വടക്കുംകൂര്‍ രാജവംശത്തിന്റെ കാലം മുതല്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇടംനേടിയ സ്ഥലമാണു വൈക്കം. സാമന്തരാജ്യമായിരുന്ന വടക്കുംകൂര്‍ രാജ്യത്തെ പ്രസിദ്ധമായ മൂന്ന് ശിവക്ഷേത്രങ്ങളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതും വൈക്കം ക്ഷേത്രം തന്നെ. അതുകൊണ്ടാവാം വൈക്കം ക്ഷേത്രത്തെ ലക്ഷ്യമാക്കി തിരുവിതാംകൂര്‍ ആക്രമണത്തിന് അധിനിവേശക്കാരനായ ടിപ്പു പദ്ധതിയിട്ടതും, തിരുവിതാംകൂറിന്റെ പടത്തലവനായിരുന്ന വൈക്കം പത്മനാഭപിള്ള പെരിയാര്‍ തീരത്തുവെച്ച് ടിപ്പുവിനെ പരാജയപ്പെടുത്തി തിരിച്ചോടിച്ചതും. ഇക്കാലഘട്ടത്തില്‍ തന്നെ തിരുവിതാംകൂറിന്റെ ജല സൈനിക മേധാവിയായിരുന്ന ചെമ്പിലരയന്റെ ചരിത്രവും പുരാതന കാലം മുതല്‍ വൈക്കത്തിന്റെ സൈനിക തന്ത്ര പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു. ഇവയെല്ലാം തന്നെ വൈക്കം ക്ഷേത്രവും ക്ഷേത്ര സംസ്‌കൃതിയില്‍ രൂപം കൊണ്ട ഹൈന്ദവ സംസ്‌കാരവുമായി ഇഴചേര്‍ന്നിരിക്കുന്നു. ആദ്ധ്യാത്മികതയുടേയും വിശ്വാസത്തിന്റെയും ഈ ഭൂമികയില്‍ നിന്നാണ് വൈക്കത്ത് ഒട്ടേറെ കലാ സാഹിത്യ പ്രതിഭകള്‍ പിറവിയെടുത്തത്.
ആധുനിക കേരളത്തിന്റെ സാമൂഹിക രൂപീകരണത്തിലും വൈക്കത്തിന്റെ സംഭാവന ചെറുതല്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഐത്തോച്ചാടന പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു വൈക്കം. അയിത്തജാതിക്കാര്‍ക്കു് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭം മാത്രമായിരുന്നില്ല 1924-ലെ വൈക്കം സത്യഗ്രഹം. (1907ല്‍ രാജവീഥികള്‍ എല്ലാ പ്രജകള്‍ക്കും തുറന്നു കിട്ടുന്നതിനു വേണ്ടിയുള്ള ഐതിഹാസിക പ്രക്ഷോഭം അയ്യന്‍കാളി നടത്തിയിട്ടുണ്ട്.)
വൈക്കം സത്യഗ്രഹവും തുടര്‍ന്നു നടന്ന സവര്‍ണ്ണ ജാഥയും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിലുപരി വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും ആചാര പരിഷ്‌കരണത്തിനും കൂടിയുള്ളതായിരുന്നു. ഭാവി ഹിന്ദുസമാജത്തിന്റെ ഒരടിത്തറ പാകലായിരുന്നു അത്. ഇത്തരം നവോത്ഥാന പ്രസ്ഥാനങ്ങളാണ് കേരളത്തിന്റെ സാമൂഹിക രാഷ്‌ട്രീയ അടിത്തറ രൂപപ്പെടുത്തിയതും.
തുടക്കത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളിലും ആചാര പരിഷ്‌കരണങ്ങളിലും ഭാഗഭാക്കാകാന്‍ കഴിഞ്ഞുവെങ്കിലും തുടര്‍ന്നു നടന്ന രാഷ്‌ട്രീയ പ്രക്ഷോഭങ്ങളിലോ രാഷ്‌ട്രീയ രൂപീകരണത്തിലോ ഒരു ജനതയെന്ന നിലയില്‍ പങ്കാളിത്തം വഹിക്കാന്‍ ദലിതര്‍ക്കായില്ല. അതിനാല്‍ അവരെക്കൂടി പ്രതിനിധീകരിക്കുന്ന ഒരു രാഷ്‌ട്രീയവും രൂപപ്പെട്ടില്ല. പ്രജാമണ്ഡലത്തില്‍ നോമിനേറ്റഡ് അംഗങ്ങളുണ്ടായിരുന്നെങ്കിലും, അദൃശ്യമായ ഈ വിഭാഗം പ്രായപൂര്‍ത്തി വോട്ടവകാശവും പങ്കാളിത്ത ജനാധിപത്യവും പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഒരു വോട്ടുബാങ്ക് എന്ന നിലയിലെങ്കിലും മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ ഭാഗഭാക്കായത്. അതും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ എന്ന നിലയില്‍ മാത്രം.
