പൊന്നാനി: കേരളത്തിന് അതിവേഗ പുതിയ അതിവേഗ റയിൽ പാതയ്‌ക്കുള്ള ഡിപിആർ (വിശദറിപ്പോർട്ട്) തയാർ. ഓഫീസ് തുറന്ന് 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയാറാക്കി, 90 വയസ്സുകഴിഞ്ഞ മെട്രോ ശ്രീധരൻ എന്ന ഇ. ശ്രീധരൻ കണിശക്കാരനെന്ന് വീണ്ടും തെളിയിച്ചു.
പദ്ധതിയുടെ ഡിപിആർ ഇന്ന് പൊന്നാനിയിലെ ഡിഎംആർസി താൽക്കാലിക ഓഫീസിൽ തന്റെ ടെക്‌നിക്കൽ സംഘത്തിനോടൊപ്പം ശ്രീധരൻ മാധ്യമ പ്രവർത്തകർക്കുമുന്നിൽ അവതരിപ്പിച്ച് വിശദീകരിച്ചു.
തിരുവനന്തപുരം മുതൽ കണ്ണൂർവരെ 465 കിലോ മീറ്റർ മൂന്നു മണിക്കൂർ 20 മിനിട്ടുകൊണ്ട് യാത്ര ചെയ്യാൻ പറ്റുന്ന് 780 രൂപ മാത്രം ചെലവുവരുന്ന, ഏതു സാധാരണക്കാരനും യാത്രചെയ്യാവുന്ന പ്രീമിയം എസി ചെയർകാർ സംവിധാനമാണ് റിപ്പോർട്ടിൽ.
20 സ്‌റ്റേഷനുകളുണ്ടാകും. 25 മീറ്റർ തുരങ്കപ്പാതയായിരിക്കും (തിരുവനന്തപുരം സെൻട്രൽ മുതൽ എയർപോർട്ടുവരെ). ബാക്കി തൂണിൽ ആയിരിക്കും. ഓരോ 20 മീറ്ററിൽ ഒരു തൂണുകളുണ്ടാകും.
നാലര വർഷം കൊണ്ടുപൂർത്തിയാക്കുന്ന പദ്ധതിക്ക് ആകെ വരുന്ന ചെലവ് 54,000 കോടിയാണ്. (ഇനിയും നടക്കാത്ത കെ റയിലിന് 63941 കോടിയായിരുന്നു പ്രാഥമിക ചെലവ് കണക്കാക്കൽ) 140 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കും. ഒരു സ്‌റ്റേഷനിൽ ഒരു മിനിട്ട് സമയം നിർത്തും.
നാല് വിമാനത്താവളങ്ങളെ സ്പർശിച്ചാണ് പാത പോകുന്നത്. കാലത്ത് 6 മുതൽ രാത്രി എട്ടുവരെ അരമണിക്കൂർ ഇടവിട്ട് ആദ്യം സർവീസ് നടത്തും. ക്രമത്തിൽ അഞ്ചുമിനിട്ട് ഇടവേളയാക്കും. ആദ്യം ദിവസം എട്ടു കോച്ചുകളുള്ള 18 ട്രെയിൻ ഓടിക്കും, 44000 പേർക്ക് യാത്ര ചെയ്യാം. പിന്നീട് 36 ആക്കും. പൂർണ്ണ സംവിധാനത്തിൽ അഞ്ചുലക്ഷം പേർക്ക് ദിവസം യാത്ര ചെയ്യാനാകും.
തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ നേരിട്ടും കണ്ണൂർ വിമാനത്താവളത്തിന്റെ പരിസരത്തും കൂടിയായിരിക്കും പാത.
ഈ പാതയ്്ക്ക് നിലവിലുള്ള സതേൺ റയിൽ പാളവുമായി ഒരു ബന്ധവുമുണ്ടാവില്ല. അതിനാൽ റയിൽവേക്കും വലിയ നേട്ടമാകും. അധിക പാതകളില്ലാതെ ദീർഘദൂര സർവീസുകൾ, ചരക്കു വണ്ടികൾ സമയനിഷ്ഠയോടെ ഓടിക്കാനാവും.
സുരക്ഷ, വൃത്തി, സമയനിഷ്ഠ, യാത്രച്ചെലവ് കുറവ് എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
കേന്ദ്ര സർക്കാരിന് 51 ശതമാനവും സംസ്ഥാന സർക്കാരിന് 49 ശതമാനവും പങ്കാളിത്തമുള്ള സംവിധാനമായിരിക്കും ഈ പദ്ധതി നടപ്പാക്കുക. കൊങ്കൺ റയിൽ കോർപ്പറേഷന്റെ മാതൃകയാണ് പിന്തുടരുക. സിഎംഡിയെ കേന്ദ്ര സർക്കാർ നിശ്ചയിക്കും. രണ്ടു ഡയറക്ടർമാരെ വീതം രണ്ടു സർക്കാരുകൾക്കും നിശ്ചയിക്കാം. കേന്ദ്ര സർക്കാരിന് വർഷം 4034 കോടി രൂപയും സംസ്ഥാനത്തിന് 3876 കോടി രൂപയുമേ ചെലവിടേണ്ടിവരൂ. ഇതിന് റയിൽ ഫിനാൻസ് സംവിധാനം വഴി പണം കണ്ടെത്താം.
സർവീസിന് വേണ്ടുന്ന മുഴുവൻ ഊർജ്ജവും കോർപ്പറേഷൻ സോളാർ സംവിധാനത്തലിൽ ഉൽപ്പാദിപ്പിക്കും. ഭൂമി ഏറ്റെടുക്കുന്ന്ത് വളരെ കുറച്ചു മാത്രമാകും. 20 മീറ്റർ വീതിയിലാണ് പാത. ഏറ്റെടുക്കുന്ന ഭൂമിക്ക് വിലകൊടുക്കും. പാത പണിഞ്ഞുകഴിഞ്ഞാൽ പകുതി തുച്്ഛമായ തുകയ്‌ക്ക് ഉടമയ്‌ക്ക് പാട്ടത്തിനുകൊടുക്കും.
ആദ്യ ഘട്ടപാത കടന്നു പോകുന്നത് വഴിയിൽ തിരുനവനന്തപുരത്ത് തുടക്കം, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശ്ശേരി, തൃശൂർ, പട്ടാമ്പി, മലപ്പുറം, കുറ്റിപ്പുറം, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്.
തിരുവനന്തപുരം- കണ്ണൂർ യാത്രയ്‌ക്ക് 3.20 മണിക്കൂർ. (465 കിമീ), തിരു- കൊച്ചി 1.18 മണിക്കൂർ, തിരു-കോഴിക്കോട് 2.16 മണിക്കൂർ, എന്നിങ്ങനെയാണ് യാത്രാ സമയം.
ഇതുകൂടാതെ രണ്ടാം ഘട്ടത്തിൽ കണ്ണൂർ- കാസർകോട്, കോഴിക്കോട്- കൽപ്പറ്റ (വയനാട്), പട്ടാമ്പി- പാലക്കാട്, തൃശൂർ- പാലക്കാട്, തൃശൂർ- ഗുരുവായൂർ, പത്തനംതിട്ട- പമ്പ, തിരുവനന്തപുരം – പാറശ്ശാല എന്നീ ഉപ വഴികളും ആസൂത്രണത്തിലുണ്ട്. ഇതിന് ആകെ 35000 കോടി രൂപയാണ് വേണ്ടത്.
















