പത്രപ്രവര്‍ത്തനം ജീവിത ദൗത്യമാക്കിയ പി. നാരായണന്‍ എന്ന ‘നാരായണ്‍ജി’ കൈവയ്‌ക്കാത്ത മേഖല ഇല്ലെന്നുതന്നെ പറയാം. വായനയും എഴുത്തും കൗതുകമാക്കിയ നാരായണ്‍ജി ഇംഗ്ലീഷ്, ഹിന്ദി പ്രസംഗങ്ങളുടെയും ഗ്രന്ഥങ്ങളുടെയും പരിഭാഷ കൗതുകത്തോടെ നിര്‍വ്വഹിക്കുന്നു. എന്നിട്ടും പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ കിട്ടാത്തതെന്ത് എന്ന ചിന്തയായിരുന്നു പലര്‍ക്കും. ഏതായാലും ഈ വര്‍ഷത്തെ പ്രഖ്യാപനത്തില്‍ അതുണ്ടായതില്‍ അതിരില്ലാത്ത സന്തോഷം. ജന്മഭൂമിയുടെ സന്തോഷം പങ്കിടലും ആഘോഷവും ഫെബ്രുവരി 25ന് നടന്നു.
ഇന്ദിരാഗാന്ധിയുടെ കിരാതവാഴ്ചയുടേയും അടിയന്തരാവസ്ഥയുടേയും ഫലമായി അടച്ചുപൂട്ടപ്പെട്ട ജന്മഭൂമി സായാഹ്ന പത്രത്തിന്റെ പുനഃപ്രസിദ്ധീകരണം പ്രഭാതദിനപത്രമായിട്ടായിരുന്നു. അതു നടന്ന എറണാകുളം ടൗണ്‍ ഹാളിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അന്ന് മാനേജരായാണ് നാരായണ്‍ജി പ്രവര്‍ത്തനം തുടങ്ങിയത്. 1978 നവംബര്‍ 14നായിരുന്നു അത്. അന്നു തന്നെ ചടങ്ങ് നടത്താന്‍ പ്രത്യേക കാരണമുണ്ട്. അടിയന്തരാവസ്ഥക്കെതിരെ ലോക സംഘര്‍ഷ സമിതിയുടെ പ്രക്ഷോഭം തുടങ്ങിയത് നവംബര്‍ 14നാണ്. കേരളത്തില്‍ സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചത് പ്രൊഫ. എം.പി. മന്മഥന്‍ സാറായിരുന്നു. മുഖ്യ പത്രാധിപര്‍. കോഴിക്കോട് സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ പി.വി.കെ നെടുങ്ങാടിയായിരുന്നു. കോഴിക്കോട് വന്ന് താമസിക്കാന്‍ അളകാപുരി ടൂറിസ്റ്റ് ഹോമില്‍ മുറിയുണ്ടായിരുന്നു. ആ മുറിയില്‍ കഴിയവെയാണ് നെടുങ്ങാടിയേയും നാരായണ്‍ജിയേയും ടൂറിസ്റ്റ് ഹോം വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അടിയന്തരാവസ്ഥയില്‍ അടച്ചുപൂട്ടേണ്ടി വന്ന ഏക പത്രം ജന്മഭൂമിയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം നെടുങ്ങാടിയുടെ കണ്ണ് കെട്ടിയാണ് പോലീസ് കൊണ്ടു പോകാന്‍ ശ്രമിച്ചത്. അപ്പോള്‍ത്തന്നെ അദ്ദേഹം പറഞ്ഞു ‘എന്റെ കണ്ണ് കെട്ടേണ്ട. കണ്ണാടിയില്ലാതെ എനിക്ക് ആളെ കാണാനോ അക്ഷരങ്ങള്‍ തിരിച്ചറിയാനോ പറ്റില്ല എന്ന്. പക്ഷേ അതൊന്നും കേള്‍ക്കാനോ അനുസരിക്കാനോ പോലീസ് കൂട്ടാക്കിയില്ല. കണ്ണുകെട്ടി കൊണ്ടുതന്നെ നാരായണ്‍ജിയേയും നെടുങ്ങാടിയേയും കൊണ്ടുപോയി. ഒപ്പം പിന്നീട് ജന്മഭൂമിയുടെ കണ്ണൂര്‍ ന്യൂസ് എഡിറ്ററായിരുന്ന എ. ദാമോദരനും ഉണ്ടായിരുന്നു. പ്രിന്ററും പബ്ലിഷറുമായിരുന്ന ദത്താത്രേയ റാവുവിനെ വീട്ടില്‍ ചെന്നാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ട് ജയിലിലിട്ടശേഷം വിട്ടയയ്‌ക്കുകയായിരുന്നു.
