ന്യൂദല്‍ഹി: ഇസ്രയേല്‍ മാധ്യമങ്ങളില്‍ നിറയെ മോദിയുടെ വാര്‍ത്തകളാണ് നിറഞ്ഞുനില്‍ക്കുന്നത്. മാത്രമല്ല, ഫെബ്രുവരി 25ന് മോദി ഇസ്രയേലില്‍ എത്തുന്നു എന്നത് അറിയിക്കാന്‍ മാത്രമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാര്‍ത്താസമ്മേളനം പോലും നടത്തിയത് മോദിയ്‌ക്ക് അദ്ദേഹം നല്‍കുന്ന പ്രാധാന്യമാണ് വ്യക്തമാകുന്നത്.
ഇപ്പോള്‍ മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നില്‍ ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിന് പുറമെ സാങ്കേതിക വിദ്യ, വ്യാപാരം, ഇന്നൊവേഷന്‍ എന്നീ മേഖലകളിലും ചര്‍ച്ചകള്‍ നടത്തും. ഇതില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇസ്രയേല്‍ നല്‍കാന്‍ പോകുന്ന മിസൈലിനെക്കുറിച്ചുള്ള വാര്‍ത്തയാണ്. ഗോള്‍ഡന്‍ ഹൊറൈസണ്‍ എന്ന ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള മിസൈല്‍ ഇന്ത്യയ്‌ക്ക് നല്‍കാമെന്ന് ഏതാണ്ട് ധാരണയായിട്ടുള്ളതായി പറയുന്നു. ഇന്ത്യയുടെ ബ്രഹ്മോസിനേക്കാള്‍ ശക്തികൂടിയ മിസൈല്‍ ആണിത്. 2000 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ഈ മിസൈലിന് സാധിക്കുമെന്നും പറയുന്നു. ഇത് പാകിസ്ഥാന്റെ എല്ലാ ഭാഗങ്ങളിലും ചൈനയിലും വരെ പോയി സ്ഫോടനം നടത്താന്‍ ശേഷിയുള്ളതാണ്.
എന്നാല്‍ അതിനേക്കാള്‍ ഒക്കെ പ്രധാനം ഇന്ത്യയ്‌ക്ക് വേണ്ടി മോദി അയേണ്‍ ഡോം എന്ന ലോകപ്രശസ്തമായ വ്യോമപ്രതിരോധസംവിധാനം ആവശ്യപ്പെട്ടേയ്‌ക്കും എന്ന വാര്‍ത്തയാണ്. ഇസ്രയേല്‍ അമേരിക്കയ്‌ക്ക് പോലും നല്‍കാത്ത വ്യോമപ്രതിരോധസംവിധാനം ഇന്ത്യയ്‌ക്ക് നല്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്ക ഒരിയ്‌ക്കല്‍ മികച്ച ഒരു വ്യോമപ്രതിരോധസംവിധാനം നിര്‍മ്മിക്കാന്‍ തീരുമാനമിച്ചിരുന്നു. 2025ന്റെ തുടക്കത്തില്‍ ആയിരുന്നു ഗോള്‍ഡന്‍ ഡോം എന്ന പേരില്‍ വ്യോമാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്ന പ്രതിരോധസംവിധാനം ഉയര്‍ത്താന്‍ ട്രംപ് ആഗ്രഹിച്ചത്. ഇതിന്‍റ ഭാഗമായി ഇസ്രയേലിന്റെ അയേണ്‍ ഡോം സാങ്കേതിക വിദ്യ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയേണ്‍ ഡോം നല്‍കാമെന്നല്ലാതെ അയേണ്‍ ഡോമിന്റെ സോഴ്സ് കോഡ് നല്‍കാന്‍ ഇസ്രയേല്‍ തയ്യാറായില്ല. അതുപോലെ പകര്‍പ്പവകാശം നേടിയെടുത്ത സോഫ്റ്റ് വെയറുകളും നല്‍കാന്‍ ഇസ്രയേല്‍ ഒരുക്കമായിരുന്നില്ല.
ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം. എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്.
അയേണ്‍ ഡോമിന്റെ പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്. റഡാറുകൾ,നിയന്ത്രണ കേന്ദ്രം,മിസൈലുകൾ എന്നിവ ഉൾപ്പെട്ടതാണ് അയേൺ ഡോം. റഡാറുകൾ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് തകർക്കുന്നു.ഇത് ഇന്ത്യയ്‌ക്ക് ലഭിച്ചാല്‍ ഇപ്പോഴുള്ള സുദര്‍ശന ചക്ര, ആകാശ് തീര്‍ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങളെ കൂടുതല്‍ ശക്തമാക്കും.
















