കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണം നടത്തി. കാബൂളിന്റെ പ്രാന്തപ്രദേശത്തുള്ള ബഗ്രാം വ്യോമതാവളത്തിൽ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ബോംബ് ആക്രമണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ കാബൂളിൽ ഞായറാഴ്ച രാവിലെ ഉച്ചത്തിലുള്ള സ്ഫോടനങ്ങൾക്ക് ശേഷം വെടിവയ്‌പ്പ് കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തുടർന്ന് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. യുഎസും ഇസ്രായേലും ഇറാനെതിരെ ആക്രമണം തുടരുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. അതേസമയം അഫ്ഗാൻ താലിബാൻ സേനയും പാകിസ്ഥാനും തമ്മിൽ പോരാട്ടം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ സർക്കാർ കേന്ദ്രങ്ങൾക്ക് നേരെ പാകിസ്ഥാൻ ആക്രമണം നടത്തിയിട്ടുണ്ട്. അഫ്ഗാൻ താലിബാൻ തീവ്രവാദികളെ സംരക്ഷിക്കുന്നുവെന്ന് പാകിസ്ഥാൻ ആരോപിച്ചു. എന്നാൽ ഈ ആരോപണം അവർ നിഷേധിക്കുന്നുണ്ട്. അഫ്ഗാൻ നഗരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശേഷം താലിബാൻ ഉദ്യോഗസ്ഥർ ആക്രമണങ്ങളെ തുറന്ന യുദ്ധമായിട്ടാണ് വിശേഷിപ്പിച്ചത്.
താലിബാൻ ആക്രമണത്തിൽ 110 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു
കാബൂളിലും താലിബാൻ നേതൃത്വത്തിന്റെ ശക്തികേന്ദ്രമായ കാണ്ഡഹാറിലും മറ്റ് നിരവധി സ്ഥലങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാൻ ഭരണകൂടത്തിനെതിരെ ഇസ്ലാമാബാദ് നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിത്. പാകിസ്ഥാൻ ആക്രമണങ്ങൾക്ക് മറുപടിയായി താലിബാൻ തിരിച്ചടിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന ഓപ്പറേഷനുകളിൽ 110 പാകിസ്ഥാൻ സൈനികരെ കൊല്ലുകയും 68 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതായി താലിബാൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അവകാശപ്പെട്ടു.
പാകിസ്ഥാനിൽ താലിബാൻ ഡ്രോൺ ആക്രമണം
പാകിസ്ഥാൻ സൈനികർക്കെതിരെ തുടർച്ചയായ ഓപ്പറേഷൻ നടത്തിയതായും 27 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും താലിബാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് താലിബാൻ ഡ്രോണുകൾ ആക്രമണം നടത്തിയതായും അവകാശപ്പെട്ടു.
എന്നാൽ താലിബാന് കനത്ത നഷ്ടം സംഭവിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു. ഇസ്ലാമാബാദ് സൈനിക നടപടി ആരംഭിച്ചതിനുശേഷം 331 താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗള്ള തരാർ അവകാശപ്പെട്ടു. ശനിയാഴ്ച ഒരു പോസ്റ്റിൽ 104 താലിബാൻ പോസ്റ്റുകൾ നശിപ്പിക്കുകയും 22 എണ്ണം പിടിച്ചെടുക്കുകയും ചെയ്തതായി തരാർ പറഞ്ഞു.
















