Samskriti

ശരണം… ശരണം…    ആറ്റുകാലമ്മേ

Published by
ഇറക്കത്ത് രാധാകൃഷ്ണന്‍

കുംഭമാസ കാര്‍ത്തിക നാളില്‍ കൊടുങ്ങല്ലൂരമ്മയെ തോറ്റം പാട്ടിലൂടെ കാപ്പുകെട്ടി കുടിയിരുത്തി 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആഘോഷിക്കുന്ന അനന്തപുരയിലെ മികച്ച ആരാധനാകേന്ദ്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. ഒമ്പതാം നാളാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍പൊങ്കാല. പത്താം നാളിലെ കുരുതി തര്‍പ്പണത്തോടെയാണ് ഉത്സവം സമാപിക്കുക.  ഉത്സവനാളുകളില്‍ ശ്രീഭദ്രകാളിയുടെ സാന്നിധ്യവും മറ്റു ദിവസങ്ങളില്‍ ത്രയ്യംബികയുടെ ചൈതന്യവും പ്രത്യക്ഷമായി, ജാതിമത ഭേദമില്ലാതെ സകല ഭക്തരേയും അനുഗ്രഹിക്കുന്ന വരദായിനിയാണ് ആറ്റുകാലമ്മ. ശബരിമല പോലെ ഭക്തരുടെ ശരണം വിളിയില്‍ മുഖരിതമാകുന്ന ഈ ക്ഷേത്രം പൊങ്കാല നാളില്‍ ലോകത്തെവിടെയുമുള്ള സ്ത്രീജനങ്ങള്‍ തിരുനടയിലെത്തി അമ്മേ എന്ന് ശരണം വിളിക്കുന്നതിനാല്‍ ‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്നു.  എല്ലാവര്‍ക്കും അമ്മയായ ആറ്റുകാല്‍ ദേവിയുടെ ഭക്തി നിറഞ്ഞ അന്തരീക്ഷവും മാഹാത്മ്യവും വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കും അതീതമാണ്.

ആദിപരാശക്തിയായ ജഗദംബ എല്ലാ ജീവജാലങ്ങളുടെയും മാതാവാണ്.  ബ്രഹ്‌മാവിഷ്ണു മഹേശ്വരന്‍മാര്‍ക്കും ആശ്രയമാകുന്ന ദേവി, ഭഗവാന്‍ നാരായണന്‍  ആലിലയില്‍ ശയിക്കുന്ന സമയത്തും ദര്‍ശനം നല്‍കുന്നു.  മാതൃഭാവത്തിന്റെ ഉറവിടമായ ദേവിയെ കേരളത്തില്‍ മാത്രമല്ല ഭാരതത്തിലെ എല്ലായിടത്തും ആരാധിച്ച് പൂജ നടത്തുന്നു.  ഹൈന്ദവ വിശ്വാസമനുസരിച്ച് ഭദ്രകാളി സംഹാരത്തിന്റെ ദേവതയായും രണദേവതയായും കണക്കാക്കപ്പെടുന്നു. കളരികളിലും കാവുകളിലും പ്രധാന ആരാധനാ മൂര്‍ത്തിയാണ് ദേവി.

ആദിപരാശക്തിയുടെ പ്രധാന മൂന്ന് ഭാവങ്ങളില്‍ ഒന്നാണ് മഹാകാളി. ശിവപുത്രി ഭദ്രകാളി, അഥര്‍വാണ ഭദ്രകാളി എന്നിവയാണ് മറ്റ് രണ്ട് ഭാവങ്ങള്‍. വേദങ്ങളില്‍ പഞ്ചഭൂതങ്ങളിലെ അഗ്നിയോടാണ് ദേവിയെ ഉപമിച്ചിട്ടുള്ളത്.  ശിവന്റെ തൃക്കണ്ണില്‍ ജന്മമെടുത്തവള്‍. ദശമഹാവിദ്യകള്‍, സപ്തമാതാക്കള്‍ എന്നിവരിലും പ്രധാനിയാണ് കാളിദേവി.  കാളി എന്നാല്‍  കാളുന്നവള്‍, കറുത്തവള്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്.

