നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണെന്ന് ഉറപ്പായിട്ടും അധികാരത്തിന്റെ തണലില്‍ നടത്തുന്ന അക്രമങ്ങള്‍ നിര്‍ത്താന്‍ സിപിഎമ്മുകാര്‍ തയ്യാറാവുന്നില്ല. സമീപകാലത്ത് വിവിധ ജില്ലകളില്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കും പോലീസിനുമെതിരെ സിപിഎമ്മുകാര്‍ അക്രമങ്ങള്‍ നടത്തിയ നിരവധി സംഭവങ്ങളുണ്ടായി. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി അക്രമികളെ പോലീസ് പിടികൂടാതിരിക്കുകയോ ദുബല വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കുകയോ ചെയ്യുകയായിരുന്നു. പോലീസിന്റെ ഈ കീഴടങ്ങല്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പരാജയപ്പെടുമായിരിക്കും, പക്ഷേ അക്രമം നിര്‍ത്താന്‍ ഞങ്ങള്‍ തയ്യാറല്ല എന്നതാണ് സിപിഎം-ഡിവൈഎഫ്‌ഐ-എസ്എഎഫ്‌ഐ അക്രമികളുടെ മനോഭാവം. കാരണം അവര്‍ അങ്ങനെ പരിശീലിച്ചവരാണ്.
സിപിഎം നടത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പാര്‍ട്ടി നേതാവ് തന്നെയായ കുഞ്ഞികൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് പയ്യന്നൂരില്‍ സിപിഎമ്മുകാരെ അക്രമത്തിന് പ്രേരിപ്പിച്ചത്. അദ്ദേഹം നടത്തിയ ഗുരുതര വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ പറ്റാതെ അണികളെ ഒപ്പം നിര്‍ത്താനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുകയാണ് സിപിഎം ചെയ്തത്. കുഞ്ഞികൃഷ്ണന് ഒപ്പം നില്‍ക്കുന്നവരെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുകയും, വാഹനങ്ങള്‍ കത്തിക്കുകയുമൊക്കെ ചെയ്തു. ഇതൊക്കെ അരങ്ങേറുമ്പോള്‍ പോലീസ് നോക്കുകുത്തിയായി നിന്നത് നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. പാര്‍ട്ടിയില്‍ പ്രതിസന്ധി രൂപപ്പെടുമ്പോഴൊക്കെ രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുകയെന്നത് കണ്ണൂരിലെ സിപിഎമ്മിന്റെ പതിവു രീതിയാണ്. പയ്യന്നൂരിലെ സിപിഎമ്മുകാര്‍ കൊലവിളി മുദ്രാവാക്യവുമായി പാര്‍ട്ടി ഓഫീസുകളിലേക്ക് പ്രകടനം നടത്തുകയും, ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു.
കണ്ണൂര്‍ ചൊക്ലിയില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ എത്തിയ പൊലീസിനെ രാത്രിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. കത്തികൊണ്ട് വരയ്‌ക്കുമെന്നും, നിന്നെയൊന്നും സ്റ്റേഷനില്‍ നിര്‍ത്തില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഇക്കൂട്ടര്‍ ഭീഷണിപ്പെടുത്തി.
കണ്ണൂരില്‍ത്തന്നെ മണോലിക്കാവില്‍ അന്‍പതിലേറെ വരുന്ന സിപിഎം അക്രമികള്‍ പൊലീസുകാരെ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ച സംഭവം നടന്നിട്ട് അധികം നാളായിട്ടില്ല. ഇക്കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ നഗരൂരില്‍ പോലീസ് വാഹനം കാറുപയോഗിച്ച് തടഞ്ഞിട്ട് എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സിപിഎമ്മുകാര്‍ അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും. ഒരു പരാതിയില്‍ നോട്ടീസ് നല്‍കാനെത്തി??യപ്പോഴായിരുന്നു ഇത്. അക്രമി സംഘം സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു.
തീയറ്ററില്‍ അതിക്രമിച്ചു കയറി പ്രേക്ഷകരെ ഭീഷണിപ്പെടുത്തി പുറത്താക്കി കോട്ടയത്ത് ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദര്‍ശനം സിപിഎം-ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞത് ഇക്കൂട്ടര്‍ നിയമം കയ്യിലെടുത്തിരിക്കുന്നതിന്റെ മറ്റൊരു തെളിവാണ്. സെന്‍സര്‍ ബോര്‍ഡും ഹൈക്കോടതിയും പ്രദര്‍ശനാനുമതി നല്‍കിയ സിനിമയാണ് സിപിഎമ്മുകാര്‍ ബലംപ്രയോഗിച്ച് തടഞ്ഞത്. പിണറായി സര്‍ക്കാര്‍ ഇതിനൊക്കെയുള്ള അധികാരം തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സിപിഎമ്മുകാരും ഡിവൈഎഫ്‌ഐക്കാരും കരുതുന്നത്. ചെങ്ങന്നൂരിലെ സിപിഎം പരിപാടിയില്‍ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചതും പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നില്ല എന്നതിന് തെളിവാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം നിയമവാഴ്ച പുലരില്ല എന്നത് ഉറപ്പാണ്.
















