തമിഴ്നാട്ടിലെ മധുരയിലുള്ള തിരുപ്രംകുണ്ഡ്രം മുരുകന്‍ ക്ഷേത്രത്തിലൂടെ സനാതന ധര്‍മ്മത്തിനുണ്ടായ മഹത്തായ നിയമവിജയവും, ദേശീയ ബോധത്തിനുണ്ടായ പുതിയ ഉണര്‍വും സനാതന ഹിന്ദു ധര്‍മ്മം അനശ്വരമാണ് എന്നതിന്റെ കൂടി പ്രതീകമാണ്. ദേവസേനാപതിയായ മുരുകന്റെ ആറുപടൈ വീടുകളിലെ പ്രഥമ ക്ഷേത്രമായ ഈ പുണ്യഭൂമി, ഭഗവാന്‍ മുരുകന്റെ വിവാഹസ്ഥലമായി ഹിന്ദു ഭക്തരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഇടമാണ്. ഹിന്ദുവിശ്വാസികള്‍ക്ക് ഇന്ന് ആ ക്ഷേത്രത്തിലും, അവിടെയുള്ള മലയിലും ദീപം തെളിയിക്കാനുള്ള അവകാശത്തെ ബലപ്പെടുത്തിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധിയുടെ പിന്‍ബലമുണ്ടായിട്ടും കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും, ഡിഎംകെയും ചേര്‍ന്ന് അത് തടഞ്ഞത് മുരുകഭക്തരുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവുകളാണ് ഉണ്ടാക്കിയിട്ടുള്ളത്.
കേരളത്തില്‍ എങ്ങനെയാണോ ശബരിമലയില്‍ ആചാരലംഘനമുണ്ടാക്കി യുവതികളെ പോലീസ് അകമ്പടിയോടുകൂടി കയറ്റുവാന്‍ ശ്രമിച്ചത്, അതിനു സമാനമായാണ് തമിഴ്നാട് സര്‍ക്കാര്‍ തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിലെ പുരാതന കല്‍വിളക്ക് മുസ്ലിം പള്ളിയുടെ ഭൂമിയിലാണെന്ന കള്ള അവകാശവാദം ഉന്നയിച്ച് കോടതിവിധി നടപ്പിലാക്കാതിരിക്കാന്‍ ശ്രമിച്ചത്. ഇത് സൂചിപ്പിക്കുന്നത് കോടതിവിധികളിലെ അന്തസ്സത്തയല്ല, മറിച്ച് ആ വിധികള്‍ എങ്ങനെ ഹൈന്ദവ ആചാരങ്ങളെ തകര്‍ക്കുവാന്‍ ഉപകരിക്കുമെന്ന് നോക്കിയാണ് കമ്മ്യൂണിസ്റ്റുകളും ഡിഎംകെയും അവരുടെ കൂട്ടാളികളായ കോണ്‍ഗ്രസും അത് നടപ്പിലാക്കുന്നത് എന്നതാണ്.
തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിന്റെ ചരിത്രം, ഹിന്ദു സംസ്‌കാരത്തിന്റെയും, തമിഴ് ജനതയുടെ സാംസ്‌കാരിക ചെറുത്തുനില്‍പ്പിന്റെയും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പൈതൃകമാണ്. ചരിത്രത്തില്‍ ബിസി 300-നും എഡി 300-നും ഇടയിലുള്ള സംഘകാലഘട്ടത്തിലെ കവിതകളില്‍ പരാമര്‍ശിക്കപ്പെട്ട ഈ സ്ഥലം, തമിഴ് ഹിന്ദു ഭക്തിയുടെയും സനാതന ധര്‍മ്മത്തിന്റെയും ഏറ്റവും ആഴത്തിലുള്ള അടിത്തറകളില്‍ ഒന്നാണ്. നരേന്ദ്ര മോദിയുടെ ഈ സന്ദര്‍ശനം, ഈ ക്ഷേത്രത്തെ ദേശീയ ഹിന്ദു ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സനാതന ധര്‍മ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും നിരന്തരം തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനും ഭരണാധികാരികള്‍ തന്നെ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ സനാതന ധര്‍മ്മം തമിഴ്നാട്ടില്‍ വേരൂന്നുന്നതിന്റെ തെളിവായി ഈ സന്ദര്‍ശനം മാറും.
ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെ തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുക. ഏകദേശം 30 മിനിറ്റ് ചെലവഴിച്ച് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. തമിഴ്നാട്ടിലുള്ള ദേശീയ വോട്ടുകളെ ഏകീകരിച്ച് ദേശീയ രാഷ്‌ട്രീയത്തിന്റെ വിജയം ഉറപ്പാക്കാന്‍ കഴിയുന്ന ഈ സന്ദര്‍ശനം തമിഴ്നാട് രാഷ്‌ട്രീയത്തില്‍ ദേശീയ കാഴ്ചപ്പാടുകള്‍ക്കും വലിയ സ്ഥാനം ഉറപ്പിക്കുവാന്‍ സാധിക്കുമെന്ന മഹത്തായ സന്ദേശം നല്‍കുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല.