അന്ധകാരമായ അജ്ഞാനത്തെ നശിപ്പിച്ച് ഭദ്രമായ കാലം നല്‍കുന്നവള്‍ എന്നര്‍ത്ഥത്തിലും ഭദ്രകാളി അറിയപ്പെടുന്നു.  കാളിഘട്ട്, ഉജ്ജയിനി എന്നിവിടങ്ങളിലെ ഭദ്രകാളിക്ഷേത്രം  പ്രസിദ്ധമാണ്. കാളിദാസനും, ശ്രീരാമകൃഷ്ണ പരമഹംസരും, വാഗ്ഭടനും കാളിഭക്തരായിരുന്നു.  സകല ജീവജാലങ്ങള്‍ക്കും അഭയവും ആശ്രയവും നല്‍കുന്നതിനാല്‍ സനാതനിയായും സര്‍വ്വേശ്വരിയായും അമ്മ അറിയപ്പെടുന്നു. ദേവി പുരാണത്തില്‍ രക്തബീജനെ വധിക്കാന്‍ പാര്‍വ്വതിദേവി തമോഗുണത്തില്‍ ജനിച്ചതാണ് മഹാകാളി. ശിവ പാര്‍വ്വതി പുത്രിയായും പരമശിവന്റെ തൃക്കണ്ണില്‍നിന്ന് ദാരികവധത്തിനായി ജനിച്ചവളെന്നും പറയുന്നുണ്ട്. മധുകൈടഭനേയും ചണ്ഡമുണ്ഡന്മാരേയും ദേവി വധിക്കുന്നു.  ചാമുണ്ഡ, കാളരാത്രി, മാരിയമ്മന്‍, ശ്രീകുരുമ്പ, ഭൈരവി, പരാശക്തി, ബാലഭദ്ര, പ്രകൃതി, ചണ്ഡിക, കൊറ്റവേ തുടങ്ങിയ വിവിധഭാവങ്ങളിലും ദേവിയെ ആരാധിക്കുന്നു.  ദുര്‍ഗ്ഗയുടെ കറുത്ത ഭാവമാണ് കാളി.  അഗ്നിക്ക് ഏഴു നാവുകള്‍ ഉള്ളതില്‍ കറുത്ത നാവായി കാളിയെ കാണുന്നു.  കാളിയുടെ നാവ് സംസാരശേഷിയുടെ പ്രതീകമാണ്. കാളിദാസനേയും വാഗ്ഭടനേയും പണ്ഡിതരാക്കിയത് ദേവി കാളിയാണ്.

