ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവതി കാണാതായെന്ന് സുഹൃത്തുക്കള്‍ പരാതിപ്പെട്ടതിന് ശേഷം ബ്രെ കടല്‍ത്തീരത്ത് അടിഞ്ഞ ജഡം അശ്വതിയുടേതാണെന്ന് സുഹൃത്തുക്കള്‍ തന്നെ തിരിച്ചറിഞ്ഞു. ഡബ്ലിനിലെ ചെറിവുഡിൽ താമസിക്കുന്ന അശ്വതി രാജശേഖരനെ(26) വെള്ളിയാഴ്ച മുതൽ കാണാതായി. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ അശ്വതിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. പിന്നീടാണ് തിരച്ചിലിനിടയില്‍ ബ്രെ കടൽത്തീരത്തിനടുത്തായി കണ്ടെത്തിയ മൃതദേഹം അശ്വതിയുടേതാണെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞത്.
ഡബ്ലിനിലെ ചെറിവുഡില്‍ ഹെയ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു അശ്വതി. നിലവിൽ ചെറിവുഡില്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രോജക്ട് വർക്കുമായി ബന്ധപ്പെട്ട് അശ്വതിക്ക് ലെറ്റര്‍കെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ശനിയാഴ്ച ലെറ്റർ കെന്നിയിലേക്ക് പോകേണ്ടതായിരുന്നു.
വെള്ളിയാഴ്ച ജോലിക്ക് ശേഷം താമസ സ്ഥലത്ത് എത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്. ബംഗുളൂരുവില്‍ സ്ഥിരതാമസക്കാരായ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി.
















