ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഫെബ്രുവരി 25ന് ഇസ്രയേല്‍ സന്ദര്‍ശിക്കുമ്പോള്‍ എന്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അകമഴിഞ്ഞ സ്നേഹത്തിനുള്ള കാരണം അന്വേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. ഇന്ത്യയ്‌ക്ക് ഇസ്രയേലുകാരെ ഇഷ്ടപ്പെടാന്‍ ഒരു പ്രധാനകാരണമുണ്ട്. അവര്‍ മറ്റുള്ളവരെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരല്ല. സ്വന്തം മതത്തിന്റെ സംസ്കാരവും ശുദ്ധിയും കാത്ത് സൂക്ഷിക്കുന്നവരാണ് ഇസ്രയേലുകാരായ ജൂതന്മാര്‍. അല്ലാതെ മതത്തെ ശക്തിപ്പെടുത്താന്‍ അന്യമതത്തില്‍ നിന്നും ആളുകളെ പരിവര്‍ത്തനം ചെയ്യില്ല. ഹിന്ദുമതവും അങ്ങിനെ തന്നെ. മറ്റ് മതത്തില്‍ നിന്നുള്ളവരെ പരിവര്‍ത്തനം ചെയ്ത് മതത്തിന്റെ വലിപ്പം കൂട്ടുന്നത് ഹിന്ദുക്കളുടെ രീതിയും അല്ല. ഇരുകൂട്ടരും അവരവരുടെ സാംസ്കാരികമായ ശുദ്ധി നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവരാണ്.
ഈയിടെ മണിപ്പൂരില്‍ ചില ഇസ്രയേലി ജൂതന്മാര്‍ ഉണ്ട് എന്ന് വാര്‍ത്ത വന്നതോടെ അവരെ ഉടനെ ഇസ്രയേലിലേക്ക് കൊണ്ടുപോകാനൊന്നും അവര്‍ തിടുക്കപ്പെട്ടില്ല. പകരം അവര്‍ ജൂതന്മാരെന്ന് അവകാശപ്പെടുന്ന മണിപ്പൂരുകാരുടെ രക്തസാമ്പിള്‍ പരിശോധന നടത്തി. അവരുടെ രക്തം ജൂതന്‍റേത് തന്നെയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇവരെ കൊണ്ടുപോകാന്‍ അവന്‍ തയ്യാറായത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു സ്നേഹം ആപല്‍ഘട്ടങ്ങളിലെല്ലാം പ്രതിരോധരംഗത്ത് ഇസ്രയേല്‍ നല‍്കിയ സഹായമാണ്. 1971-ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ ഇസ്രായേൽ ഇന്ത്യയെ പിന്തുണച്ചു. ഇസ്രായേലി ആയുധ നിർമ്മാതാവായ ഷ്ലോമോ സാബ്ലുഡോവിച്ച്സ് ഇന്ത്യയ്‌ക്കും ബംഗാളി ദേശീയ സംഘടനയായ മുക്തി ബാഹിനിക്കും മോർട്ടാറുകൾ, വെടിക്കോപ്പുകൾ, ഇൻസ്ട്രക്ടർമാർ എന്നിവ നൽകി.പിന്നീട് പാകിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ ഇസ്രയേല്‍ വന്‍തോതില്‍ ഇന്ത്യയെ സഹായിച്ചിരുന്നു. ഇന്ത്യയ്‌ക്ക് ഹെറോണ്‍, സെര്‍ച്ചര്‍ തുടങ്ങിയ ഡ്രോണുകള്‍ നല്കി. ബറാക് 8 എന്ന മിസൈല്‍ സംവിധാനം നല‍്കി. ഫാല്‍ക്കര്‍ അവാക്സ് എന്ന പ്രത്യേക റഡാറും നല്‍കിയിരുന്നു. പാകിസ്ഥാനെതിരായ നീക്കത്തില്‍ ഇന്ത്യയെ തെല്ലൊന്നുമല്ല ഈ ആയുധങ്ങള്‍ സഹായകരമായത്. സൈനികരംഗത്ത് മാത്രമല്ല, കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ പ്രധാന പങ്കാളികളിൽ ഒന്നായി ഇസ്രായേൽ ഉയർന്നുവന്നിട്ടുണ്ട്.
ഇനി ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ മറക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. അത് ലോകമെമ്പാടും ജൂതരെ വെറുത്തപ്പോള്‍ ഇസ്രയേലി ജൂതന്മാര്‍ക്ക് ഇന്ത്യ അഭയം നല്‍കി എന്നതാണ്. ഇത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ മറക്കാവുന്ന ഒന്നല്ല. ബാബിലോണിയക്കാരും റോമന്‍ചക്രവര്‍ത്തിമാരും ഇസ്രയേലി ജൂതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കകയും പീഢിപ്പിക്കുകയും ചെയ്തിരുന്നു. ബിസി 722ല്‍ അസിറിയക്കാരും ബിസി 586ല്‍ ബാബിലോണിയക്കാരും എഡി 70ല്‍ റോമക്കാരും ജെറുസലേമില്‍ പടയോട്ടം നടത്തി ജൂതന്മാരെ കൊന്നൊടുക്കിയിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ഓരോ ഘട്ടങ്ങളിലും ഇവര്‍ ചിതറിയോടി. അങ്ങിനെയാണ് കൊച്ചി ജൂതന്മാര്‍, ബെനെ ഇസ്രയേലികള്‍, ബാഗ്ദാദി ജൂതന്മാര്‍ എന്നിവര്‍ ഇന്ത്യയില്‍ കുടിയേറി തമ്പടിച്ചത്. ഇവിടെ അവര്‍ക്ക് യാതൊരു തരത്തിലുമുള്ള വംശീയ അധിക്ഷേപങ്ങളോ എതിര്‍പ്പുകളോ നേരിടേണ്ടി വന്നില്ല.
















