ന്യൂദല്‍ഹി: രാഹുൽ ഗാന്ധി 247 തവണവിദേശത്ത് പോയി രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നും, ജോർജ് സോറോസിന്റെ കൂട്ടാളികളുമായി ചേർന്നാണ് രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ.
മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രസംഗിച്ച അമേരിക്കന്‍ കോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. അദ്ദേഹത്തിന്റെ പണം വാങ്ങി ഇന്ത്യയില്‍ പ്രവര‍്ത്തിക്കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ് എഫ് ) എന്ന സംഘടനയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതിന് പിന്നില്‍ എന്ന ആരോപണം ശക്തമാണ്. ഭാരത് ജോഡോ യാത്രയില്‍ ഒഎസ് എഫിന്റെ ഇന്ത്യന്‍ പ്രതിനിധിയും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടന്നിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയ്‌ക്കെതിരെ വലിയൊരു നേതാവായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനായിരുന്നു കോടികള്‍ വാരിയെറിഞ്ഞുള്ള ഭാരത് ജോഡോ യാത്ര എന്ന ഗൂഡാലോചന.
രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു. എല്ലാ വിദേശ ശക്തികൾക്കും കീഴടങ്ങിയ ശേഷമാണ് ബിജെപിയുടെ വാചകമടിയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.ഗാന്ധി കുടുംബം ഒത്തുതീർപ്പുകാരാണെന്നും നിതിന്‍ നബീന്‍ ആരോപിച്ചു.
കോംപ്രമൈസ്ഡ് കോൺഗ്രസ് എന്ന ഹാഷ്ടാഗിലാണ് സാമൂഹിക മാധ്യമങ്ങളിൽ നേതാക്കൾ വിമർശനം കടുപ്പിക്കുന്നത്. നെഹ്റു യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ഉറപ്പിക്കാതെ ചൈനയ്‌ക്ക് കീഴടങ്ങിയെന്ന് തുടങ്ങി റഷ്യൻ ചാര സംഘടന കെജിബിയുടെ പണം ഇന്ദിരാഗാന്ധി വാങ്ങിയെന്നും രാജീവ് ഗാന്ധിക്കെതിരായ ബൊഫോഴ്സ് കേസും സോണിയ ഗാന്ധിക്കെതിരായ നാഷണൽ ഹെറാൾഡ് കേസും എല്ലാം ബിജെപി ഉയര്‍ത്തുകയാണ്.
അതേസമയം, രാജ്യം ഭരിക്കുന്നത് ഗാന്ധി കുടുംബമല്ലെന്ന് ഓർമ്മപ്പെടുത്തിയ കോൺഗ്രസ് യുഎസ് വ്യാപാര കരാറിലെ വ്യവസ്ഥകളടക്കം ചൂണ്ടിക്കാട്ടിയാണ് തിരിച്ചടിക്കുന്നത്. ഇന്ത്യയിലെ കർഷകർക്ക് വിനാശകരമായ, അമേരിക്കൻ പ്രസിഡൻ്റിന്റെ താല്പര്യ പ്രകാരമുള്ള കരാർ റദ്ദാക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിഷേധം തുടങ്ങിയ കോൺഗ്രസ് ദേശീയ പ്രചാരണത്തിന് തീരുമാനിച്ചതോടെയാണ് ബിജെപി നേതാക്കളെല്ലാം രംഗത്തിറങ്ങി പ്രധാനമന്ത്രിയെ പ്രതിരോധിക്കുന്നത്.
















