ആഗോളതലത്തില്‍ ശാസ്ത്രദിനം ആചരിക്കുന്നത് നവംബര്‍ 10-നാണെങ്കിലും, ഭാരതത്തില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. നമ്മുടെ രാജ്യത്തിന് ജന്മംകൊണ്ടും കണ്ടെത്തലുകള്‍ കൊണ്ടും വിഖ്യാതി നല്‍കിയ ഭൗതികശാസ്ത്രജ്ഞന്‍ ഡോ. സി.വി. രാമന്‍, ‘രാമന്‍ ഇഫക്ട്’ കണ്ടെത്തിയതിന്റെ (1928 ഫെബ്രുവരി 28) ഓര്‍മയ്‌ക്കായാണ് ഈ ദിവസം തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ യശസ്സ് ആഗോളതലത്തിലേക്ക് ഉയര്‍ത്തിയ ഒന്നായിരുന്നു രാമന്‍ പ്രഭാവം. ലണ്ടനിലേക്കുള്ള യാത്രയ്‌ക്കിടെ കടലിലെ അസാധാരണ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടെ തോന്നിയ ചെറിയ ആകാംക്ഷയായിരുന്നു ആ വലിയ കണ്ടുപിടുത്തത്തിന് നിമിത്തമായത്. ‘കടല്‍വെള്ളത്തിന് നീല നിറം വന്നതെങ്ങനെ?’ എന്ന സ്വാഭാവിക സംശയം പിന്നീട് ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ രാജ്യത്തിന്റെ അഭിമാനമായ കണ്ടുപിടുത്തത്തിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചു. ആകാശത്തിന്റെ പ്രതിഫലനമല്ല, മറിച്ച് പ്രകാശത്തിന് രൂപപരിണാമം സംഭവിക്കുന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം കണ്ടെത്തി. നീണ്ട ആറു വര്‍ഷത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയത്.
ശാസ്ത്രദിനത്തിന്റെ തുടക്കം
1986-ല്‍ ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) മുന്നോട്ടുവെച്ച നിര്‍ദ്ദേശപ്രകാരം 1987 മുതലാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി രാജ്യമൊട്ടാകെ കൊണ്ടാടുന്നത്. ഓരോ വര്‍ഷവും പ്രത്യേക വിഷയം (തീം) കേന്ദ്രീകരിച്ചായിരിക്കും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) പരിപാടികള്‍ ആസൂത്രണം ചെയ്യുക. 2026 ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയം ‘ശാസ്ത്രരംഗത്തെ വനിതകള്‍: വികസിത ഭാരതത്തിന്റെ ചാലകശക്തി’ എന്നതാണ്. ഭാരതം 2047-ഓടെ ഒരു ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍, ആ പ്രയാണത്തിന്റെ ഏറ്റവും വലിയ ചാലകശക്തിയായി മാറുന്നത് സ്ത്രീശക്തിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഈ വിഷയത്തിലുണ്ട്. പ്രത്യേകിച്ച് ശാസ്ത്ര-സാങ്കേതിക-ഗവേഷണ മേഖലകളില്‍ ഭാരത വനിതകള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.
