ടെഹ്റാന്‍: ഇറാനുമായി നാലാഴ്ച നീണ്ടുനില്‍ക്കുന്ന യുദ്ധം ആസൂത്രണം ചെയ്ത ട്രംപിന്റെ പിടിവാശി പോലെ തന്നെ സമാധാനചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് ഇറാന്റെ നേതാവ് അലി ലാരിജാനി. ഇതോടെ യുദ്ധം നീണ്ടുപോകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയുമായി ഒരു ചർച്ചയ്‌ക്കും ഇല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആവർത്തിച്ച് വ്യക്തമാക്കി. സൗദി, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കും യാതൊരു വിധത്തിലും സമാധാന ചര്‍ച്ചകളിലേക്ക് യുഎസിനെയും ഇസ്രയേലിനെയും എത്തിക്കാനും കഴിയുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും സമാധാനപാതയിലേക്ക് ഇരുകൂട്ടരേയും എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഉടനെ ഫലപ്രാപ്തിയില്‍ എത്തില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇരുകൂട്ടരും സര്‍വ്വവിധ ആയുധങ്ങളും എടുത്ത് പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഒമാനി മധ്യസ്ഥർ മുഖേന ലാരിജാനി ചര്‍ച്ചക്കായി സമ്മർദം ചെലുത്തിയെന്ന് ‘വാൾസ്ട്രീറ്റ് ജേണൽ’ അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അലി ലാരിജാനിയുടെ പ്രസ്താവന. യുദ്ധം അവസാനിക്കുന്നില്ലെന്നും അമേരിക്കയുമായി ഒരു ചർച്ചയ്‌ക്കും ഇനിയില്ലെന്നും അലി ലാരിജാനി ട്വീറ്റ് ചെയ്തു.
‘പശ്ചിമേഷ്യയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ട്രംപ്. ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അദ്ദേഹം സ്വയം രൂപപ്പെടുത്തിയ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തെ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി മാറ്റി, ഇസ്രായേലിന്റെ അധികാരമോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ ബലികൊടുത്തു’- ലാരിജാനി എക്സിൽ കുറിച്ചു.
ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്കൻ സൈനികരും അവരുടെ കുടുംബങ്ങളുമാണ് വില നൽകേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരുന്നു.
















