തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. വിവരങ്ങള്‍ ചോര്‍ത്തിയത് സ്വകാര്യതയുടെ ലംഘനമാണ്. ഇങ്ങനെയെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണ് സുരക്ഷ?. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെയാണ് സ്വകാര്യ വിവരങ്ങള്‍ കിട്ടുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. വിഷയത്തില്‍ ഉയര്‍ന്ന ആക്ഷേപം അതീവ ഗൗരവതരമാണെന്നും പറഞ്ഞ ഹൈക്കോടതി ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം
നൽകാൻ സർക്കാരിന് നിർദേശം നൽകി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
ഇത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തതാണോ അതോ മറ്റാരെങ്കിലുമാണോ ഈ വിവരം ചോര്‍ത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ശമ്പളത്തിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് ജീവനക്കാരുടെ ഫോണ്‍ നമ്പറും മെയില്‍ ഐഡിയും വാങ്ങിയിരുന്നത്.
പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ തന്നെ ഡാറ്റാ ലീക്കേജ് ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. വ്യക്തിഗത സ്വകാര്യവിവരങ്ങള്‍ ഉപയോഗിച്ചതില്‍ വ്യക്തമായ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന വാട്‌സ്ആപ്പ് നമ്പറില്‍ നിന്നാണ്, ബിസിനസ് അക്കൗണ്ടില്‍ നിന്നാണ് മെസ്സേജുകള്‍ വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സന്ദേശങ്ങള്‍ അയക്കുന്നത് എന്നുകൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ പ്രചാരണത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു.
73 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും വിവരങ്ങളാണ് ശേഖരിച്ചത്. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ സന്ദേശങ്ങളായി അയച്ചത്.
2024ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം കേരളത്തില്‍ 5,45,423 സ്ഥിരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം പേരുമുണ്ട്. പിണറായി സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ 4,06,178 സംരംഭങ്ങള്‍ തുടങ്ങിയതായാണ് അവകാശ വാദം.
ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന സമയത്താണ് ഈ സംഭവം.