തമിഴ്നാട് രാഷ്‌ട്രീയത്തിലെ ഇതുവരെയുള്ള മൂലവികാരം, ഡിഎംകെ പോലുള്ള ദ്രാവിഡ പാര്‍ട്ടികളുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ‘ഹിന്ദു വിരുദ്ധത’ മാത്രമായിരുന്നു. ഇവര്‍ പെരിയാറിന്റെ ആത്മീയതയില്ലാത്ത, ഹിന്ദു വിരുദ്ധ ആശയങ്ങളെ അടിസ്ഥാനമാക്കി, മതനിരപേക്ഷതയുടെ പേരില്‍ സനാതന ധര്‍മ്മത്തെ നിരന്തരം അടിച്ചമര്‍ത്തി. പെരിയാര്‍ ഇ.വി. രാമസാമി നായ്‌ക്കര്‍, ഹിന്ദു മതത്തെ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കി. ബ്രാഹ്‌മണരെ വിദ്വേഷപരമായി ആക്രമിച്ചു.രാമായണം പോലുള്ള ഹൈന്ദവ ഗ്രന്ഥങ്ങളെ അപഹസിക്കുകയും, ഹിന്ദു ദൈവങ്ങളെ, പ്രത്യേകിച്ച് ശ്രീരാമനെപ്പോലും അപമാനിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ തെറ്റായതും ഏകപക്ഷീയവുമായ യുക്തിവാദം, ഹിന്ദു സംസ്‌കാരത്തെ മാത്രം നോട്ടമിട്ടു തകര്‍ക്കുന്നതും, ദേശീയ ബോധത്തെ നശിപ്പിക്കുന്നതും, സാമൂഹിക ഐക്യത്തെ ഭിന്നിപ്പിക്കുന്നതുമായിരുന്നു. ഇത് തമിഴ്നാട്ടിലെ ഹിന്ദു സമൂഹത്തെ രാഷ്‌ട്രീയമായും മതപരമായും ദുര്‍ബലപ്പെടുത്തി.
ജവഹര്‍ലാല്‍ നെഹ്റുവിനെ പോലുള്ള നേതാക്കള്‍ പെരിയാറിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. 1925-ല്‍ ദേശീയ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ശേഷം ഇ.വി. രാമസാമി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യാതൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. എന്തിനേറെ 1947 ആഗസ്ത് 15 ന് ഭാരതം സ്വാതന്ത്ര്യം നേടിയപ്പോള്‍ സ്വാതന്ത്ര്യ ദിനത്തെപ്പോലും ‘Day of Mourning’ (ദുഃഖാചരണ ദിനം) എന്ന് വിളിച്ച സ്വാതന്ത്ര്യസമര വിരുദ്ധന്‍ കൂടിയായിരുന്നു രാമസ്വാമി നായ്‌ക്കര്‍ എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഇതേ ഇ.വി. രാമസാമി, ബ്രിട്ടീഷുകാര്‍ ഭാരതത്തെ തകര്‍ക്കാന്‍ പ്രചരിപ്പിച്ച അടിസ്ഥാനമില്ലാത്ത ആര്യന്‍ കടന്നുകയറ്റ സിദ്ധാന്തത്തെ കണ്ണുംപൂട്ടി വിശ്വസിക്കുകയും ഡോ. അംബേദ്കറെപ്പോലുള്ളവര്‍ പോലും തള്ളിക്കളഞ്ഞ വാദമുഖങ്ങളെ സമൂഹത്തില്‍ ഹിന്ദുക്കളെ വിഘടിപ്പിക്കുവാന്‍ വേണ്ടി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് എന്തിനായിരുന്നു എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകേണ്ടതില്ല. ഇന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആധുനിക പുരാവസ്തു ഗവേഷകരും ജനിതക ശാസ്ത്രവും അബദ്ധജടിലമെന്നു തീര്‍പ്പ് കല്‍പ്പിച്ചിട്ടും കമ്മ്യൂണിസ്റ്റുകളും ദ്രാവിഡ പാര്‍ട്ടികളും അത് പിന്തുടരുന്നത് ഹിന്ദു ഐക്യം തകര്‍ക്കാന്‍ വേണ്ടി മാത്രമാണ്. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ദേശവിരുദ്ധമായ ഈ ആശയം തമിഴ്നാടിന്റെ ഹിന്ദു പൈതൃകത്തെ നശിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ചു എന്നതില്‍ തര്‍ക്കമില്ല. നിര്‍ഭാഗ്യവശാല്‍ ഇതേ പൈതൃകമാണ് ഡിഎംകെയുടെ സ്റ്റാലിന്‍ സര്‍ക്കാര്‍ സനാതന ധര്‍മ്മ വിദ്വേഷത്തിലൂടെ നടപ്പിലാക്കിവരുന്നത്.
