ഹൈദരാബാദ്: രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ 44 സർക്കാർ സ്കൂളുകൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിലുള്ള അച്ചംപേട്ട ഡിവിഷനിലെ 44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് താരം സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 26ന് ഉദയ്‌പൂരിൽ വെച്ച് നടന്ന വിവാഹത്തിന് ശേഷം തന്റെ ഗ്രാമമായ തുമനപ്പേട്ട സന്ദർശിക്കവേയാണ് വിജയ്‌യുടെ പ്രഖ്യാപനം.
ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്കാണ് ‘ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റ്’ (DCT) വഴി സ്കോളർഷിപ്പ് നൽകുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുട്ടികളുടെ പഠനം മുടങ്ങരുത് എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി.
വിജയിന്റെ മാതാവ് മാധവിയും ചടങ്ങിൽ പങ്കെടുത്തു. മകന്റെയും മരുമകളുടെയും ഈ തീരുമാനത്തിൽ അവർ ഏറെ സന്തോഷവതിയായിരുന്നു. സഹോദരൻ ആനന്ദ് ദേവരകൊണ്ടയും വിജയിനും രശ്മികയ്‌ക്കുമൊപ്പം ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗ്രാമവാസികൾ ആവേശത്തോടെയാണ് ഈ തീരുമാനത്തെ വരവേറ്റത്.
വ്യാഴാഴ്ചയായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ഉദയ്‌പൂരിലുള്ള ഐ.ടി.സി മെമെന്റോസിൽ നടന്ന രാജകീയ വിവാഹത്തിൽ ഇരുവരുടയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം തന്റെ തറവാട് വീട്ടിൽ നടന്ന പൂജകളിൽ പങ്കെടുത്ത ശേഷമാണ് ഗ്രാമവാസികളെ സാക്ഷിയാക്കി താരം ഈ പ്രഖ്യാപനം നടത്തിയത്. നാളെ ഹൈദരാബാദിൽ വെച്ച് താരദമ്പതികളുടെ വിവാഹ സൽക്കാരം നടക്കാനിരിക്കുകയാണ്.
വിവാഹത്തിന് ശേഷം രശ്മികയും വിജയും ഒന്നിച്ചഭിനയിക്കുന്ന ‘രണബാലി’ സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
