ഒരു കൈയില്‍ അഭയമുദ്രയും മറുകൈയില്‍  വരമുദ്രയുമാണ്്.  നാവ് സംസാരശേഷിയും തലയോട് ബുദ്ധിശക്തിയും അരയില്‍ അണിയുന്ന വിരലുകള്‍ എഴുതാനുള്ള കഴിവിനെയുമാണ് കാണിക്കുന്നത്. നമുക്ക് ആവശ്യമായ എല്ലാ ആഗ്രഹങ്ങളും നല്‍കുന്ന വരദായിനിയാണ് അമ്മ.  ഋക്, യജുസ്, സാമം അഥര്‍വ്വം എന്നീ നാല് വേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം എന്നീ ശാസ്ത്രങ്ങള്‍ക്കും ഛന്ദസ്, മീമാംസ, ന്യായവിസ്താരം, ധര്‍മ്മശാസ്ത്രങ്ങള്‍, പുരാണങ്ങള്‍, ആയുര്‍വേദം, ധനുര്‍വേദം, അര്‍ത്ഥശാസ്ത്രം തുടങ്ങിയവയ്‌ക്കും അധിപയാണ് ശുദ്ധജ്ഞാനസ്വരൂപിണിയായ അമ്മ. എല്ലാ വിദ്യകളും അമ്മയുടെ വിഭൂതികളുടെ അംശങ്ങളാണ്. സകലഃസമസ്തഃവിദ്യഃ അറുപത്തിനാല് കലകളോട് ചേര്‍ന്ന എല്ലാ വിദ്യകളുടേയും നാഥയാണ്. എല്ലാ സ്ത്രീകളും  ദേവിയുടെ രൂപഭേദങ്ങള്‍ മാത്രമാണ്.  കലാവതികളായ എല്ലാ സ്ത്രീകളും  ദേവി തന്നെ.  സകലരുടേയും ഹൃദയത്തില്‍ ബുദ്ധിരൂപേണ സ്ഥിതി ചെയ്യുന്നവളും സ്വര്‍ഗ്ഗ മോക്ഷങ്ങള്‍ നല്‍കുന്നതും സകല ചരാചരങ്ങള്‍ക്കും ഉല്‍പ്പത്തി, വളര്‍ച്ച, നാശം എന്നിവ പ്രദാനം ചെയ്യുന്നവളും അമ്മതന്നെ. അഗ്നിപ്രഭയും സൂര്യപ്രഭയും ചന്ദ്രപ്രഭയും ഉള്ള അമ്മ ഗൗരവര്‍ണ്ണയായ നാരായണിയാണ്. കാളിയായ ദേവി തന്നെയാണ് ഗൗരിയായും മാറുന്നത്.  ബ്രഹ്‌മശക്തിയായി  പ്രപഞ്ചസൃഷ്ടി നടത്തി രക്ഷയുടെ ചുമതലയേല്‍ക്കുന്നതും സംഹാരം നടത്തുന്നതും ഗുണമയിയായ അമ്മതന്നെ.

ചേരന്മാരുടെ ഭരണ കാലത്തും ദേവീക്ഷേത്രത്തിന് പ്രാധാന്യം നല്‍കിയിരുന്നു. ചിലപ്പതികാരത്തിലും പതിവ്രത കണ്ണകിയാണ്.  മധുരാപുരി അഗ്നിക്കിരയാക്കിയ കണ്ണകി കേരളത്തിലെ അമ്മദൈവ പുരാവൃത്തങ്ങളില്‍ ഒരു ദേവതയാണ്.  കണ്ണകിയെ തെക്കന്‍ഭാരത സംസ്‌കാരത്തില്‍ മുഖ്യദേവതയായി  കാണുന്നു.  കൊടുങ്ങല്ലൂര്‍ കാളിക്ഷേത്രം ചേരന്‍ ചെങ്കെടുവന്‍ നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ആറ്റുകാലമ്മയും ചെട്ടികുളങ്ങര മാതേവി അമ്മയും മാടായി കാവിലമ്മയും തരുമാന്ധാംകുന്നിലമ്മയും കാളിയുടെ അംശാവരതാരങ്ങളെന്നാണ് കരുതുന്നത്.  കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ പച്ചപ്പന്തലില്‍ തോറ്റം പാട്ടുപാടി കുടിയിരുത്തി ഉത്സവത്തിന് തുടക്കമിടുന്നു. പാണ്ഡ്യ രാജാവിന്റെ വധം കഴിയുമ്പോഴാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചെണ്ടമേളം, വായ്‌ക്കുരവ, കതിനാ വെടി എന്നിവയുടെ ശബ്ദതരംഗം പൊങ്കാലക്കാരുടെ ഹൃദയങ്ങളില്‍ ഭക്തിയുടെ അലകള്‍ സൃഷ്ടിക്കും. നാഗപ്പാന എന്നറിയപ്പെടുന്ന മണ്‍കലം മേല്‍ശാന്തി പണ്ടാരയടുപ്പില്‍  വച്ച് തീ പകരുമ്പോള്‍ നഗരം തന്നെ യാഗശാലയായി മാറുന്ന നിമിഷമാണ്. അമ്മേ നാരായണ തുടങ്ങിയ ശരണമന്ത്രങ്ങളാല്‍ അന്തരീക്ഷം മുഖരിതമാകും. പൊങ്കാലയടുപ്പുകള്‍ ഹോമകുണ്ഡങ്ങളാകും.

