില്‍നിന്നാണ് ബിഎല്‍ പാസായത്.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച ഉണ്ണികൃഷ്ണന്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു. സമാജ്‌വാദി യുവക് സഭയുടെ ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം ചന്ദ്രശേഖര്‍, രാംമനോഹര്‍ലോഹ്യ, ഡോ. അശോക് മേത്ത, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്തബന്ധമുണ്ടായി. 1960-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന അദ്ദേഹം നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് ദേശീയ ജനറല്‍സെക്രട്ടറിയായി. വി.കെ. കൃഷ്ണമേനോന്റെ മണ്ഡലമായ ബോംബെയില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് എഐസിസി അംഗമായി. പത്രപ്രവര്‍ത്തന രംഗത്തേക്ക് മാറിയ അദ്ദേഹം ബ്ലിറ്റ്‌സിലായിരുന്നുതുടക്കം. പിന്നീട് ന്യൂദല്‍ഹിയില്‍ മാതൃഭൂമി ലേഖകനായി. ഇന്ദിരാഗാന്ധിയുമായി അടുത്തബന്ധം സ്ഥാപിച്ച ഉണ്ണികൃഷ്ണനെ 1971-ലെ ലോക്ഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കേരള രാഷ്‌ട്രീയത്തില്‍ ബന്ധമില്ലാതിരുന്ന ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസ്സില്‍ ഏറെ വിവാദമായിരുന്നു. ലീലാദാമോദരനെ മറികടന്നാണ് എഐസിസി ഉണ്ണികൃഷ്ണനെ നിയോഗിച്ചത്.
പിന്നീട് തുടര്‍ച്ചയായി 25 വര്‍ഷം വടകരയില്‍നിന്ന് ഉണ്ണികൃഷ്ണന്‍ എംപിയായി. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ 1980 മുതല്‍ 1991 വരെയുള്ള ലോകസഭാ തെതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാണ് വിജയിച്ചത്. പിന്നീട് കോണ്‍ഗ്രസ് എസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബോഫോഴ്‌സ് അഴിമതിആരോപണം രേഖകള്‍ സഹിതം പാര്‍ലമെന്റില്‍ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. 1989ല്‍ വി.പി. സിങ് പ്രധാനമന്ത്രിയായപ്പോള്‍ ആ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക ക്യാബിനറ്റ് മന്ത്രിയായിരുന്നു ഉണ്ണികൃഷ്ണന്‍. ഇറാഖ്- കുവൈത്ത് യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ ഒന്നരലക്ഷത്തോളം ഭാരതീയരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നത് നിര്‍ണായക പങ്ക് വഹിച്ചു. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാംഹുസൈനെ രഹസ്യകേന്ദ്രത്തില്‍ ചെന്ന് കണ്ടാണ് ഭാരത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി ഉണ്ണികൃഷ്ണന്‍ നേടിയെടുത്തത് ഏറെ ശ്രദ്ധപിടിച്ചുപറ്റി. 1994 ലാണ് ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയത്. 96 ല്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം ആദ്യമായി പരാജയപ്പെട്ടു. സോണിയാഗാന്ധി എഐസിസി പ്രസിഡന്റായതോടെയാണ് ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസില്‍ നിന്ന് പൂര്‍ണ്ണമായി തഴയപ്പെട്ടത്.
ദല്‍ഹിയിലെ അശോക ഹോട്ടലിലെ പബ്ലിക്ക് റിലേഷന്‍സ് മാനേജരായിരുന്ന അമൃത കശ്യപ് ആണ് ഭാര്യ. മക്കള്‍: സുദക്ഷിണ(ലണ്ടന്‍), നിരഞ്ജന (മുംബൈ). മരുമകന്‍: സ്റ്റെഫാന്‍ (ലണ്ടന്‍). സഹോദരങ്ങള്‍: ഡോ.കെ.പി.ഗോവിന്ദന്‍( റിട്ട. പ്രൊഫസര്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ്), ലക്ഷ്മിഅമ്മ. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതിന് മാനാരി ശ്മശാനത്തില്‍.
















