World

ഇറാനെ മുറിവേല്‍പിച്ച അമേരിക്കയുടെ ചാവേര്‍ ഡ്രോണ്‍ തന്ത്രം; ഇറാന്റെ ഡ്രോണായ ഷാഹെദ് 136നെ കോപ്പിയടിച്ച് ഇറക്കിയ ഡ്രോണുകള്‍ ഇറാനെ തകര്‍ത്തു

റിവേഴ്സ് എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഇറാന്‍റെ ഷാഹെദ്-136 ൽ നിന്ന് അതുപോലെ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇറാന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കയ്ക്ക് കൂടുതല്‍ വിജയം നേടാന്‍ കഴിഞ്ഞത് ഈ ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തിലൂടെയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്റാന്‍: ഇറാനെപ്പോലെ ഭൂവിസ്തൃതിയും ജനങ്ങള്‍ ചിതറിക്കിടക്കുന്ന ഭൗമസവിശേഷതകളും ഉള്ള രാജ്യത്ത് ചാവേര്‍ ഡ്രോണുകളാണ് ഫലപ്രദമാവുക എന്ന് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്-ടാങ്ക് അനലിസ്റ്റും യുഎസ് നേവിയിലെ മുൻ തന്ത്രപരമായ ആസൂത്രകനുമായ ബ്രയാൻ ക്ലാർക്ക് നേരത്തെ ഉപദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസിന്റെ പ്രതിരോധ വകുപ്പായ പെന്‍റഗണ്‍ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചു.

സ്വന്തമായി അമരിക്ക ഒരു ചാവേര്‍ ഡ്രോണ്‍ വികസിപ്പിക്കുകയായിരുന്നില്ല. റിവേഴ്സ് എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഇറാന്റെ ഷാഹെദ്-136 ൽ നിന്ന് അതുപോലെ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇറാന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കയ്‌ക്ക് കൂടുതല്‍ വിജയം നേടാന്‍ കഴിഞ്ഞത് ഈ ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തിലൂടെയാണ്.

ഒരു ആയുധത്തെ അതേ പടി അനുകരിച്ച് മറ്റൊന്ന് നിര്‍മ്മിക്കുന്നതിനെയാണ് റിവേഴ്സ് എഞ്ചിനീയറിംഗ് എന്ന് വിളിക്കുന്നത്. ആയുധനിര്‍മ്മാണ മേഖലയില്‍ ഈ കോപ്പിയടി വലിയ കുറ്റമായി കണക്കാക്കുന്ന ഒന്നാണ്. പക്ഷെ പെന്‍റഗണ്‍ പരസ്യമായി തന്നെയാണ് റിവേഴ്സ് എഞ്ചിനീയറിംഗിലൂടെയാണ് അമേരിക്ക ചാവേര്‍ ഡ്രോണുകള്‍ നിര്‍മ്മിച്ചതെന്ന് തുറന്നടിച്ചത്.

ഈ ചാവേര്‍ ഡ്രോണുകള്‍ ഇറാനെതിരെ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിന് പിന്നില്‍ അമേരിക്കയ്‌ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഒന്ന്, ഇവയ്‌ക്ക് ചെലവ് തീരെക്കുറവാണ്. രണ്ട്, ഇറാന്‍ എന്നത് വലിയൊരു ഭൂപ്രദേശമാണ്. ഇവിടെ 50 നഗരങ്ങളും നിരവധി ഗ്രാമപ്രദേശങ്ങളുമുണ്ട്. ഈ ചിതറിക്കിടക്കുന്ന ഭൂമേഖലയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വലിയ ആക്രമണങ്ങളല്ല, വിവിധ പ്രദേശങ്ങളില്‍ ചെറിയ ചെറിയ ആക്രമണങ്ങളാണ് ശത്രുവിനെ ക്ഷീണിപ്പിക്കാന്‍ കൂടുതല്‍ ഫലപ്രദമാവുക. മൂന്നാമത്തെ കാരണം ആള്‍നാശം കുറയ്‌ക്കാന്‍ കഴിയും എന്നതാണ്. അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനില്‍ വലിയ തോതില്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വലിയ വിഷയമായിരുന്നു. ട്രംപ് അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചത് തന്നെ ഈ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ ആള്‍നാശം കുറച്ചുകൊണ്ടുള്ള യുദ്ധതന്ത്രങ്ങള്‍ക്കാണ് അമേരിക്ക ഊന്നല്‍ നല‍്കുന്നത്. അതില്‍ ആളില്ലാതെ ശത്രുമേഖലയിലേക്ക് പാഞ്ഞുചെന്ന് ആക്രമണം നടത്തുന്ന ചാവേര്‍ ഡ്രോണുകള്‍ക്ക് വലിയ പങ്കുണ്ട്. നാലാമത്തെ മറ്റൊരു കാരണം ഇറാന‍് വ്യോമപ്രതിരോധത്തിലും യുദ്ധവിമാനങ്ങളുടെ കാര്യത്തിലും ദുര്‍ബലമാണ് എന്നതാണ്. ഇക്കാരണങ്ങളാലാണ് അമേരിക്ക ആദ്യമായി ചാവേര്‍ ഡ്രോണുകളെ ഇറാനെതിരെ ഉപയോഗിച്ചത്.