മേല്‍ശാന്തി ക്ഷേത്രത്തിനകത്ത് നിവേദ്യം തയ്യാറാക്കുന്ന കൊച്ചു തിടപ്പള്ളിയിലേയ്‌ക്കും പിന്നീട്  വലിയ തിടപ്പള്ളിയിലേയ്‌ക്കും അടുപ്പുകളില്‍ ദീപം പകരുന്നു. അതിനുശേഷം ക്ഷേത്രത്തിനകത്തുവന്ന് ദീപം സഹശാന്തിക്ക് കൈമാറുന്നു.  സഹമേല്‍ശാന്തി പാട്ടുപുരയുടെ മുന്നില്‍ ഒരുക്കിയിരിക്കുന്ന പണ്ടാരയടുപ്പില്‍ ദീപം പകരുന്നു. അപ്പോഴാണ് ചെണ്ടമേള ശബ്ദം പുറപ്പെടുന്നത്.   ക്ഷേത്ര പരിസരവും, പൊങ്കാലയടുപ്പുകളും തീപകരുകയും പണ്ടാരയടുപ്പില്‍ പൊങ്കാല പൊങ്ങുകയും ചെയ്യും. പിന്നീട് നിശ്ചിത സമയത്ത്  കൊച്ചു തിടപ്പള്ളിയിലേയും വലിയതിടപ്പള്ളിയിലേയും വഴിപാടുകള്‍ നിവേദിച്ച ശേഷം പാട്ടുപുരയ്‌ക്ക് മുമ്പിലുള്ള പണ്ടാര കലത്തിലെ പൊങ്കാല നിവേദിക്കും.  പിന്നീടാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ പോലീസ് വാഹനങ്ങളുടെ സഹായത്തോടെ പോറ്റിമാരെ എത്തിച്ച് പൊങ്കാല നിവേദിക്കുന്നു. പൊങ്കാലയില്‍ പഞ്ചഭൂതസങ്ക്‌ലപമാണുള്ളത്. പൊങ്കാല ഇടാനുള്ള മണ്‍കലം പൃഥ്വി ഭൂതത്തേയും അരി, ശര്‍ക്കര, നാളികേരം, ജലം എന്നിവ ജലഭൂതത്തേയും തീ അഗ്‌നി ഭൂതത്തേയും, പൊങ്കാലയടുപ്പില്‍ നിന്നുയരുന്ന പുക വായു ഭൂതത്തേയും നിവേദിക്കുന്ന പുഷ്പം കാശ ഭൂതത്തേയും പ്രതിനിധീകരിക്കുന്നു. കലം പ്രപഞ്ചത്തിന്റെയും അരി അഹം ബോധത്തിന്റെയും ശര്‍ക്കര ആനന്ദത്തിന്റെയും നാളികേരം പഞ്ചകോശ നിര്‍മ്മിതമായ ശരീരത്തിന്റെയും പ്രതീകമാണ്. പൊങ്കാല തിളയ്‌ക്കുമ്പോള്‍ പഞ്ചകോശ നിര്‍മ്മിതമായ ശരീരത്തിലെ മനസ്സ് അഥവാ അഹം ബോധം അഖണ്ഡമായ ആനന്ദമായി പരിണമിക്കുന്നു.