എല്ലാത്തിനും ഒരു മറുപുറം ഉണ്ടല്ലോ. ഞാന്‍ കോഴിക്കോട്ടെത്തേണ്ടതായിരുന്നു. വരാനല്‍പ്പം വൈകിയതുകൊണ്ട് അന്ന് പോലീസിന്റെ വലയിലായില്ല. കോഴിക്കോട് പാളയത്തുള്ള വെങ്കിടേഷ് ബില്‍ഡിംഗിന്റെ മൂന്നാം നിലയിലെ ജന്മഭൂമി ഓഫീസിലെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്. അപ്പോള്‍ അവിടെ കണ്ട കാഴ്ച ഭീതിപ്പെടുത്തുന്നതായിരുന്നു. പത്രങ്ങളെല്ലാം വാരിവലിച്ചെറിഞ്ഞിരിക്കുന്നു. ടെലിഫോണ്‍ പൊട്ടിക്കിടക്കുന്നു. അടുത്തുള്ള കടക്കാരന്‍ പറഞ്ഞാണ് ക്രൂരതകള്‍ ബോധ്യപ്പെട്ടത്. സ്ഥലം വിടാന്‍ പറഞ്ഞതനുസരിച്ച് സ്ഥലംവിട്ടു. ടി.പി. വിനോദിനിയമ്മയും വന്നു. അവരെ പൊന്നാനിയിലേക്ക് തിരിച്ചുവിട്ട് ഞാന്‍ കണ്ണൂരിലേക്ക് മടങ്ങി. കോഴിക്കോട്ടു നടക്കേണ്ടിയിരുന്ന ജനസംഘം സ്റ്റേറ്റ് കൗണ്‍സില്‍ യോഗം മാറ്റിവയ്‌ക്കുകയും ചെയ്തു.
1972 ലാണ് ഞാന്‍ നാരായണ്‍ജിയെ കാണുന്നത്. അതിനു മുമ്പേ കേട്ടിരുന്നു. ജനസംഘത്തിന്റെ ഉത്തരമേഖലാ സംഘടനാ സെക്രട്ടറിയായിരുന്നു അന്ന് നാരായണ്‍ജി. കെ.ജി. മാരാര്‍ജി മധ്യമേഖലാ സംഘടനാ സെക്രട്ടറിയും കെ. രാമന്‍പിള്ള ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറിയും. ആരേയും പിടിച്ചു നിര്‍ത്തുന്ന അനുഗ്രഹീത പ്രഭാഷകനായിരുന്നു മാരാര്‍ജി. നാരായണ്‍ജിയും രാമന്‍പിള്ളയും അങ്ങനെയായിരുന്നില്ല. കാര്യങ്ങളെല്ലാം സത്യസന്ധമായി വിസ്തരിച്ചു പ്രതിപാദിക്കുമെങ്കിലും ആളെ ആകര്‍ഷിക്കുന്ന പ്രഭാഷകരായിരുന്നില്ല ഇരുവരും.