ഇറാന്‍ തന്നെ ഉണ്ടാക്കിയ ചാവേര്‍ ഡ്രോണായ ഷാഹെദ് 136നെ അനുകരിച്ച് നിര്‍മ്മിച്ച ഈ ചാവേര്‍ ഡ്രോണുകള്‍ക്ക് അമേരിക്ക നല്‍കിയ പേര് ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ എന്നാണ്. ലക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിക്കഴിഞ്ഞാല്‍ കൃത്യസ്ഥലം ലോക്ക് ചെയ്ത് അവിടെ ചെന്ന് സ്ഫോടനം നടത്തുന്നതാണ് ഈ ചാവേര്‍ ഡ്രോണുകള്‍. ഒരിയ്‌ക്കല്‍ അയച്ചാല്‍ ഇവ ലക്ഷ്യസ്ഥാനത്ത് ചെന്ന് പൊട്ടിത്തെറിക്കും, അല്ലാതെ തിരിച്ചുവരില്ല. അതിനാല്‍ വണ്‍വേ അറ്റാക്ക് യുഎവി എന്നും വിളിയ്‌ക്കും.

യുഎസിന്റെ പ്രതിരോധ വകുപ്പായ പെന്‍റഗണിന്റെ ആദ്യത്തെ കാമികേസ് ഡ്രോൺ യൂണിറ്റാണ് ഇറാന് വേണ്ടി സജ്ജമായത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇറാനക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് ഇങ്ങിനെയൊരു ഡ്രോണിന്റെ സാധ്യത പെന്‍റഗണ്‍ മനസ്സിലാക്കിയത്.

ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ എന്നറിയപ്പെടുന്ന ഈ യൂണിറ്റ്, മുമ്പ് ബഹ്‌റൈനിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പരീക്ഷണാത്മക യുഎസ് നേവി ഡ്രോൺ പ്രോഗ്രാമിൽ നിന്നാണ് പരിണമിച്ചത്. ഇറാനെ ആക്രമിക്കാന്‍ ടാസ്കോഫോഴ്സ് സ്കോര്‍പിയോണ്‍ തയ്യാറാണ് എന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് ബ്ലൂംബെർഗിന് നൽകിയ പ്രസ്താവനയിൽ ഉദ്ധരിച്ചിട്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇറാനെതിരെ ഈ ചാവേര്‍ ഡ്രോണുകള്‍ ആക്രമണത്തിനായി കുതിച്ചു. .

ഇത്തരം ചാവേര്‍ ഡ്രോണുകള്‍ ഇറാനില്‍ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്-ടാങ്ക് അനലിസ്റ്റും യുഎസ് നേവിയിലെ മുൻ തന്ത്രപരമായ ആസൂത്രകനുമായ ബ്രയാൻ ക്ലാർക്ക് നേരത്തെ അമേരിക്കയ്‌ക്ക് ഉപദേശം നല്‍കിയിരുന്നു. എന്തായാലും ഇറാനെ ഏറ്റവും കൂടുതല്‍ തലവേദനയായത് ഈ ചാവേര്‍ ഡ്രോണുകളെ കൂട്ടത്തോടെ അയച്ചുകൊണ്ടുള്ള അമേരിക്കയുടെ ആക്രമണമായിരുന്നു.

 

Recent Posts