മനുഷ്യധിഷണക്ക് ചെന്നെത്താവുന്നതിലുമധികം വിദൂരഭൂതകാലം മുതല്‍ മനുഷ്യകുലത്തോടൊപ്പമുള്ള ഒന്നാണ് വൈദിക സാഹിത്യം. ഇന്നും വേദങ്ങള്‍ ധാരാളമായി പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു വരുന്നുണ്ട്. ആധുനിക വൈദിക പണ്ഡിതരില്‍ ഏറിയ കൂറും വേദത്തിലെ ജ്ഞാനവിജ്ഞാനങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്താതെ, സായണഭാഷ്യത്തെ അതേപടി പിന്തുടരുകയോ, അല്ലെങ്കില്‍ സായണഭാഷ്യത്തെ സ്വല്പമൊക്കെ പരിവര്‍ത്തനം വരുത്തി തങ്ങളുടേതായ വ്യാഖ്യാനമാക്കി മാറ്റുകയോ ചെയ്തിരിക്കുന്നു.
ഇത്തരം വൈകല്യങ്ങള്‍ക്ക് നിദാനമായത് വേദങ്ങള്‍ ശ്രുതി (കേള്‍ക്കപ്പെട്ടത്) ആയതിനാല്‍, അവയുടെ അര്‍ത്ഥം വ്യാഖ്യാതാവിനെ ആശ്രയിച്ചിരിക്കുന്നു എന്നതിനാലാണ്. ബഹുഭാഷജ്ഞരല്ലാത്തവര്‍ക്ക് വേദം മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. ഇത് ഒരു പുരോഹിത വര്‍ഗത്തിന് വേദങ്ങളുടെ ഏകവ്യാഖ്യാതാക്കളാകാനും, സാമൂഹിക-രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായി ചില ഭാഗങ്ങള്‍ തോന്നുംപടി ഊന്നിപ്പറയാനും അവസരം നല്‍കി.
എന്നാല്‍ അത്തരം വൈകല്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മതപരിഷ്‌കര്‍ത്താക്കള്‍ മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ മുന്നറിയിപ്പ് നല്‍കുകയും, സ്വയം ശരിയായ വൈദിക ഗവേഷണം നടത്തുകയും ചെയ്ത വ്യക്തിയാണ് ആചാര്യശ്രീ രാജേഷ്.
‘വേദപുഷ്പം’ എന്ന കൃതി വേദങ്ങളെ സംബന്ധിച്ച സാധാരണ പുസ്തകമല്ല. അനവധി കാലങ്ങളായുള്ള വൈദിക പഠനാനുഭവങ്ങളുടെ അന്തര്‍ലോകത്തെ തുറന്നു കാട്ടുന്ന അമൂല്യമായ പുസ്തകമാണ്. വേദപുഷ്പത്തിന് രണ്ട് തലങ്ങളുണ്ട്പുഷ്പത്തിന്റെ ദളങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ബാഹ്യതലവും, അതിന്റെ ജനിപുടവും കേസരവും സ്പര്‍ശിക്കുന്ന അന്തര്‍തലവും. ആദ്യത്തേത്, ജീവിതത്തിന്റെ പ്രായോഗികസന്ദര്‍ഭങ്ങളില്‍ നില്‍ക്കുന്ന സാധാരണ മനുഷ്യനെ ലക്ഷ്യംവെച്ചുള്ളതാണ്. രണ്ടാമത്തേത്, വൈദികസാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കാനും വൈദിക അര്‍ത്ഥങ്ങളുടെ ദാര്‍ശനികഗൗരവത്തിലേക്ക് കടക്കാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്കുള്ളതാണ്. ഈ ദ്വന്ദ്വസ്വത്വം തന്നെയാണ് വേദപുഷ്പത്തെ സമകാലിക വൈദിക സാഹിത്യത്തില്‍ അപൂര്‍വമായ ഒന്നാക്കി മാറ്റുന്നത്.
മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ജീവിതത്തിന് കരുത്തുപകരുന്ന, ചതുര്‍വേദങ്ങളിലെ തിരഞ്ഞെടുത്ത സൂക്തങ്ങളാണ് വേദപുഷ്പത്തിന്റെ ഇതളുകള്‍. 225 മന്ത്രങ്ങള്‍ അവയുടെ പദാനുപദ അര്‍ത്ഥവും വ്യഖ്യാനവും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം തുടങ്ങിയ സങ്കേതങ്ങളും സഹിതം പാരായണം ചെയ്യാനും പഠിച്ചു മനസ്സിലാക്കാനുമായി ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നു. ഇവയില്‍ പലതും ഇന്നത്തെ പൊതുധാര്‍മ്മികജീവിതത്തില്‍ ഏറെ പരിചിതമല്ലാത്തതെങ്കിലും, മനുഷ്യന്റെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന മന്ത്രങ്ങളാണവ. വൈദിക ഉപാസകര്‍ മനുഷ്യന്‍ ലോകത്തെ ഒരു വിഭജിതയാഥാര്‍ത്ഥ്യമായി കണ്ടിരുന്നില്ല; അവന്റെ കൃഷിയും കച്ചവടവും വീടും ആരോഗ്യവും എല്ലാം ഒരു ദൈവീകക്രമത്തിന്റെ ഭാഗമായിരുന്നു. ഈ ബോധമാണ് പുസ്തകത്തിലെ സൂക്തങ്ങളിലൂടെ പ്രകടമാകുന്നത്.
വാണിജ്യസൂക്തം കച്ചവടവിജയത്തെ ഒരു ധാര്‍മ്മികക്രമത്തിനുള്ളില്‍ സ്ഥാപിക്കുന്നത് കാണാം. ധാര്‍മികതയുടെയും സത്യത്തിന്റെയും ഒപ്പം മാത്രമേ വിജയകരവും പ്രചോദനകരവുമായ ജീവിതം കെട്ടിപടുക്കാനാവൂ എന്ന് അതിലെ വ്യഖ്യാനങ്ങള്‍ സാക്ഷ്യം നല്‍കുന്നുണ്ട്. വാസ്‌തോഷ്പതി സൂക്തം ഗൃഹത്തെ വെറും ഇഷ്ടികയും കല്ലും മണ്ണും ചേര്‍ന്നൊരു ഘടനയായി കാണാതെ, മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ കേന്ദ്രമായാണ് കാണുന്നത്. നക്ഷത്രസൂക്തമാകട്ടെ മനുഷ്യജീവിതവും ആകാശവും തമ്മിലുള്ള അദൃശ്യസംവാദത്തെ സൂചിപ്പിക്കുന്നു. കൃഷിസൂക്തം വിത്തിനെയും മണ്ണിനെയും മഴയെയും ദൈവികസാന്നിധ്യമായി അനുഭവിക്കുന്ന ഒരു സംസ്‌കാരത്തെ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയെല്ലാം മന്ത്രം എന്നത് ഒരു മാന്ത്രികവാക്കായല്ല ; ജീവിതത്തെ ക്രമപ്പെടുത്തുന്ന ബോധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നുണ്ട്.
വിശ്വകര്‍മസൂക്തം മനുഷ്യന്റെ സൃഷ്ടിശേഷിയെ ദൈവികതയോട് ചേര്‍ത്തുനിര്‍ത്തുന്നു. തൊഴില്‍ എന്നത് വൈദിക വീക്ഷണത്തില്‍ വെറും ഉപജീവനമാര്‍ഗമല്ല; അതൊരു ഉപാസനയാണ്. ഭാഗ്യസൂക്തം, ശ്രദ്ധാസൂക്തം, മൃതസഞ്ജീവനീസൂക്തം എന്നിവയെല്ലാം മനുഷ്യമനസ്സിനെയും ശരീരത്തെയും ഭാവിയെയും ഒരേ ചരടില്‍ കോര്‍ത്തിണക്കുന്നുണ്ട്. ആരോഗ്യം, ഏകാഗ്രത, ദീര്‍ഘായുസ്സ്ഇവയെന്നും യാദൃച്ഛികമായ ഭാഗ്യമല്ല; അവയെ ആകര്‍ഷിക്കുന്ന ഒരു മാനസിക-ആത്മീയക്രമമുണ്ടെന്ന കൂടുതല്‍ വിശ്വാസയോഗ്യമായ വീക്ഷണമാണ് ഇവിടെ പ്രകടമാകുന്നത്.
