ദുബായി: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ, തമിഴ് നടൻ അജിത്ത് കുമാർ ദുബായിൽ കുടുങ്ങി. സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റ് മേഖലയിലെ വ്യോമപാത അടയ്‌ക്കുകയും നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടൻ ദുബായിൽ കുടുങ്ങിയത്.
നടൻ സുരക്ഷിതനാണെന്ന് അജിത്തിന്റെ മാനേജർ അറിയിച്ചു. ദുബായിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ വാർത്തകൾ പുറത്തുവന്നതോടെ, അജിത്തിന്റെ സുരക്ഷയെക്കുറിച്ച് ആരാധകർക്കിടയിൽ ആശങ്ക ഉയർന്നിരുന്നു. ഇതിനിടെയാണ് താരം സുരക്ഷിതനാണെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും മാനേജർ വ്യക്തമാക്കിയത്.
നിലവിൽ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് റേസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അജിത്ത്. റേസിങ്ങുമായി ബന്ധപ്പെട്ടാണ് അജിത് ദുബായിലെത്തിയത്. മേഖലയിലെ വ്യോമപാതകൾ താൽക്കാലികമായി അടച്ചതിനാൽ അജിത്തിനെപ്പോലെ നിരവധി ഇന്ത്യക്കാർ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
വിമാന സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്‌ക്ക് നടൻ ചെന്നൈയിലേക്ക് മടങ്ങും. അതേസമയം, റേസിങ് ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അജിത്ത്. കൂടാതെ, അജിത്തിന്റെ ജീവിതയാത്രയെക്കുറിച്ച് സംവിധായകൻ എ.എൽ വിജയ് ഒരു ഡോക്യുമെന്ററിയും തയ്യാറാക്കുന്നുണ്ട്.
