ദേവീധ്യാന രീതി ദേവീപുരാണം പറയുന്നുണ്ട്.  സ്വര്‍ണ്ണത്താമരപ്പൂവിന്റെ മദ്ധ്യത്തിലിരിയ്‌ക്കുന്ന ദേവിക്ക് മൂന്ന് നയനങ്ങളുണ്ട്.  മിന്നല്‍ കൊടിയുടെ പ്രകാശവുമുണ്ട്. ശംഖചക്രങ്ങളേയും അഭയമുദ്രകളേയും കയ്യില്‍ ധരിച്ചിരിക്കുന്നു.  ചന്ദ്രക്കല, കണ്ഠാഭരണം, തോള്‍വള, ഹാരം, കുണ്ഡലം എന്നിവയെല്ലാം അണിഞ്ഞിരിക്കുന്നു.  ദേവേന്ദ്രന്‍ തുടങ്ങിയ ദേവതകളാല്‍ സിംഹാസനാരൂഢയായ ദേവിയെ  ദേവതകള്‍ നിത്യവും പ്രാര്‍ത്ഥിക്കുന്നു.  ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഖണ്ഡ, കുശ്മാണ്ഡ, സക്ന്ദമാതാവ്, കാര്‍ത്ത്യായിനി, കാളരാത്രി, മഹാഗൗരി, സിദ്ധിത (അഷ്ട സിദ്ധികള്‍ നല്‍കുന്നവള്‍) എന്നിവരാണ് നവ ദുര്‍ഗ്ഗകള്‍. ദുര്‍ഗമന്‍ എന്ന അസുരനെ കൊന്നതിനാല്‍ ദുര്‍ഗ്ഗയായി.  ബുദ്ധി, നിദ്ര, തന്ദ്രി, ആലസ്യം, ദയ, ഓര്‍മ്മ, ഉത്ഭവം, ക്ഷമ, ഭ്രമം, ശാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം എന്നിവയുള്ളവളാണ് ദുര്‍ഗ്ഗ.

ഭഗ ശബ്ദത്തിന്  ഈശ്വരീയഭാവം എന്നും അര്‍ത്ഥമുണ്ട്. ഐശ്വര്യം,. ധര്‍മ്മം, കീര്‍ത്തി, ശ്രീ, ജ്ഞാനം, വിജ്ഞാനം എന്നീ ഷഡ്ഗുണങ്ങള്‍ ഭഗ ശബ്ദത്തിനുണ്ട്. ഭഗത്തോടുകൂടിയവള്‍ ഭഗവതി.
‘മഹാചതുഃ ഷഷ്ടികോടി യോഗിനീഗണസേവിതേ
ശ്രീ പ്രപഞ്ച മാതാവേ സാഷ്‌ട്രാംഗവന്ദനം’
പൊങ്കാലയെ നിസ്സാരമായി  കാണരുത്.  ദേവി  ശരണം എന്ന് മനസ്സിലുറപ്പിച്ച് ഭജിച്ചു ജീവിക്കുന്ന ഏതൊരു ഭക്തനും താപത്രയം ബാധിക്കുകയേയില്ല.   സ്ത്രീ ദേവത എന്നു പരിഹസിക്കുന്നവര്‍ക്ക് കുടുംബം തന്നെ ഇല്ലാതാക്കിക്കളയുവാന്‍ ശ്രീപരമേശ്വരന്‍ ദേവിയെ അനുഗ്രഹിച്ചിട്ടുണ്ട്.  കുടുംബവും സന്തതികളും ഐശ്വര്യത്തോടെ ദീര്‍ഘായുസ്സായി കഴിയുവാന്‍ പൊങ്കാല ദിവസം ദേവിയെ ഭജിച്ചാല്‍ മതിയാകും.  അതിന്റെ തെളിവാണ് പൊങ്കാല മഹത്വം പ്രസിദ്ധി ആര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നത്.  നിന്ദിച്ചാല്‍ സര്‍വ്വനാശവും ഭജിച്ചാല്‍ സര്‍വ്വഐശ്വര്യവും തരും ആറ്റുകാല്‍ അമ്മക്ക് അനന്തകോടി പ്രണാമം.