സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടേതുള്‍പ്പെടെ വ്യക്തിവിവരങ്ങള്‍ പിആര്‍ ഏജന്‍സിക്ക് ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയിരിക്കുന്നരൂക്ഷവിമര്‍ശനം, പിണറായി സര്‍ക്കാരിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍കാല ഉത്തരവുണ്ടെന്നു ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഇത്തരം വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്നു ചോദിച്ച കോടതി, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും പറഞ്ഞു. ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും, വീണ്ടും സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു കോടതി നിരീക്ഷിച്ചത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങളുള്ള സ്പാര്‍ക് സോഫ്റ്റ്വെയറില്‍ നിന്നാണ് ഡാറ്റ ചോര്‍ത്തിയതെന്നായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഇതിനേക്കാള്‍ വ്യാപ്തിയുള്ള അതീവ ഗുരുതരമായ ഡാറ്റ ചോര്‍ത്തലാണ് നടന്നതെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. കെ-സ്മാര്‍ട്ടിലെ വിവിധ സേവനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പക്കലുള്ളത്. ഈ വിവരങ്ങള്‍ ചോര്‍ത്തിയാണത്രേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.
ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ഡാറ്റ ചോര്‍ത്തല്‍ നടന്നതെന്ന് വ്യക്തമാവുകയാണ്. മുഖ്യമന്ത്രി അറിയാതെ ഇങ്ങനെയൊരു നടപടി സാധ്യമല്ല. അനുവാദമില്ലാതെ തങ്ങളുടെ വിവരം ചോര്‍ത്തിയെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിലെ ചില ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാനത്തിന്റെ വിഭവ ഭൂപടം സംബന്ധിച്ച വിവരങ്ങള്‍ റിച്ചാര്‍ഡ് ഫ്രാങ്കിക്ക് ചോര്‍ത്തികൊടുത്തു എന്ന ആരോപണം മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയരുകയുണ്ടായല്ലോ.
മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും, ഡാറ്റാ ചോര്‍ച്ചയുടെ നഗ്‌നമായ ഉദാഹരണമാണിതെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച കത്തും പുറത്തുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവുവാണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചതെന്നും വെളിപ്പെട്ടിരിക്കുന്നു. പ്രശ്‌നത്തെ രാഷ്‌ട്രീയവല്‍ക്കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പറയുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചാലും ഇല്ലെങ്കിലും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് അനുവാദമില്ല.
എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ലക്ഷ്യമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
മുഖ്യമന്ത്രിയുടെ സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല. മറിച്ചുള്ള വ്യഖ്യാനം ദുരുദേശ്യപരമാണ്. സര്‍ക്കാര്‍ തീരുമാനം അറിയിക്കുന്നത് പ്രചരണമല്ല. എന്നൊക്കെ സര്‍ക്കാര്‍ വാദിക്കുന്നത് ഒട്ടും തൃപ്തികരമല്ല. സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പിണറായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം നിയമലംഘനങ്ങള്‍ പുതുമയുള്ള കാര്യമല്ല. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച കാലത്ത് രോഗികളുടെ വിവരങ്ങള്‍, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വലിയ പണമിടപാടും ഇതിനു പിന്നില്‍ നടന്നതായി ആരോപണം ഉയരുകയുണ്ടായി. ഒളിഞ്ഞും തെളിഞ്ഞും ഇത്തരം പല കാര്യങ്ങളും ഇടതുമുന്നണി സംസ്ഥാനത്ത് നടത്തുന്നതായി കരുതേണ്ടിവരും.
