ദേവതോപാസനക്കായുള്ള സൂക്തങ്ങളെ പരിശോധിക്കുമ്പോള്‍ വേദപുഷ്പം, ദൈവാന്വേഷണചരിത്രമായി മാറുന്നുണ്ട്. ദുര്‍ഗാസൂക്തവും ദേവീസൂക്തവും ശക്തിയോടുള്ള ആരാധനയോ അവയുടെ ആധിപത്യമോ ആയി കാണാതെ, സൃഷ്ടിശേഷിയുടെയും സംരക്ഷണത്തിന്റെയും ആന്തരിക ഊര്‍ജമായി അവതരിപ്പിക്കുന്നു. വിഷ്ണുസൂക്തം എന്നത് നിലനില്‍പ്പിനെക്കുറിച്ചുള്ള ദാര്‍ശനിക ബോധമാണവിടെസംരക്ഷണമാകട്ടെ തുടര്‍ച്ചയായ ജാഗ്രതയാണ് എന്ന ബോധം അതില്‍ കാണാം.
സരസ്വതീസൂക്തം അറിവിന്റെ ദൈവികസ്വഭാവത്തെ നാദ തലത്തിലേക്ക് ഉയര്‍ത്തുകയാണ്. അറിവ് എന്നത് ഇവിടെ വിവരസമാഹാരമല്ല; ബോധത്തിന്റെ ഒഴുക്കാണത്. ഗണപതിസൂക്തം വിഘ്‌നങ്ങളെ ബാഹ്യമായ ഒന്നായി കാണാതെ, ബോധത്തിന്റെ അകത്തളങ്ങളില്‍ പരിഹരിക്കപ്പെടേണ്ട ഒന്നായി കാണുന്നു. പുരുഷസൂക്തം സര്‍വ്വവിശ്വത്തെയും ഏകദേഹമായി കാണുന്ന മഹാദര്‍ശനമത്രെ മനുഷ്യനും പ്രകൃതിയും ദൈവവും തമ്മിലുള്ള അതിരുകള്‍ അവിടെ സമഞ്ജസമായി ലയിക്കുന്നു.
അഗ്‌നിസൂക്തം മനുഷ്യനും ദൈവത്തിനുമിടയിലുള്ള ദൂതനെ സ്തുതിക്കുന്നുണ്ട് യാഗാഗ്‌നിയിലൂടെയുയരുന്ന നാളം ഭൂമിയില്‍ നിന്നു ആകാശത്തിലേക്കുള്ള ഒരു പാലമാകുന്നു. ശ്രീരുദ്രമാകട്ടെ കൃപയില്‍ നിറയുന്ന ദൈവാനുഭവമാണ്. നാസദീയസൂക്തവും അദിതി സൂക്തവും സൃഷ്ടിയുടെ ആരംഭത്തെക്കുറിച്ചുള്ള ധ്യാനങ്ങളായി മാറുന്നു.
സൂക്തങ്ങള്‍ക്കൊപ്പം അവയുടെ പദാനുപദ മലയാള അര്‍ത്ഥവും വിശദമായ വ്യാഖ്യാനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് വേദപുഷ്പത്തിന്റെ ദാര്‍ശനികമൂല്യം.
വേദപുഷ്പം
ആചാര്യശ്രീ രാജേഷ്
വേദവിദ്യാ പ്രകാശന്‍, കോഴിക്കോട്
വില: $ 200
ഫോണ്‍: 9745615151
