ഭാരത വനിതകളുടെ ശാസ്ത്ര ഇടപെടലുകള്‍
ശാസ്ത്രലോകം പുരുഷാധിപത്യത്തിന്റേതാണെന്ന ധാരണയെ തിരുത്തിക്കുറിച്ച അസാമാന്യ പ്രതിഭകളായ വനിതകള്‍ നമുക്കിടയിലുണ്ട്. രാജ്യത്തെ ആദ്യത്തെ വനിതാ ഡോക്ടറായ ആനന്ദിഭായ് ജോഷി, സസ്യശാസ്ത്രജ്ഞയായ ജാനകി അമ്മാള്‍, ‘മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ടെസ്സി തോമസ് തുടങ്ങിയവര്‍ ഈ പാതയിലെ വഴികാട്ടികളാണ്. ഇവരുടെ ചുവടുപിടിച്ച് ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് ഇന്ന് ശാസ്ത്രഗവേഷണത്തിലേക്ക് കടന്നുവരുന്നത്. ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ അഭിമാനമായ ‘ചന്ദ്രയാന്‍-3’ ദൗത്യത്തിന്റെ വിജയം ലോകത്തിന് കാട്ടിക്കൊടുത്തത് ഭാരത വനിതാ ശാസ്ത്രജ്ഞരുടെ കരുത്താണ്. മിഷന്‍ ഡയറക്ടര്‍മാരായും പ്രോജക്ട് ഡയറക്ടര്‍മാരായും സ്ത്രീകള്‍ മുന്‍നിരയില്‍ നിന്ന് നയിച്ചപ്പോള്‍ അത് വികസിത ഭാരതത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായി മാറി. മംഗള്‍യാന്‍ ദൗത്യത്തിലും സ്ത്രീകളുടെ പങ്കാളിത്തം ലോകശ്രദ്ധ നേടിയിരുന്നു. ഒരു രാജ്യത്ത് വികസനം പൂര്‍ത്തിയാകണമെങ്കില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ തുല്യമായ സ്ത്രീ പങ്കാളിത്തം അനിവാര്യമാണ്.
ശാസ്ത്രവും സാമൂഹിക മാറ്റവും
ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തവും മാനവരാശിയുടെ നന്മയ്‌ക്കും പുരോഗതിക്കുമായി പ്രയോജനപ്പെടുത്തേണ്ടത് മനുഷ്യ മനസ്സുകളാണ്. ഇന്നൊവേഷന്‍ രംഗത്തും പേറ്റന്റ് രജിസ്ട്രേഷന്‍ രംഗത്തും നമ്മുടെ നാട്ടിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഇന്ന് പ്രകാശവേഗം കൈവന്നിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഗവേഷണ രംഗത്തെയും സാങ്കേതിക രംഗത്തെയും അനന്തസാധ്യതകളെ കൈപ്പിടിയിലൊതുക്കാന്‍ നമ്മുടെ പുതുതലമുറയെ പ്രാപ്തരാക്കുന്നു.
വെല്ലുവിളികളും അതിജീവനവും
തുല്യതയുടെ ഈ കാലഘട്ടത്തിലും ശാസ്ത്രരംഗത്ത് സ്ത്രീകള്‍ ലിംഗവിവേചനം, സാമൂഹിക സമ്മര്‍ദ്ദം തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രയാസങ്ങള്‍ പലപ്പോഴും മിടുക്കരായ ഗവേഷകരെ ഈ രംഗത്തുനിന്ന് പിന്തിരിപ്പിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘വിജ്ഞാന്‍ ജ്യോതി’, ‘ഗതി’ (GATI) തുടങ്ങിയ പദ്ധതികള്‍ പെണ്‍കുട്ടികളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനും ലക്ഷ്യമിടുന്നു.
ശാസ്ത്ര ദിനാചരണത്തിന്റെ പ്രാധാന്യം
ദൈനംദിന ജീവിതത്തില്‍ ശാസ്ത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കാനാണ് ഓരോ വര്‍ഷവും ശാസ്ത്രദിനം ആചരിക്കുന്നത്. ശാസ്ത്രരംഗത്തെ നേട്ടങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തി തെറ്റിദ്ധാരണകള്‍ നീക്കാനും ഈ ദിനാചരണം സഹായിക്കുന്നു. വിദ്യാലയങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും പ്രദര്‍ശനങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. ശാസ്ത്ര ചിന്താഗതിയുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്.