ഈയടുത്തായി കൂടുതല്‍ ജനശ്രദ്ധ കിട്ടിയ ‘കാര്‍ത്തിക ദീപം’ വിവാദം, ഡിഎംകെ സര്‍ക്കാരിന്റെയും അവരുടെ പങ്കാളികളായ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ഹിന്ദു വിരുദ്ധ മുഖം ജനങ്ങള്‍ക്കുമുന്നില്‍ കൂടുതല്‍ വെളിപ്പെടുത്തി. 2025 ഡിസംബറില്‍, ക്ഷേത്രത്തിന്റെ കുന്നിനു മുകളിലുള്ള ദീപത്തൂണില്‍ ദീപം തെളിക്കുന്നതിനെ ചൊല്ലിയുള്ള വിവാദത്തില്‍, മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭക്തര്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി. എന്നാല്‍, ഡിഎംകെ സര്‍ക്കാര്‍ ഈ ഉത്തരവിനെ അവഗണിച്ചു; ദര്‍ഗയുമായി ബന്ധപ്പെട്ട് സാമൂഹിക സൗഹാര്‍ദ്ദം തകരുമെന്ന വ്യാജവാദം സര്‍ക്കാരും ഡിഎംകെയും മുന്നോട്ടുവെച്ചു. കാര്‍ത്തിക ദീപം തെളിയിക്കുവാന്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ് സ്വാമിനാഥന്‍ തിരുപ്രംകുണ്ഡ്രം വിഷയത്തെ സമീപിച്ചത് നിയമപരമായി മാത്രമാണ്. റവന്യൂ രേഖകളും സര്‍വ്വേ നമ്പറുകളും പരിശോധിച്ചപ്പോള്‍ ദീപത്തൂണ്‍ ക്ഷേത്രഭൂമിയിലാണെന്ന ഉത്തമ ബോധ്യത്തിലാണ് അദ്ദേഹത്തിന്റെ സുചിന്ത്യമായ വിധിയുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസും ഡിഎംകെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ജസ്റ്റിസ് ജി. ആര്‍. സ്വാമിനാഥനെതിരെ ഇംപീച്ച്‌മെന്റ് നീക്കത്തിന് ശ്രമിച്ചത് നിയമത്തെപ്പോലും വെല്ലുവിളിച്ച് ഈ ഹൈന്ദവ നവോത്ഥാനത്തെ തകര്‍ക്കാനായിട്ടാണ്. ഇത് നമ്മുടെ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലായിട്ടും കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങളും, കപട ബുദ്ധിജീവികളും ഭരണഘടനാ വിദഗ്ധരുമെല്ലാം നിശബ്ദരായി ഈ ഹിന്ദുവിരുദ്ധതയ്‌ക്ക് പിന്തുണ നല്‍കി.
ഡിഎംകെ സര്‍ക്കാര്‍ പിന്തുടരുന്നത് പെരിയാറിന്റെ ഹിന്ദു വിരുദ്ധ ആശയങ്ങളുടെ തുടര്‍ച്ചയാണ്. സനാതന ധര്‍മ്മത്തെയും ഹിന്ദുവിന്റെ അവകാശങ്ങളെയും അടിച്ചമര്‍ത്തി ഹിന്ദുവിന്റെ ആത്മീയ ഉണര്‍വിനെ തകര്‍ക്കുവാനാണ് സ്റ്റാലിന്റെ സര്‍ക്കാര്‍ തിരുപ്രംകുണ്ഡ്രം മുരുകന്‍ ക്ഷേത്രത്തിലെ ഈ കിരാത പ്രവര്‍ത്തിയിലൂടെ ശ്രമിച്ചത്. ബിജെപിയടങ്ങുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളും, നരേന്ദ്ര മോദിയുടെ കേന്ദ്ര സര്‍ക്കാരും മാത്രമാണ് ഈ നടപടികളെ ശക്തമായി എതിര്‍ത്തത്. അധാര്‍മ്മിക ശക്തികളുടെ പിന്തുണയോടെ, ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഭരണകൂടം നിരന്തരം തച്ചുതകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മുന്നോട്ടുവരുന്ന ഏക പാര്‍ട്ടിയായി ബിജെപിയെ തമിഴ്നാട്ടിലെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. സനാതന ധര്‍മ്മത്തെ ആരെല്ലാമാണോ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവരുടെ മണ്ണില്‍ തന്നെ ആ മഹത്തായ സനാതന ധര്‍മ്മത്തിന്റെ മൂലമന്ത്രം ചൊല്ലി അതിനെ ഉണര്‍ത്തുക എന്ന ചരിത്രപരമായ ദൗത്യമാണ് നരേന്ദ്ര മോദിയും ബിജെപിയും സംഘപരിവാര്‍ സംഘടനകളും കൂടി ചെയ്യുന്നത്.
ലോകാരാധ്യനായ നരേന്ദ്ര മോദിയുടെ തിരുപ്രംകുണ്ഡ്രം ക്ഷേത്ര ദര്‍ശനം, ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു-മുരുക ഭക്തരെ ഒന്നിപ്പിക്കുന്നതും, തമിഴ്‌നാടിന്റെ ആധുനിക നവോത്ഥാന കാലഘട്ടത്തിലെ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടുന്നതുമായ ഒരു മഹത്തായ ചരിത്ര മുഹൂര്‍ത്തമായി മാറും എന്നത് തീര്‍ച്ചയാണ്.
(ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍)
















