ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്രസര്‍ക്കാരിന്റെ ഗുണകരമായ പരിഷ്‌കാരങ്ങളെ പോലും തൊഴിലാളികളുടെ പേര് പറഞ്ഞ് എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. 2024 മാര്‍ച്ച് അവസാനിച്ച കാലയളവിലെ റിപ്പോര്‍ട്ടിലാണ് പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിട്ടുള്ളത്. എംജിഎന്‍ആര്‍ഇജിഎയുടെ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളില്‍ അനുശാസിച്ചിരിക്കുന്നതില്‍ പ്രധാനപ്പെട്ട ബേസ്‌ലൈന്‍ സര്‍വേ പോലും നടത്തിയിട്ടില്ല.
സര്‍വേയുടെ അഭാവത്തില്‍ പ്രതീക്ഷിക്കുന്ന തൊഴില്‍ ആവശ്യകത, നടപ്പാക്കേണ്ട ജോലികളുടെ തരം, സ്വഭാവം, തൊഴിലിന് ആവശ്യമായ സമയം എന്നിവ നിര്‍ണയിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിഞ്ഞില്ല. ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഷിക പദ്ധതിയും ലേബര്‍ ബജറ്റും തയാറാക്കുന്നതില്‍ താഴെത്തട്ടില്‍ നിന്ന് മുകളിലേക്ക് എന്ന സമീപനം പാലിച്ചില്ല.
കമ്പോസ്റ്റ് കുഴികള്‍, സോക്ക് പിറ്റുകള്‍, വര്‍ക്ക് ഷെഡ്, കോഴിക്കൂട് തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന മിഷന്‍ അധിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു. ഇത് ഗുണഭോക്താക്കളെ തിരിച്ചറിയാതെ വ്യക്തിഗത ഗുണഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ഗുണഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തികളില്‍ 88.73 ശതമാനം നടപ്പാക്കാതിരിക്കുന്നതിനും കാരണമായി. കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികള്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പാക്കിയെങ്കിലും തൊഴിലുറപ്പുമായി സംയോജിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി. മേറ്റ് അല്ലെങ്കില്‍ വര്‍ക്ക്സൈറ്റ് സൂപ്പര്‍വൈസറെ ഗ്രാമപഞ്ചായത്തുകള്‍ നിയമിച്ചില്ല. പകരം മസ്റ്റര്‍ റോളില്‍ ഉള്‍പ്പെട്ട ഒരു തൊഴിലാളിയെ പ്രവര്‍ത്തിയുടെ അളവുകള്‍ രേഖപ്പെടുത്തല്‍, ദൈനംദിന മാര്‍ക്ക് ഔട്ടുകള്‍ നല്‍കല്‍ തുടങ്ങിയ മേറ്റിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചു. പ്രവര്‍ത്തി നടത്തിയ വ്യക്തി തന്നെ അളുവകള്‍ രേഖപ്പെടുത്തുന്നത് സുതാര്യതയേയും, ഉത്തവാദിത്വത്തെയും ബാധിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ എട്ട് ദിവസം മുതല്‍ നാല് മാസം വരെ കാലതാമസം ഉണ്ടായി. ഇത് വിദഗ്‌ദ്ധ, അവിദഗ്ധ തൊഴില്‍ വേതനവും, സാധന സാമഗ്രകിളുടെ ചെലവുകളും അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി. മസ്റ്റര്‍ റോള്‍ ക്ലോസ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരുന്നതെങ്കിലും 22 മാസം വരെ കാലതാമസം ഉണ്ടായി. വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ എംജിഎന്‍ആര്‍ഇജി നിയമത്തിലുണ്ട്. എന്നാല്‍ അതും നടപ്പായില്ല. കാലതാമസത്തിനുള്ള 99 ശതമാനം അപേക്ഷകളും നിരസിച്ചു. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ജോബ് കാര്‍ഡുകള്‍ നല്‍കേണ്ടതാണ്. എന്നാല്‍ 264 ദിവസം വരെ കാലതാമസം ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
വാര്‍ഷിക പദ്ധതികള്‍ തയാറാക്കുമ്പോള്‍ സുസ്ഥിരമായ ആസ്തികള്‍ സൃഷ്ടിക്കുക എന്നതും ഗ്രാമപഞ്ചായത്തുകള്‍ അവഗണിച്ചു. 2021 ജനുവരിയില്‍ രൂപീകരിച്ച സംസ്ഥാന വിജിലന്‍സ് സെല്‍ ശാക്തീകരിച്ചിട്ടില്ല, ജില്ലാ ഓംബുഡ്സ് പേഴ്സണ്‍മാരുടെ അവലോകന റിപ്പോര്‍ട്ടുകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച കാട്ടി. ഫലപ്രദമായ ട്രാക്കിങ് സംവിധാനവും ഉണ്ടായിരുന്നില്ല. നിരീക്ഷണ, പരാതിപരിഹാര സംവിധാനങ്ങളിലും പരാജയം സംഭവിച്ചു.
















