ന്യൂദല്‍ഹി: ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ സുഗമമായി എത്താന്‍ ഓപ്പറേഷൻ സങ്കൽപ്പുമായി (Operation Sankalp) ഇന്ത്യ രംഗത്ത്. ഗൾഫ് മേഖലയിലെ സമുദ്രപാതകളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഭാരത സർക്കാർ ആവിഷ്കരിച്ച ശക്തമായ നാവിക ദൗത്യമാണ് ഓപ്പറേഷന്‍ സങ്കല്‍പ്.
യുദ്ധം പുകയുന്ന കടലിലും നമ്മുടെ കപ്പലുകൾക്ക് കാവലായി ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ മിസൈൽ ഡിസ്ട്രോയറായ INS സൂറത്ത് ഉൾപ്പെടെയുള്ള കപ്പലുകൾ ബഹ്‌റൈൻ, ഒമാൻ തീരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ഏതറ്റം വരെ പോകാനും ഇന്ത്യ തയ്യാറാണ്. വിലക്കുറവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എണ്ണ ഉറപ്പാക്കുക എന്നതിന്റെ പ്രാധാന്യം വലുതാണ്. ലോകത്തിന്റെ ഏത് കോണിൽ യുദ്ധം നടന്നാലും ഭാരതത്തിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കാൻ മോദി സർക്കാർ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്.
അമേരിക്കയുടെയോ മറ്റ് വൻശക്തികളുടെയോ സമ്മർദ്ദത്തിന് വഴങ്ങാതെ, ഭാരതത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്വന്തം നാവിക കരുത്ത് ഉപയോഗിക്കാൻ ഇന്ന് നമുക്ക് സാധിക്കുന്നു. യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും, കടൽക്കൊള്ളക്കാരിൽ നിന്ന് ചരക്കുകപ്പലുകളെ രക്ഷിക്കാനും നമ്മുടെ നാവികസേന സജ്ജമാണ്.
















