തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള വിതരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ച് കോർപ്പറേഷൻ മേയർ വി. വി രാജേഷ്. കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും ഈ വർഷം ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നുവെന്ന് മേയർ കത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച ഉള്ളതായി സംശയിക്കുന്നു. വെള്ളയമ്പലം ഫിൽറ്റർ ഹൗസിലെ വാൽവ് നിയന്ത്രണത്തിലും മറ്റും വീഴ്ചകളുണ്ട്. കഴിഞ്ഞ ദിവസത്തെ വാൽവ് നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തേണ്ടതാണെന്നും വി. വി രാജേഷ് ആവശ്യപ്പെട്ടു.
ജനലക്ഷങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിലെ ചെറിയ വീഴ്ചകൾ പോലും ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. അതിനാൽ ഫിൽറ്റർ ഹൗസിലെയും മറ്റും വാൽവ് നിയന്ത്രണം കൃത്യമായി മോണിറ്റർ ചെയ്യണമെന്നും ആവശ്യമെങ്കിൽ പോലീസ് നിരീക്ഷണം ഉൾപ്പടെ ഏർപ്പെടുത്തണമെന്നും കുടിവെള്ള വിതരണം സുഗമമാക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
















