മുംബൈ: സ്വകാര്യ കമ്പനികള്‍ക്ക് ആണവോർജ്ജ പ്ലാന്‍റുകള്‍ സ്ഥാപിക്കാൻ വഴിയൊരുക്കുന്ന ബില്‍ കേന്ദ്ര സർക്കാർ പാർലമെന്‍റില്‍ പാസാക്കിയിരിക്കുകയാണ്. ഇതോടെ അദാനി ഗ്രൂപ്പ് ആണവോർജ്ജ കമ്പനിക്ക് രൂപം നല്‍കിയിരിക്കുകയാണ്. അദാനി പവറിന്റെ കീഴിലാണ് അദാനി ആറ്റമിക് എനർജി ലിമിറ്റഡ് (എഎഇല്‍) എന്ന കമ്പനി രൂപീകരിച്ചിരിക്കുന്നത്. പുതിയ കമ്പനിയെക്കുറിച്ച് സ്റ്റോക്ക് എക്‌സ്ചേഞ്ചുകളെ അദാനി ഗ്രൂപ്പ് അറിയിച്ചതായാണ് വിവരം.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്വകാര്യ സ്ഥാപനം ആണവോർജ്ജ കമ്പനി രൂപീകരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെയാണ് കമ്പനി ആണവോർജ്ജ രംഗത്ത് ചുവടുവച്ചിരിക്കുന്നത്. ഫെബ്രുവരി 11ന് ആണ് എഎഇഎല്‍ സ്ഥാപിതമായത്. കൂടാതെ സെൻട്രല്‍ രജിസ്ട്രേഷൻ സെന്ററില്‍ നിന്ന് ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ശാന്തി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ 1962-ലെ ആണവോർജ്ജ നിയമവും 2010-ലെ സിവില്‍ ആണവ ബാദ്ധ്യതാ നിയമവും അസാധുവാകും. സ്വകാര്യ കമ്പനികള്‍ കടന്നുവന്നാല്‍ രാജ്യത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അത് വലിയ അളവില്‍ സഹായകമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. ശാന്തി ബില്‍ നിയമമാകുന്ന മുറയ്‌ക്ക് സ്വദേശത്തെയും വിദേശത്തെയും സ്വകാര്യ കമ്പനികള്‍ക്ക് ഈ മേഖലയില്‍ മുതല്‍ മുടക്കാനാവും.
ഇന്ത്യയ്‌ക്ക് മൊത്തത്തില്‍ ആവശ്യമായ വൈദ്യുതിയുടെ മൂന്ന് ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നത്. 2070-ഓടെ ലക്ഷ്യമിട്ടിരിക്കുന്ന കാർബണ്‍ പുറന്തള്ളല്‍ പൂർണമായും ഇല്ലാതാക്കുന്ന നെറ്റ് സീറോ ടാർഗറ്റ് കൈവരിക്കാൻ പൊതുമേഖലയുടെ പ്രയത്നംകൊണ്ടു മാത്രം കഴിയില്ല. ഇതാണ് സ്വകാര്യ മേഖലയ്‌ക്കു കൂടി പങ്കാളിത്തം നല്‍കുന്ന ആണവ നയം രൂപീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇപ്പോഴുള്ള 8.8 ഗിഗാ വാട്ടില്‍ നിന്ന് ആണവോർജ്ജ ഉത്‌പാദനം 2047-ഓടെ 100 ഗിഗാ വാട്ടായി ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കഴിഞ്ഞ ബഡ്‌ജറ്റില്‍ 20,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
















