ന്യൂദൽഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വ്യോമാക്രമണങ്ങളെ തടയുന്നതില്‍ പരാജയപ്പെട്ട ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം യുഎസിനും ഇസ്രയേലിനും എതിരായ യുദ്ധത്തില്‍ ഇറാനെയും തോല്‍പിച്ചു. ഇറാന്‍ അടുത്തിടെ ചൈനയിൽ നിന്ന് വാങ്ങിയ എച്ച്ക്യു-9ബി വ്യോമ പ്രതിരോധ സംവിധാനം അമ്പേ പരാജയപ്പെടുകയായിരുന്നു. യുഎസും ഇസ്രായേലും അയച്ച മിസൈലുകള്‍ ഏതാണ്ടെല്ലാം തന്നെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ സംഹാരതാണ്ഡവമാടിയത് ഫലപ്രദമല്ലാത്ത വ്യോമപ്രതിരോധം കാരണമാണ്.
ആയത്തൊള്ള അലി ഖമേനിയുടെ കൊട്ടാരം തകര്‍ക്കാന്‍ 30 ബോംബുകളാണ് ഇസ്രയേല്‍ തുടര്‍ച്ചയായി വര്‍ഷിച്ചത്. ഒന്നിനെപ്പോലും തടയാന്‍ ഈ ചൈനയുടെ എച്ച് ക്യു 9ബിയ്‌ക്ക് ആയില്ല. യുഎസും ഇസ്രയേലും അയച്ച മിസൈലുകള്‍ ടെഹ്റാനിലും മറ്റ് ഇറാന്‍ നഗരങ്ങളിലും പതിച്ച് കനത്ത നാശനഷ്ടമുണ്ടാക്കാന്‍ കാരണം ഇതാണ്. ഇതോടെ ചൈനയുടെ എച്ച് ക്യു-9ബിയ്‌ക്കെതിരെ ചില ഇറാന്‍ നേതാക്കള്‍ വിമര്‍ശനം അഴിച്ചുവിടുകയാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനും എച്ച് ക്യു 9ബി ആണ് ഉപയോഗിച്ചിരുന്നത്. ഈ വ്യോമപ്രതിരോധ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ചാണ് ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകള്‍ പാകിസ്ഥാന്റെ ഹൃദയം തകര്‍ത്തത്. മാത്രമല്ല, നിരവധി എച്ച് ക്യു 9ബി റഡാറുകള്‍ ഇന്ത്യ അയച്ച മിസൈലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ ആയുധശേഖരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനായി ഇറാൻ അടുത്തിടെയാണ് ചൈനയിൽ നിന്ന് എച്ച്ക്യു-9ബി വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയത്. എന്നാല്‍ ഈ സംവിധാനം ടെഹ്റാന് നേരെ പാഞ്ഞടുക്കുന്ന മിസൈലുകളെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ പാകിസ്ഥാനിലെ ലക്ഷ്യങ്ങളെ വേണ്ടത്ര സംരക്ഷിക്കുന്നതിൽ എച്ച്ക്യു-9ബി പരാജയപ്പെട്ടിരുന്നു. ഇറാനിലെ ഈ നിലവാരമില്ലാത്ത പ്രകടനം ഇപ്പോൾ എച്ച്ക്യു-9ബിയുടെ കഴിവുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ യുദ്ധ വിശകലന വിദഗ്ധരെ പ്രേരിപ്പിച്ചിരിക്കുകയാണ്. .
എന്തിനാണ് ഇറാന്‍ എച്ച് ക്യു 9ബി വാങ്ങിയത്?
ഗൾഫിൽ സംഘർഷങ്ങൾ വർദ്ധിച്ചതോടെ, ഇറാൻ അതിന്റെ സുരക്ഷാ ആയുധശേഖരം വർദ്ധിപ്പിക്കാൻ തുടങ്ങി. ചൈനയുമായുള്ള എണ്ണ-ആയുധ കരാറിന്റെ ഭാഗമായി ഇറാൻ വാങ്ങിയതാണ് HQ-9B എന്നാണ് വിവരം.
നേരത്തെ ഇറാന്‍ എസ് 300 എന്ന റഷ്യയുടെ പഴയ വ്യോമപ്രതിരോധസംവിധാനമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2025-ലെ യുദ്ധത്തിൽ ഇസ്രായേലി മിസൈലുകൾക്കെതിരെ റഷ്യൻ S-300PMU-2 മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെയാണ് കുറെക്കൂടി ശക്തമായ വ്യോമപ്രതിരോധസംവിധാനം വേണമെന്ന ചിന്ത ഇറാനുണ്ടായത്. അങ്ങിനെയാണ് , HQ-9B എന്ന വ്യോമപ്രതിരോധസംവിധാനം ചൈനയില്‍ നിന്നും വാങ്ങിയത്. ഇറാന്റെ നതാന്‍സ് ആണവ സമുച്ചയം, ഫോർഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം, IRGC യുടെ മിസൈൽ, UAV താവളങ്ങൾ, ടെഹ്‌റാനും ഇസ്ഫഹാനും സമീപമുള്ള വ്യോമതാവളങ്ങൾ തുടങ്ങിയ പ്രധാന ഇൻസ്റ്റാളേഷനുകൾക്ക് ചുറ്റും HQ-9B ആണ് വിന്യസിക്കപ്പെട്ടിരുന്നത്.
എന്താണ് HQ-9B എന്ന വ്യോമപ്രതിരോധസംവിധാനം?
ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത HQ-9B, റഷ്യൻ S-300PMU, അമേരിക്കൻ പാട്രിയറ്റ് PAC-2 സിസ്റ്റങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചതെങ്കിലും പൂർണ്ണമായും തദ്ദേശീയമായ ഒരു വ്യോമ പ്രതിരോധ സംവിധാനമായി പരിണമിച്ചു. ഇത് ആദ്യമായി 2006 ൽ പരീക്ഷിച്ചു. ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, ഇതിന്റെ ദൂരപരിധി 260 കിലോമീറ്ററാണ്.
ആക്റ്റീവ് റഡാർ ഹോമിംഗ്, പാസീവ് ഇൻഫ്രാറെഡ് സീക്കർ തുടങ്ങിയ സവിശേഷതകൾ സ്റ്റെൽത്ത് വിമാനങ്ങൾക്കെതിരെ ഇതിനെ ഫലപ്രദമാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം HQ-9B ഒരേസമയം 6-8 ലക്ഷ്യങ്ങളെ ആക്രമിക്കാനും 100 ആക്രമണങ്ങളെ വരെ ട്രാക്ക് ചെയ്യാനും കഴിയും.
ബീജിംഗ്, ടിബറ്റ്, ദക്ഷിണ ചൈനാ കടൽ മേഖലകളിൽ HQ-9B വിന്യസിച്ചിട്ടുണ്ട്. ചൈനയുടെ പ്രതിരോധ തന്ത്രങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതാണ് എച്ച് ക്യു 9ബി.
















