ലക്നൗ : കാമ്പസിലെ ചരിത്രപ്രസിദ്ധമായ ലാൽ ബരാദാരി ഘടനയിൽ അനധികൃതമായി നിസ്ക്കരിച്ച 13 വിദ്യാർത്ഥികൾക്ക് നോട്ടീസ് അയച്ച് ലക്നൗ സർവകലാശാല . മാത്രമല്ല ഹസൻഗഞ്ച് പോലീസ് സ്റ്റേഷൻ സമർപ്പിച്ച ചലാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഒരു വർഷത്തേക്ക് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും 50,000 രൂപയുടെ രണ്ട് ആൾജാമ്യവും നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
സംഭവം സർവകലാശാലാ പരിസരത്ത് സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊതുസമാധാനത്തിന് ഭംഗം സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകരുതൽ നടപടിയായി, അടുത്ത വർഷത്തേക്ക് നല്ല പെരുമാറ്റത്തിനുള്ള ഉറപ്പായി 13 വിദ്യാർത്ഥികളോടും ഒരു ലക്ഷം രൂപയുടെ ബോണ്ടുകൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലാൽ ബരാദാരിക്ക് പുറത്ത് ചില വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തിയതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്.
ഈ സംഭവവികാസങ്ങൾ കാമ്പസിൽ പ്രതിഷേധങ്ങൾക്കും കാരണമായി. ഔദ്യോഗിക നിയന്ത്രണങ്ങൾ ലംഘിച്ച് സ്ഥലത്ത് പ്രാർത്ഥന നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ അംഗങ്ങൾ പ്രകടനം നടത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഭാവിയിൽ ഉണ്ടാകുന്ന സംഘർഷാവസ്ഥ ഒഴിവാക്കാൻ സർവകലാശാല നിയമങ്ങളും ചട്ടങ്ങളും ഏകീകൃതമായി നടപ്പിലാക്കണമെന്ന് അവർ വാദിച്ചു.
