ഒരര്‍ത്ഥത്തില്‍, അറുപത് വര്‍ഷത്തോളം നീണ്ട എന്റെ പൊതു ജീവിതത്തില്‍ മായ്‌ക്കാനും മറയ്‌ക്കാനും കഴിയാത്ത വ്യക്തിത്വമാണ് നാരായണ്‍ജിയുടേത്. എന്റെ ഗുരുവും വഴികാട്ടിയുമാണ് അദ്ദേഹമെന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഞാന്‍ കാഞ്ഞങ്ങാട്ട് ചെന്നത് മാരാര്‍ജിയോടൊപ്പമാണ്. അവിടെ ഉമാനാഥ കമ്മത്തിന്റെ വീട്ടില്‍ പരമേശ്വര്‍ജിയുടെ അടുത്തെത്തിച്ചു. അന്നെനിക്ക് 40 രൂപയാണ് പ്രതിമാസ അലവന്‍സായി നിശ്ചയിച്ചത്. അത് തന്നെ എനിക്ക് അധികമായിരുന്നു. 20 രൂപയോളം മതി ഭക്ഷണത്തിന്. ബാക്കി തുക യാത്രയ്‌ക്കും. കാഞ്ഞങ്ങാട് മാരാര്‍ജി ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ആദ്യമായി ബന്തടുക്കയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ അവസരമുണ്ടായി. പിന്നീട് കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ തളാപ്പിലെ റേഷന്‍ കടക്ക് മുകളില്‍ ഒറ്റമുറി ജനസംഘം കാര്യാലയത്തില്‍ താമസവും തളാപ്പ് ക്ഷേത്രത്തിനടുത്ത് ശക്തി നിവാസില്‍ കുളിയും മറ്റു കാര്യങ്ങളും. ആര്‍എസ്എസ് ആസ്ഥാനമായിരുന്നു ശക്തിനിവാസ്. അതിനിടയില്‍ ജനസംഘം സമ്മേളനം കണ്ണൂരില്‍ ചേര്‍ന്നു. 1974ലെ സമ്മേളനത്തിലാണ് പത്രം ആരംഭിക്കണമെന്ന വ്യക്തമായ നിര്‍ബന്ധവും തീരുമാനവുമുണ്ടായത്. അതിന് കമ്പനി രൂപീകരിക്കാനും ഷെയര്‍ പിരിക്കാനുമുള്ള ചുമതല നാരായണ്‍ജിക്കായിരുന്നു. 10 രൂപയാണ് ഷെയര്‍. പത്രത്തിന്റെ പേരു കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം രാമന്‍പിള്ളക്ക് നല്‍കി. അങ്ങനെയാണ് തൃശൂരില്‍ നിന്നു പുറത്തിറങ്ങിയിരുന്ന ‘ജന്മഭൂമി’യുടെ ഉടമസ്ഥാവകാശം മാതൃകാപ്രചരണാലയത്തിന് ലഭിക്കുന്നത്.
ജന്മഭൂമിയുടെ ഷെയര്‍ ശേഖരിക്കാനും 1975 ഏപ്രില്‍ 28ന് പത്രം പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ലേഖകനാകാനുമുള്ള നിയോഗം എനിക്കും കിട്ടി. 1978 ല്‍ എറണാകുളത്ത് നിന്ന് ജന്മഭൂമി പ്രഭാത പത്രമായി പുറത്തിറങ്ങുമ്പോള്‍ അതിന്റെ കണ്ണൂര്‍ ലേഖകനാകാന്‍ നാരായണ്‍ജിയാണ് എന്റെ പേരെഴുതി പിആര്‍ഡിക്ക് കത്തയച്ചത്. എനിക്ക് പറ്റുന്ന പണിയല്ലിതെന്ന് പലകുറി പറഞ്ഞിട്ടും നാരായണ്‍ജി കുലുങ്ങിയില്ല. ‘നിനക്കു പറ്റും. നിനക്കേ പറ്റൂ’ എന്ന നിര്‍ബന്ധത്തിന് വഴങ്ങി ഞാനും പത്രലേഖകനായി. നിരന്തരമായ ഇടപെടലുകളും വെട്ടലും തിരുത്തലുമെല്ലാമായി ഗുരുവിന്റെ റോളെടുത്ത നാരായണ്‍ജി എന്റെ ഗുരുവായി. 50 വര്‍ഷത്തിലധികം നീണ്ട എന്റെ പത്രപ്രവര്‍ത്തനത്തില്‍ വഴികാട്ടിയും നാരായണ്‍ജിയാണ്. ഇടയ്‌ക്ക് പത്രത്തിന്റെ മുഖ്യപത്രാധിപരായി. നിരവധി പുസ്തകങ്ങളുടെയും പരിഭാഷയുടെയും അവകാശിയുമായി.
















