ഗോവ: പ്രളയകാലത്ത് കേരളത്തിന്റെ ജീവൻ രക്ഷകരായി മാറിയ മത്സ്യതൊഴിലാളികൾക്ക് ഇപ്പോൾ കൂടുതൽ ശാസ്ത്രീയവും സുരക്ഷിതവുമായ പരിശീലനം നൽകുന്നത് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് (എൻഐഡബ്ലുഎസ്) ആണ്. കടലിന്റെയും പ്രളയജലത്തിന്റെയും വെല്ലുവിളികളെ നേരിടാൻ ആവശ്യമുള്ള ആധുനിക സാങ്കേതിക വിദ്യകളും സ്വയംരക്ഷാ മാർഗങ്ങളും ഇവിടെ പ്രായോഗികമായി പഠിപ്പിക്കുന്നു.
2018–19 കാലഘട്ടത്തിലെ പ്രളയങ്ങളിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികൾക്ക് ദുരന്തനിവാരണത്തിൽ ശാസ്ത്രീയ പിന്തുണ അനിവാര്യമാണ് എന്ന തിരിച്ചറിവാണ് ഈ പരിശീലനത്തിന് പിന്നിൽ. മോശമായ കാലാവസ്ഥ, ശക്തമായ തിരമാലകൾ, അനിശ്ചിത ജലപ്രവാഹങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ വേണ്ട കഴിവുകൾ പരിശീലനത്തിലൂടെ കൈവരിക്കുന്നു.

കേരള ഫിഷറീസ് വകുപ്പ് തെരഞ്ഞെടുത്ത സംഘങ്ങളായാണ് മത്സ്യതൊഴിലാളികൾ ഇവിടെ പരിശീലനത്തിനായി എത്തുന്നത്. ഓരോ ബാച്ചിലും ഏകദേശം 30-35 പേർ പങ്കെടുക്കുന്നു. 24-)മത്തെ ബാച്ചാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. സ്റ്റൈപ്പാന്റായി പ്രതിദിനം 700രൂപയാണ് ഇവർക്ക് വകുപ്പ് കൊടുക്കുന്നത്. കേരളമായതിന്നാൽ കോഴ്സ് തീർന്നാലും പണം വൈകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ ഏകദേശം 900പേർ ഇതുവരെ പരിശീലനം നേടിക്കഴിഞ്ഞു. മികച്ച പരിശീലനമാണ് ഇവിടെ ലഭിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് വിവിധ കോഴ്സുകളും നടത്തുന്നുണ്ട്. വാട്ടർ സ്പോർട്സ് രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനായതായി ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സ് നോഡൽ ഓഫീസർ പവൻ കുമാർ ഗുപ്ത പറഞ്ഞു.
സമുദ്രത്തിലുണ്ടാകുന്ന പ്രകൃതി ക്ഷോഭ ങ്ങളിൽ പ്പെടുന്ന മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പരി ശീലനമടക്കം ഉള്ള കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ബിരുദ ബിരുദാ നന്തര കോഴ്സുകളും ലഭ്യമാണ്.
പ്രെസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ എത്തിയ മാധ്യമപ്രതിനിധി സംഘം സന്ദർശിച്ച വേളയിലാണ് പരിശീലനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.
കടലിനെയും ജലത്തെയും ജീവിതോപാധിയാക്കിയ മത്സ്യതൊഴിലാളികൾക്ക് ഇനി ആത്മവിശ്വാസത്തോടെയും സാങ്കേതിക മികവോടെയും ദുരന്തങ്ങളെ നേരിടാനുള്ള കരുത്ത് നൽകുകയാണ് ഗോവയിലെ ഈ ദേശീയ പരിശീലനകേന്ദ്രം.
സമഗ്ര പരിശീലനം
* കടലിലും പ്രളയജലത്തിലും സ്വയംരക്ഷാ സാങ്കേതികതകൾ
* ലൈഫ് ജാക്കറ്റ്, ലൈഫ് റാഫ്റ്റ് എന്നിവയുടെ ഉപയോഗം
* അടിയന്തര രക്ഷാപ്രവർത്തന മാർഗങ്ങൾ
* കാലാവസ്ഥാ മുന്നറിയിപ്പുകൾ വായിച്ചറിയൽ
* ബോട്ട് കൈകാര്യം ചെയ്യുന്നതിനുള്ള ആധുനിക രീതികൾ
















