ന്യൂദൽഹി: മദ്യനയ അഴിമതി കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനറും മുൻ ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. തന്നെയും എഎപി നേതാവ് മനീഷ് സിസോഡിയ ഉൾപ്പെടെ 23 പേരെയും കോടതി കുറ്റവിമുക്തരാക്കിയതിലുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രതികരണത്തെക്കുറിച്ച് ഒരു പത്രസമ്മേളനത്തിൽ ചോദിച്ചപ്പോൾ കോൺഗ്രസ് പാർട്ടിക്ക് നാണമില്ലാത്തതാണെന്ന് കെജ്‌രിവാൾ തുറന്നടിച്ചു.
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും മറ്റ് എഎപി നേതാക്കൾക്കും ദൽഹിയിലെ റൗസ് അവന്യൂ കോടതി നൽകിയ ഇളവിനെക്കുറിച്ച് കോൺഗ്രസ് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, തന്റെ പാർട്ടിയിലെ നേതാക്കൾ ജയിലിലേക്ക് പോകേണ്ടിവന്നു, പക്ഷേ കോൺഗ്രസിലെ ഗാന്ധി കുടുംബത്തിലെ നേതാക്കൾ ജയിലിലേക്ക് പോകേണ്ടിവന്നോ എന്ന് കെജ്‌രിവാൾ ശക്തമായി തിരിച്ചടിച്ചു.
വദ്രയും രാഹുലും സോണിയയും ജയിലിൽ പോയോ ?
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ദ്രോഹിക്കാൻ ബിജെപി സർക്കാർ നിങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടെന്ന ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ടെന്നായിരുന്നു പത്രസമ്മേളനത്തിലെ ചോദ്യം. എന്നാൽ ഇതിന് കെജ്‌രിവാൾ മറുപടി പറഞ്ഞു. “ഞാൻ നിങ്ങളോട് ചോദിക്കട്ടെ… കെജ്‌രിവാൾ ജയിലിൽ പോയിരുന്നോ? റോബർട്ട് വാദ്ര ജയിലിൽ പോയിരുന്നോ? സഞ്ജയ് സിംഗ് ജയിലിൽ പോയിരുന്നോ? രാഹുൽ ഗാന്ധി ജയിലിൽ പോയിരുന്നോ? മനീഷ് സിസോഡിയ ജയിലിൽ പോയിരുന്നോ? സോണിയ ഗാന്ധി ജയിലിൽ പോയിരുന്നോ?”- കെജരിവാൾ ചോദിച്ചു.
കൂടാതെ കോൺഗ്രസുകാർക്ക് നാണമില്ല , എന്ത് മുഖഭാവത്തോടെയാണ് ഇവർ സംസാരിക്കുന്നത്, ഇങ്ങനെ പറയാൻ കോൺഗ്രസുകാർക്ക് നാണക്കേട് തോന്നുന്നില്ലേ…” – കെജ്രിവാൾ പറഞ്ഞു.
നേരത്തെ ഗുജറാത്ത് പഞ്ചാബ് തിരഞ്ഞെടുപ്പുകൾ മനസ്സിൽ വെച്ചാണ് കെജ്‌രിവാളിനെയും സിസോദിയയെയും കുറ്റവിമുക്തരാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കോൺഗ്രസ് പാർട്ടി വക്താവ് പവൻ ഖേരയാണ് ഇൻസ്റ്റാഗ്രാമിൽ ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത് രംഗത്തെത്തിയത്.
അതേ സമയം മദ്യനയ അഴിമതിയിൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ എന്നിവരെയും മറ്റ് 21 പേരെയും തെളിവുകളുടെ അഭാവത്തിൽ ദൽഹിയിലെ റൗസ് അവന്യൂ കോടതി വെള്ളിയാഴ്ച കുറ്റവിമുക്തരാക്കിയിരുന്നു.
