ശാസ്ത്രലോകത്തെ ഭാരതത്തിന്റെ വനിതാരത്‌നം: അസിമ ചാറ്റര്‍ജി
ഭാരതത്തിലെ ആദ്യത്തെ വനിതാ ശാസ്ത്ര ഗവേഷകയായിരുന്ന അസിമ ചാറ്റര്‍ജിയെ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് പ്രചോദനാത്മകമാണ്. സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രാതിനിധ്യമില്ലാതിരുന്ന എട്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് (1944ല്‍) കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് അവര്‍ ഗവേഷണ ബിരുദം നേടി. 2017-ല്‍ ഗൂഗിള്‍ ഡൂഡിലിലൂടെ നൂറാം ജന്മദിനം ആശംസിച്ചപ്പോഴാണ് പലരും ഈ മഹദ്വ്യക്തിത്വത്തെക്കുറിച്ച് അറിഞ്ഞത്. 1917 സപ്തംബര്‍ 23-ന് കൊല്‍ക്കത്തയില്‍ ജനിച്ച അവര്‍ ഓര്‍ഗാനിക് കെമിസ്ട്രിയിലാണ് ഡോക്ടറേറ്റ് നേടിയത്. ഔഷധസസ്യങ്ങളെക്കുറിച്ച് പഠിച്ച അസിമ അപസ്മാരത്തിനും മലേറിയയ്‌ക്കും ഫലപ്രദമായ ഔഷധങ്ങള്‍ വികസിപ്പിച്ചു. ക്യാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പിക്കായി ഇന്നും ഉപയോഗിക്കുന്ന വിന്‍ക ആല്‍ക്കലോയിഡുകളുടെ (Vinca Alkaloids) കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്തെ ഭാരതത്തിന്റെ വലിയ കുതിച്ചുചാട്ടമായിരുന്നു.
അപസ്മാരത്തിനും മലേറിയയ്‌ക്കും ഫലപ്രദമായ ഔഷധങ്ങള്‍ വികസിപ്പിച്ചെടുത്തതോടെയാണ് അസിമാ ചാറ്റര്‍ജിയെയും അവരുടെ ഗവേഷണങ്ങളേയും ലോകം അറിഞ്ഞു തുടങ്ങിയത്. അസിമയിലെ രസതന്ത്രജ്ഞയെ ലോകം ആരാധിച്ചുതുടങ്ങിയത് വിന്‍ക ആല്‍ക്കലോയിഡുകളുടെ കണ്ടുപിടുത്തത്തോടെയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും കീമോതെറാപ്പിക്കായി വ്യാപകമായി ഉപയോഗിക്കുന്നത് അതേ വിന്‍ക ആല്‍ക്കലോയിഡുകളാണെന്നറിയുമ്പോഴാണ് അവരുടെ കണ്ടുപിടുത്തത്തിന്റെ മഹത്വം നാമറിയുക. കാന്‍സര്‍ ബാധിച്ച ജീവകോശങ്ങളുടെ വളര്‍ച്ച തടയാന്‍ കഴിവുണ്ട് വിന്‍ക ആല്‍ക്കലോയിഡിന്.
ശാസ്ത്രബോധത്തിന്റെ പ്രാഥമിക അടിത്തറയുള്ള പുതുതലമുറ രാജ്യത്ത് വളരേണ്ടതുണ്ട്. യുക്തിഭദ്രമായി ചിന്തിക്കാനും പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിലെത്താനും അവര്‍ക്ക് കഴിയണം. വികസിത ഭാരതം എന്നത് കേവലം സാമ്പത്തിക വളര്‍ച്ച മാത്രമല്ല, വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ നിര്‍മിതി കൂടിയാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം (ടഠഋങ) എന്നീ മേഖലകളില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെ മാത്രമേ ഭാരതത്തിന് ലോകത്തിന്റെ നെറുകയില്‍ എത്താന്‍ സാധിക്കൂ. ലാബുകളിലെ പരീക്ഷണനാളങ്ങളില്‍ നിന്ന് വികസിത ഭാരതത്തിന്റെ പ്രകാശമായി മാറാന്‍ ഓരോ ഭാരതീയ വനിതയ്‌ക്കും സാധിക്കട്ടെ.
(തൃശൂര്‍ സെന്റ്. തോമസ് കോളജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)
















