വയനാടിന്റെ ഹൃദയഭാഗത്ത്, ബ്രഹ്മഗിരി മലനിരകളുടെ താഴ്‌വരയിലായി പ്രകൃതിയും ആത്മീയതയും ഒന്നിക്കുന്ന ഒരിടമുണ്ട്. അതാണ് തിരുന്നെല്ലി മഹാവിഷ്ണു ക്ഷേത്രം. കൊടും കാടിനുള്ളിൽ പുരാതനമായ ശിലാഭംഗിയോടെ നിലകൊള്ളുന്ന ഈ പുണ്യസങ്കേതം കേരളത്തിന്റെ ദക്ഷിണ കാശി എന്നാണ് അറിയപ്പെടുന്നത്.ഒരു വശത്ത് കാടിന്റെ മയക്കുന്ന വശ്യത, മറുഭാഗത്ത് ഐതിഹ്യങ്ങൾ ഉറങ്ങുന്ന മണ്ണ്. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രകൃതിയോട് ചേർന്നുനിൽക്കുന്ന തിരുന്നെല്ലി ക്ഷേത്രം രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പിതൃതർപ്പണ കേന്ദ്രങ്ങളിൽ ഒന്നായാണ് കാണപ്പെടുന്നത്.
30 കരിങ്കൽ തൂണുകളിൽ താങ്ങിനിർത്തിയിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മാണം ഇന്നും പൂർണ്ണമായിട്ടില്ല എന്നതാണ് മറ്റൊരു കൗതുകരമായ വസ്തുത. കുലശേഖരപ്പെരുമാൾ കാലഘട്ടത്തിലെ ശില്പചാരുത ഇവിടെയെത്തിയാൽ കാണാനാകും. കൂടാതെ, പുരാതന ജലവിതരണ രീതിയും ഇവിടുത്തെ കൗതുക കാഴ്‌ച്ചയാണ്. നിർമ്മാല്യം തൊഴാനായി പുലർച്ചെ 5:30ന് എത്തണം. ഹിന്ദുമത വിശ്വാസപ്രകാരം, ലോകസ്രഷ്ടാവെന്ന് കരുതപ്പെടുന്ന ബ്രഹ്മാവ് ഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ ബ്രഹ്മഗിരി മലനിരകളിൽ ഒരു നെല്ലിമരത്തിൽ ചതുർബാഹുവായ വിഷ്ണുഭഗവാനെ കണ്ടുവെന്നാണ് വിശ്വസിക്കുന്നത്. തുടർന്ന് ബ്രഹ്മാവ് തന്നെ ഭഗവാനെ അവിടെ പ്രതിഷ്ഠിച്ചു.
അതിനാൽ ഇവിടുത്തെ പ്രതിഷ്ഠാകർമ്മങ്ങൾ ഇപ്പോഴും ബ്രഹ്മാവ് തന്നെ നിർവ്വഹിക്കുന്നു എന്നാണ് ഐതിഹ്യം. ഇന്നും അർദ്ധരാത്രിയിൽ ബ്രഹ്മാവ് ഇവിടെ പൂജയ്‌ക്കെത്തുമെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്.ക്ഷേത്രത്തിന് തൊട്ടടുത്തായി ഒഴുകുന്ന പാപനാശിനി എന്നറിയപ്പെടുന്ന കാട്ടുചോലയാണ് തിരുന്നെല്ലിയുടെ പ്രധാന ആകർഷണം. ഗംഗയിലും കാശിയിലും ബലിതർപ്പണം നടത്തുന്നതിന് തുല്യമായ ഫലമാണ് തിരുന്നെല്ലിയിൽ ബലിയിട്ടാൽ ലഭിക്കുക എന്ന് വിശ്വാസികൾ പറയുന്നത്. പാപനാശിനിയിലെ വെള്ളം ഔഷധഗുണമുള്ളതാണെന്നും ഇതിൽ മുങ്ങിനിവർന്നാൽ ജന്മപാപങ്ങൾ തീരുമെന്നും ഭക്തർ കരുതുന്നു.
അതിനാൽ ദിവസേന നിരവധി ആളുകളാണ് ഇവിടെ വന്നുപോകുന്നത്.വയനാട്ടിലെ മാനന്തവാടിയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുന്നെല്ലിയിൽ എത്താം. കാടിനുള്ളിലൂടെയുള്ള യാത്രയായതിനാൽ വന്യമൃഗങ്ങളെ സൂക്ഷിക്കണം. തോൽപ്പെട്ടി വന്യജീവി സങ്കേതം, ഇഞ്ചിക്കൊല്ലി, കുറുവ ദ്വീപ് എന്നിവ തിരുന്നെല്ലിക്ക് അടുത്തുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.ബലിതർപ്പണ ചടങ്ങുകൾ അതിരാവിലെ തന്നെ ആരംഭിക്കും.
















