ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഇസ്രയേലും യുഎസും വധിക്കാന്‍ തീരുമാനിച്ചത് ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയ ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ. ജനീവയില്‍ ആണവ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചതുപോലെ വിജയിക്കില്ലെന്നു യുഎസും ഇസ്രയേലും മനസിലാക്കിയതോടെ ഇറാനെതിരെയുള്ള നീക്കങ്ങള്‍ ഇരുവരും സംയുക്തമായി ആരംഭിക്കുകയായിരുന്നു. ആണവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ തന്നെ വാഷിങ്ടണിലെയും ടെല്‍ അവീവിലെയും ഉന്നത സൈനിക വൃത്തങ്ങള്‍ ആക്രമണത്തിനുള്ള രൂപരേഖ തയാറാക്കിയിരുന്നു.
ആണവ ചര്‍ച്ചയിലൂടെ ഇറാനെ ആണവ പദ്ധതികളില്‍ നിന്നും മിസൈല്‍ വികസനത്തില്‍ നിന്നും പിന്തിരിപ്പിക്കുക അല്ലെങ്കില്‍ ഇറാനിലെ ഭരണകൂടത്തെ തന്നെ അട്ടിമറിക്കുക എന്നതായിരുന്നു ഇസ്രയേലും യുഎസും തയാറാക്കിയ പദ്ധതി. ഒരുവശത്ത് ജനീവയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തുമ്പോഴും, സൈനിക നീക്കത്തിനായുള്ള തയ്യാറെടുപ്പുകള്‍ രഹസ്യമായി തുടര്‍ന്നു. ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന് ഇസ്രയേലിനും യുഎസിനും നേരത്തെ തന്നെ അറിയാമായിരുന്നു. അതിനാലാണ് ഇറാന് അംഗീകരിക്കാനാകാത്ത നിബന്ധനകള്‍ യുഎസ് മുന്നോട്ട് വെച്ചത്. ഒപ്പം ഖമേനി ഒളിസങ്കേതത്തിലേക്ക് മാറാതിരിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാണെന്നും ഇറാനെ വിശ്വസിപ്പിച്ചു. ചര്‍ച്ചകളില്‍ പുരോഗതിയില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ നടപടിയുണ്ടാകു എന്നായിരുന്നു ഇറാന്‍ കരുതിയിരുന്നത്. അതിനാല്‍ പരമാവധി ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാനാണ് ഇറാന്‍ ശ്രമിച്ചത്.
പ്രധാനമായും മൂന്ന് മേഖലകളിലാണ് ഇരുപക്ഷവും വിട്ടുവീഴ്ചയ്‌ക്ക് തയാറാകാതിരുന്നത്. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ ഇന്ധനം നല്‍കാമെന്ന് യുഎസ് പറഞ്ഞെങ്കിലും സമ്പുഷ്ടീകരണം ഉപേക്ഷിക്കാന്‍ ഇറാന്‍ തയാറായില്ല. മിസൈല്‍ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇറാന്‍ വിസമ്മതിച്ചു. പശ്ചിമേഷ്യയിലെ വിവിധ സായുധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സഹായം അവസാനിപ്പിക്കാനും ഇറാന്‍ തയാറായില്ല. ഈ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ഭാവിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് ഇറാന്‍ ഭയന്നു. എന്നാല്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍ ഇറാന്‍ അവഗണിച്ചതോടെ ആക്രമിക്കാന്‍ യുഎസും ഇസ്രയേലും തീരുമാനമെടുക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സൈനിക നീക്കത്തിന് തുടക്കം കുറിച്ചത്. ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെ ഇരുകൂട്ടരും ആക്രമണത്തിനുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കി. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ യുഎസ് സന്ദര്‍ശിച്ച് ആക്രമണത്തിനായുള്ള ഏകോപനം നടത്തി.
ഖമേനി തന്റെ ഉന്നത സഹായികളുമായി യോഗം ചേരുന്ന സമയം നോക്കിയാണ് ആക്രമണത്തിന് തീയതി നിശ്ചയിച്ചത്. ഒറ്റയടിക്ക് ഇറാനിലെ പ്രധാന നേതാക്കളെ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ശനിയാഴ്ച വൈകീട്ട് ടെഹ്റാനില്‍ വെച്ച് വിവിധ ഉദ്യോഗസ്ഥരുമായി ഖമേനി കൂടിക്കാഴ്ച നടത്തുന്നുവെന്ന വിവരം നേരത്തെ ഇസ്രയേലിന് ലഭിച്ചിരുന്നു. ആ സമയമാണ് ആദ്യം ആക്രമണത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ നിര്‍ണായകമായ ഒരു കൂടിക്കാഴ്ച പ്രധാനപ്പെട്ടെ നേതൃനിരയിലുള്ളവരുമായി ഖമേനി നടത്തുമെന്ന വിവരം ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് ചോര്‍ന്ന് കിട്ടിയതോടെ രാവിലെ ആക്രമിക്കുകയായിരുന്നു.
ഖമേനി രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കാനായി അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടവും പരിസരവും ഒന്നടങ്കമാണ് ബോംബിട്ട് തകര്‍ത്തു. ഈ സൈനിക നീക്കത്തില്‍ ഖമേനി അടക്കം 48 ഇറാനിയന്‍ നേതാക്കളാണ് കൊല്ലപ്പെട്ടത്.
