70-കളിലെ ക്ഷുഭിത ദലിത് യുവത്വമാണ് ബോധപൂര്‍വ്വം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നു വന്നത്. അവരാണ് ലോക കമ്മ്യൂണിസത്തിന്റെ ആശയ ദൗര്‍ബല്യവും അപ്രാ
യോഗികതയും തിരിച്ചറിഞ്ഞതും കോണ്‍ഗ്രസിന്റെ പതനം നിരീക്ഷിച്ചറിഞ്ഞതും. ഈ തിരിച്ചറിവുകളാണ് കേരളത്തില്‍ അംബേദ്കറേയും അയ്യന്‍കാളിയേയും വായിക്കപ്പെടാന്‍ ഇടയാക്കിയത്. കേരളത്തില്‍ സാമുദായിക രാഷ്‌ട്രീയത്തിന്റെ ഭൂമികയില്‍ കടന്നു കയറാനുള്ള റിസ്സോഴ്‌സ് ഇല്ലാത്ത വിഭാഗമായിരുന്നു ദലിതര്‍. അതിനാല്‍ കാര്‍ഷിക, വ്യാവസായിക, വ്യാപാര, വിദ്യാഭ്യാസ മേഖലയിലേക്ക് അവര്‍ക്ക് പ്രവേശനം ദുഷ്‌കരമായിരുന്നു. രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ അഭാവത്തില്‍ ഭൂപരിഷ്‌കാരം പോലുള്ള രാഷ്‌ട്രീയ ഇടങ്ങളിലും പിന്‍തള്ളപ്പെട്ടു. ഇന്ന് പട്ടികജാതി സമുദായ സംഘടനകള്‍ ശിഥിലവും ദുര്‍ബലവുമായി കൊണ്ടിരിക്കുന്നു. സമ്പത്തും സ്ഥാപനങ്ങളും ഇല്ലാത്തതിനാല്‍ സാമുദായിക സമ്മര്‍ദ്ദ ശക്തിയാകാനും കഴിയില്ല. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ഇസ്ലാം വിവിധ രൂപത്തില്‍ വളരെ സൂക്ഷമവും തന്ത്രപരവുമായ ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്നു. മാറി മാറി പിന്തുണ നേടി അധികാരത്തിലെത്തിയ ഇടത്-വലതു മുന്നണികള്‍ അവരെ സമ്മര്‍ദ്ദ ശക്തിയായി വളര്‍ത്തിയെടുത്തു. ഇന്ന് എസ്.ഡി.പി.ഐ.യേയോ വെല്‍ഫയര്‍ പാര്‍ട്ടിയേയോ നിഷേധിച്ചുകൊണ്ട് ലീഗിന് ഒരു ചുവടുവെയ്‌ക്കാന്‍ കഴിയില്ല. ലീഗ് മാത്രമല്ല, കോണ്‍ഗ്രസ്സും ഈയൊരു പ്രതിസന്ധിയിലാണ്.
2026-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്ത് പൊളിറ്റിക്കല്‍ ഇസ്ലാം പിന്തുണയോടെ ഒരു ദലിത് ആക്റ്റിവിസ്റ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ജമാഅത്ത് ഇസ്ലാമി എന്തുകൊണ്ട് വൈക്കം ഒരു പരീക്ഷണ ഇടമായി തെരഞ്ഞെടുത്തു?
1992 വരെ ദലിത് സമൂഹം ഇസ്ലാമിസ്റ്റുകള്‍ക്ക് ഒരു വിഷയമേ ആയിരുന്നില്ല. തര്‍ക്ക മന്ദിരത്തിന്റെ മിനാരങ്ങള്‍ തകര്‍ന്നപ്പോഴാണ് അവര്‍ സഖ്യകക്ഷികളെ തേടിയെത്തിയത്. അസംഘടിതരും അനാഥരുമായ ദലിത് സമൂഹത്തെയാണ് അവര്‍ ഉന്നം വച്ചതും. പട്ടികജാതി സംഘടനകളുടെ ശൈഥില്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയവും ദലിത് സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. ഈ ശൂന്യതയിലേയ്‌ക്ക് കടന്നു കയറാനാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ശ്രമം. അതിന് മാര്‍ഗ്ഗമായി തെരഞ്ഞെടുത്തതാവട്ടെ ദലിത് ആക്റ്റിവിസ്റ്റുകളേയും.
ആ പരീക്ഷണത്തിന് ഏറ്റവും യുക്തമായ സ്ഥലം വൈക്കമാണെന്ന് അവര്‍ കണ്ടെത്തി. ടിപ്പുവിന്റെ കാലം മുതല്‍ വൈക്കം അവരുടെ അഭിനിവേശമാണ്. ദലിതരില്‍ ഭൂരിപക്ഷ സമുദായത്തിന്റെ കേന്ദ്രവുമാണ്. വെറുതെയല്ല, കൃത്യമായ ഗൃഹപാഠമാണ് ഇതിനു പിന്നില്‍. കേരളത്തില്‍ ബ്രാഹ്‌മണര്‍ ഒരു നിര്‍ണ്ണായക ശക്തിയല്ലെങ്കിലും ബ്രാഹ്‌മണരെ എതിര്‍ ദിശയില്‍ നിര്‍ത്തിയാണ് ഈ ദലിത് ഇസ്ലാമിക് പൊളിറ്റിക്‌സിന്റെ അടിത്തറ. ഹിന്ദുത്വ രാഷ്‌ട്രീയത്തിനെതിരെയുള്ള പ്രചരണമായിരിക്കും വൈക്കത്തെ മുഖ്യ രാഷ്‌ട്രീയ അജണ്ട. ദേശീയ ശ്രദ്ധ നേടാന്‍ രോഹിത് വെമൂലയും, ഭീമാ കൊറേഗാവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടാം. അതിനെ പ്രതിരോധിക്കാനും അതിജീവിക്കാനും ബിജെപിക്കേ കഴിയൂ.
(ബിജെപി സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)
















